ഓണപ്പരീക്ഷ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 5 വരെ
Mail This Article
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെ ഒന്നിച്ചുനടത്തുന്നതിനു മുന്നോടിയായി 9 മുതൽ 12 വരെ ക്ലാസുകളിലെ ഓണപ്പരീക്ഷ ഒന്നിച്ചുനടത്താൻ സ്കൂൾ ക്യുഐപി (ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ വർഷത്തെ ഓണപ്പരീക്ഷ 26 മുതൽ സെപ്റ്റംബർ 5 വരെ നടക്കും.
1–4 ക്ലാസുകാർക്കും 9 –12 ക്ലാസുകാർക്കും രാവിലെയാണു പരീക്ഷ; 5 മുതൽ 8 വരെ ക്ലാസുകാർക്ക് ഉച്ച കഴിഞ്ഞും. എൽപി ക്ലാസുകാരുടെ പരീക്ഷ 31 മുതൽ സെപ്റ്റംബർ 5 വരെയാണ്. മുസ്‍ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിലും 26 മുതൽ 5 വരെയാണു പരീക്ഷ.
വിദ്യാർഥികളുടെ മെന്റർമാരായി അധ്യാപകർ മാറുന്ന പദ്ധതി ഈ വർഷം നടപ്പാക്കും. ശരാശരി 24 കുട്ടികൾക്ക് ഒരു അധ്യാപകൻ വീതം വേണ്ടി വരും.
വിദ്യാർഥിയുടെ വീട്ടു സാഹചര്യങ്ങളും പ്രശ്നങ്ങളും അടുത്തറിഞ്ഞു പിന്തുണ നൽകുകയാണു പദ്ധതിയുടെ ലക്ഷ്യം.
ഇതിനുള്ള മാർഗരേഖ എസ്‌സിഇആർടി തയാറാക്കി അധ്യാപക സംഘടനാ നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാകും നടപ്പാക്കുക.
കുട്ടികൾ കുറഞ്ഞ സ്കൂളുകൾക്ക് പദ്ധതി
10 വിദ്യാർഥികൾ പോലുമില്ലാത്ത സ്കൂളുകൾ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. ഈ വർഷം ഇത്തരം 121 സ്കൂളുകളാണുള്ളത്; കഴിഞ്ഞ വർഷം 167. ഇത്തരം സ്കൂളുകൾ ഏറ്റവുമധികം പത്തനംതിട്ട ജില്ലയിലാണ്.
വിദ്യാർഥികളുടെ നിലവാരം ഉയർത്താൻ ശ്രദ്ധ, ഗണിതം മധുരം, മലയാളത്തിളക്കം തുടങ്ങി ഒട്ടേറെ പദ്ധതികൾ സ്കൂൾ തലത്തിൽ ഉള്ള സാഹചര്യത്തിൽ ഇവ ഏകോപിപ്പിച്ചു നടപ്പാക്കാനും തീരുമാനിച്ചു.