ADVERTISEMENT

വിവിധ തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ അനിശ്ചിതമായി  വൈകുന്ന സാഹചര്യത്തിൽ ഒഴിവുകൾ നികത്താനാവാതെ സർക്കാർ വകുപ്പുകൾ. എൽഡിസി, ലാസ്റ്റ് ഗ്രേഡ് സെർവന്റ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തുടങ്ങി പ്രധാന തസ്തികകളിലൊന്നും റാങ്ക് ലിസ്റ്റ് നിലവിലില്ല. യൂണിഫോം സേനകളിലും ഇതുതന്നെ അവസ്ഥ. സബ് ഇൻസ്പെക്ടർ, സിവിൽ പൊലീസ് ഓഫിസർ, ഫയർമാൻ, സിവിൽ എക്സൈസ് ഓഫിസർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികകളിലെ  റാങ്ക് ലിസ്റ്റുകൾ റദ്ദായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഫയർ വുമൺ തസ്തികയിലെ ആദ്യ വിജ്ഞാപനം വന്നിട്ടു 2 വർഷമായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നിയമനം നടത്താൻ കഴിഞ്ഞിട്ടില്ല. 

 

10th ലെവൽ പൊതുപരീക്ഷയിലെ പ്രധാന തസ്തികകളായ എൽഡിസി, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് എന്നിവയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. എന്നാൽ, മറ്റു തസ്തികകളുടെ  ലിസ്റ്റുകൾ എന്നു പ്രസിദ്ധീകരിക്കുമെന്നതിൽ വ്യക്തതയില്ല.

 

LDC, ലാസ്റ്റ് ഗ്രേഡ് ഒഴിവ് മാത്രം 1000+ 

 

വിവിധ തസ്തികകളിലായി പതിനായിരത്തിലധികം ഒഴിവുകളാണു നികത്താതെ കിടക്കുന്നത്. എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ ആയിരത്തോളം ഒഴിവ് നിലവിലുണ്ട്. സിവിൽ പൊലീസ് ഓഫിസർ ഒഴിവുകളുടെ കൃത്യമായ കണക്ക്  ലഭ്യമല്ലെങ്കിലും 7 ബറ്റാലിയനുകളിലായി ആയിരത്തോളം ഒഴിവുണ്ടെന്നാണു വിവരം. സബ് ഇൻസ്പെക്ടർ–121, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ–38, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്–16, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ്–20  എന്നിങ്ങനെയാണു പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ. ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ വൈകുന്ന മറ്റു തസ്തികകളിലും നൂറുകണക്കിന് ഒഴിവുകളുണ്ട്. 

 

കൂട്ട വിരമിക്കൽ;  പകരം നിയമിക്കാൻ ലിസ്റ്റില്ല 

 

വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുമായി പതിനയ്യായിരത്തിലധികം ജീവനക്കാരാണ് മേയ് 31നു വിരമിച്ചത്. ഈ ഒഴിവുകളിൽ പകരം നിയമനം നടത്താൻ കഴിയാത്ത സാഹചര്യമാണ്. ഉയർന്ന ഉദ്യോഗസ്ഥർ വിരമിച്ചതനുസരിച്ച് എൻട്രി കേഡറിലെ അസിസ്റ്റന്റ് തസ്തികയിൽ ആനുപാതിക നിയമനം നടക്കണം. എന്നാൽ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് വൈകുന്നതിനാൽ ഈ ഒഴിവുകൾ എന്നു നികത്താനാവുമെന്നു വ്യക്തതയില്ല. ബിരുദ നിലവാര പൊതുപരീക്ഷയ്ക്കൊപ്പം 2021 ഒക്ടോബർ 23നും 30നുമായി നടത്തിയ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ അർഹതാ ലിസ്റ്റ്പോലും പ്രസിദ്ധീകരിച്ചിട്ടില്ല. 

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് തസ്തികകളിൽ ഭിന്നശേഷിക്കാർക്കായി ജൂലൈ 25നു അഡീഷനൽ പരീക്ഷ നടത്തുന്നുണ്ട്. ഇതിന്റെ മൂല്യനിർണയംകൂടി പൂർത്തിയാക്കിയേ ബിരുദനിലവാര പരീക്ഷകളുടെ അർഹതാ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചുതുടങ്ങൂ. തുടർന്നു മെയിൻ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയാക്കിയാണു റാങ്ക് ലിസ്റ്റ് വരിക. 

 

സെക്രട്ടേറിയറ്റ്, പിഎസ്‌സി, ലോക്കൽ ഫണ്ട് ഓഡിറ്റ്, അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയവയിലെ അസിസ്റ്റന്റ് നിയമനം സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്നാണ്. നിലവിലെ സാഹചര്യത്തിൽ ഇവിടെയെല്ലാമുള്ള ഒഴിവുകളിൽ ഈ വർഷം നിയമനം നടക്കാൻ സാധ്യത കുറവാണ്.

 

കെഎസ്ഇബിയിലെ ഒഴിവുകളിലും ലിസ്റ്റില്ല 

 

കെഎസ്ഇബിയിലെ 870 പേർ മേയ് 3നു വിരമിച്ചു. ഇതിൽ അസി. എൻജിനീയർ (ഇലക്ട്രിക്കൽ), സബ് എൻജിനീയർ (ഇലക്ട്രിക്കൽ), ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തുടങ്ങിയ തസ്തികകളിൽ പിഎസ്‌സി വഴിയാണു നിയമനം. 

ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ ഒഴികെ തസ്തികകളിൽ റാങ്ക് ലിസ്റ്റ് നിലവിലില്ല. 86 സബ് എൻജിനീയറും 59 അസി. എൻജിനീയറും 31നു വിരമിച്ചു. പകരം നിയമനം നടക്കണമെങ്കിൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിൽ വരണം. 2 തസ്തികയിലും അടുത്ത സമയത്തൊന്നും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധ്യതയില്ല.  

 

 

താൽക്കാലിക  നിയമനം കൂടും; സ്വന്തക്കാർ നിറയും 

 

പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതു താൽക്കാലിക നിയമനം കൂടാൻ ഇടയാക്കും. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നാണു നിബന്ധന. പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്കു താൽക്കാലികക്കാരെ ഒഴിവാക്കി ലിസ്റ്റിലുള്ളവർക്കു നിയമനം നൽകണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, പലയിടത്തും സ്വന്തക്കാരെ നിയമിക്കുന്നതാണു രീതി. റാങ്ക് ലിസ്റ്റിലെ  ഉദ്യോഗാർഥികൾ എത്തിയാൽലും താൽക്കാലികക്കാരെ ഒഴിവാക്കുന്നതു കാണാറുമില്ല. യഥാസമയം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിൽ മാത്രമേ ഇത്തരം അനധികൃത താൽക്കാലിക നിയമനത്തിനു തടയിടാൻ കഴിയൂ. 

 

Content Summary : Void of ranklists to pave way for temporary recruitments and foulplay as more than 10,000 vacancies exist 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com