ADVERTISEMENT

54 വർഷം മുൻപ് ഇന്ത്യൻ വ്യോമസേനയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ജോലി കളഞ്ഞു വന്ന ഒരാളോട് സമൂഹത്തിന് എന്താണ് തോന്നുക? ശിഷ്ട ജീവിതം പെൻഷൻ വാങ്ങി സുഖമായി ജീവിക്കാനാണോ അതോ വിദേശജോലിക്ക് ശ്രമിക്കുന്നുണ്ടോ എന്നാവും ചോദ്യം. പക്ഷേ പി.കെ. ദാസ് എന്ന എയ്റോനോട്ടിക്കൽ എൻജിനീയറുടെ വഴി വേറിട്ടതായിരുന്നു. താൻ നേടിയ സാങ്കേതിക പരിജ്ഞാനം സമൂഹത്തിന് പുതിയ തലമുറയ്ക്കു കൈമാറുക എന്ന ലക്ഷ്യത്തോടെ 1968 ൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ കുനിയമുത്തൂരിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനു തുടക്കമിട്ടതോടെ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പുതിയൊരു അധ്യായം പിറക്കുകയായിരുന്നു. 

ഇന്ത്യയിൽ വ്യോമയാന രംഗത്തെ കരിയർ സാധ്യതകൾ മുൻപേ കണ്ടറിഞ്ഞ പി.കെ. ദാസ് തുടക്കമിട്ട നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ പഠിച്ചവർ ഇന്ന് ഇന്ത്യയിലും വിദേശത്തുമായി വ്യോമയാന രംഗത്ത് ഒരുലക്ഷത്തിലേറെ പേർ നല്ല ശമ്പളത്തിൽ ജോലി ചെയ്യുന്നു. പി.കെ. ദാസിന്റെ വാക്കുകൾ കടമെടുത്താൽ – ഒഴിവ് കഴിവ് പറയുന്നത് ശീലമാക്കിയവരാണ് 99% പരാജയം രുചിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം വൻനഗരങ്ങളിൽ കേന്ദ്രീകൃതമായ കാലത്താണ് സാമ്പത്തികമായ പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസം പ്രാപ്യമാകുവാൻ കോയമ്പത്തൂർ കുനിയമുത്തൂര് എന്ന ഗ്രാമം പി.കെ. ദാസ് തിരഞ്ഞെടുത്ത്. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സാരഥിയായി തുടരുമ്പോഴും, മക്കളായ അഡ്വ. ഡോ. പി. കൃഷ്ണദാസ്, ഡോ. പി. കൃഷ്ണ കുമാർ എന്നിവരെ കാലാകാലങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട സമഗ്രമായ മാറ്റങ്ങളും സമൂഹത്തോടുള്ള ഉത്തരവാദിത്തവും എങ്ങനെ നിറവേറ്റണമെന്നു പരിശീലിപ്പിച്ചു. 2009–ൽ കർമമണ്ഡലത്തിൽനിന്നു വിടവാങ്ങുന്നത് വരെ വിദ്യാഭ്യാസ രംഗത്ത് നിരന്തരം പുതിയ മാറ്റങ്ങൾക്ക് പി.കെ. ദാസ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലൂടെ നേതൃത്വം നൽകി.

54 വർഷം പിന്നിടുമ്പോൾ കേരളത്തിലും തമിഴ്നാട്ടിലുമായി 20 ഒാളം കോളജുകളിലായി എയ്റോനോട്ടിക്കൽ, ആർക്കിടെക്ചർ, ആർട്ട്സ്, എൻജിനീയറിങ്, സയൻസ്, മെഡിക്കൽ, റിസർച്ച് ആൻഡ് ടെക്നിക്കൽ എന്നീ മേഖലകളിലായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വളർന്ന് കഴിഞ്ഞു. മാനേജിങ് ട്രസ്റ്റിയായി അഡ്വ. ഡോ. പി. കൃഷ്ണദാസും ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറും ട്രസ്റ്റിയുമായി ഡോ. പി. കൃഷ്ണ കുമാറും നെഹ്റു ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾക്കായി സർക്കാർ ഒരുങ്ങുമ്പോൾ എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്തെ പുതിയ ട്രെൻഡുകളെയും വളർന്നു വരുന്ന മേഖലകളെയും കുറിച്ച് പി. കൃഷ്ണദാസ് സംസാരിക്കുന്നു

∙ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതിനെപ്പറ്റി താങ്കളുടെ അഭിപ്രായം ? 

വിദ്യാഭ്യാസ മേഖലയിൽ വളരെയധികം മാറ്റങ്ങൾ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. നമ്മുടെ വിദ്യാഭ്യാസ നയങ്ങളും നയരൂപീകരണങ്ങളും കാലഹരണപ്പെട്ടു പോയി എന്നുള്ളതാണ് എന്നെപ്പോലെയുള്ള ആളുകൾക്ക് ഈ മേഖലയിൽ പ്രവർത്തിക്കുമ്പോൾ തോന്നിയിട്ടുള്ളത്. ലോകമെമ്പാടും എല്ലാ മേഖലയിലും വളരെ വേഗം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ വിദ്യാർഥികൾ ഇപ്പോഴും ഒരു പടി പുറകിലാണെന്നത് വിസ്മരിക്കരുത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം, വിദ്യാർഥികൾക്ക് ആവശ്യമായ സിലബസോ ടെക്നിക്കൽ സപ്പോർട്ടോ ഇന്നും വന്നിട്ടില്ല. ഇപ്പോള്‍ ആശയ്ക്കു വകയുള്ളത്, പുതിയൊരു ദേശീയ വിദ്യാഭ്യാസ നയം വന്നിട്ടുണ്ട്. ആ നയത്തിൽ അധിഷ്ഠിതമായി കേരളത്തിലെ വിദ്യാഭ്യാസ മേഖല ഉടച്ചു വാർക്കുകയാണെങ്കിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും സമൂഹത്തിനും രാഷ്ട്രത്തിനും വളരെയധികം ഗുണം ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ പ്രക്രിയയിലൂടെ ലോകനിലവാരത്തിലുള്ള  വിദ്യാഭ്യാസം കുട്ടികളിൽ എത്തിച്ചേരും. 

ഉദാഹരണത്തിന്, എൻജിനീയറിങ് വിദ്യാഭ്യാസത്തിൽ ഇന്നുള്ള കൺവെൻഷനൽ ആയ സിലബസുകളിലും മാറ്റം വരുത്തുവാൻ ഈ നയത്തിലൂടെ സാധിക്കും. ഇപ്പോൾ ഇൻഡസ്ട്രിക്ക് അനുയോജ്യമായി ഒന്നും നൽകാൻ നമുക്ക് കഴിയുന്നില്ല. ഒരു വിദ്യാർഥി പഠിച്ചിറങ്ങി ഒരു ഇൻഡസ്ട്രിക്കോ സമൂഹത്തിലോ വിപ്ലവാത്മകമായൊരു മാറ്റം വരുത്തേണ്ട രീതിയിലുള്ള പ്രവർത്തനം നടത്തണമെങ്കിൽ ഈ സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങൾ അവർ അറിഞ്ഞിരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലജിൻസിന്റെ ഈ കാലഘട്ടത്തിൽ അത് വിസ്മരിച്ചു മുന്നോട്ടു പോകുന്നതിൽ യാതൊരു കാര്യവും ഇല്ല എന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടു തന്നെയാണ് ഞാൻ ഊന്നിപ്പറയുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിൽ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ വിപ്ലവം കേരളത്തിലും നടപ്പിലാക്കണം. എൻജിനീയറിങ് വിദ്യാർഥികള്‍ക്കും മറ്റു മേഖലയിലുള്ള വിദ്യാർഥികള്‍ക്കുമെല്ലാം ആഡ് ഓൺ കോഴ്സുകളും ഡ്യുവൽ ക്വാളിഫിക്കേഷനും ഒരു കോഴ്സ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരു കോഴ്സ് റിസർച്ച് നടത്താനുള്ള സൗകര്യവും മറ്റും ഉണ്ടാവണം.ഒരു ഇൻഡസ്ട്രിയുമായി കണക്റ്റ് ചെയ്ത് പ്രോജക്റ്റു ചെയ്ത് അതിൽ പേറ്റന്റ് നേടിയെടുക്കാനുള്ള അവസരവും വേണം. ഇത്തരത്തിൽ വൈവിധ്യമാർന്ന കാര്യങ്ങൾ വിദ്യാർഥികൾക്കും അധ്യാപകർക്കും വളരെ ഗുണം ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

nehru-group-of-institutions-article-image-two
അഡ്വ. ഡോ. പി. കൃഷ്ണദാസ്

∙ ദേശീയ വിദ്യാഭ്യാസ നയത്തിലും ഒാൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ വിഭാവനം ചെയ്യുന്ന ഹൈബ്രിഡ് ലേണിങ്ങിലും പ്രതീക്ഷയുണ്ടോ ? 

ഹൈബ്രിഡ് ലേണിങ് പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. പക്ഷേ അത് ഓരോ സംസ്ഥാനത്തിന്റെയും വിദ്യാഭ്യാസ സംസ്കാരത്തിന് അനുസരിച്ച് കൃത്യമായി ഇംപ്ലിമെന്റ് ചെയ്തിട്ടില്ലെങ്കിൽ അതിന്റെ ഫലം വിദ്യാർഥികൾക്കും അക്കാദമിക് മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കും കിട്ടില്ല. കാരണം നമ്മൾ കഴിഞ്ഞ കോവിഡിന്റെ കാലത്ത് കണ്ടു. ഓൺലൈൻ പഠനത്തിൽ പല വിദ്യാർഥികളും രണ്ടു വർഷവും മൂന്നു വർഷവ‌‌ുമൊക്കെ വീട്ടിലായിരുന്നു. അവർക്കു സാമൂഹിക ബന്ധങ്ങളോ വ്യക്തിബന്ധങ്ങളോ ഇല്ലാതായി. സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞില്ല. ഓൺലൈൻ ലേണിങ്ങിനുള്ള പോരായ്മ അതാണ്. അതുകൊണ്ടു തന്നെ ഹൈബ്രിഡ് ലേണിങ്ങിൽ ഒരു മിക്സഡ് കൾച്ചർ ആയിരിക്കണം. ഭാവിയിൽ എന്നെപ്പോലെയുള്ള അക്കാദമീഷൻസ് നോക്കിക്കാണുന്ന ഏറ്റവും വലിയ വ്യത്യാസം, ഇന്ത്യയിൽ മൂന്നു തരം വിദ്യാഭ്യാസ സംസ്കാരം ഉണ്ടാകും എന്നതാണ്. ഒന്ന് ഓട്ടോണമസ് കോളജുകൾ, അവിടെ ക്ലസ്റ്ററായി രൂപീകരിക്കപ്പെട്ട കോളജുകൾ അവർ സർട്ടിഫിക്കറ്റ് നല്‍കുന്ന വിദ്യാർഥികളെ പഠിപ്പിക്കുന്നു. മറ്റൊന്ന് യൂണിവേഴ്സിറ്റി മേഖലയിലുള്ള രണ്ടു തരം യൂണിവേഴ്സിറ്റികൾ കൂടി സൃഷ്ടിക്കപ്പെടുന്നു. ഒന്ന് 80 ശതമാനം റിസർച്ചും 20 ശതമാനം മറ്റ് അക്കാദമിക് കാര്യങ്ങളും നിലനിർത്തിക്കൊണ്ടുള്ള ഒരു വിഭാഗം. പിന്നെയൊരു വിഭാഗം യൂണിവേഴസിറ്റി വരാൻ പോകുന്നത് 80 ശതമാനം അക്കാദമിക്കും 20 ശതമാനം റിസർച്ചുമാണ്. ഈ മൂന്നിനെയും കൂട്ടി യോജിപ്പിച്ചു കൊണ്ട് അതു വളരെ സംയോജിതമായ രീതിയിൽ ശരിയായ രീതിയിൽ ഒരു ഹൈബ്രിഡ് ലേണിങ് മോഡിലേക്ക് മാറ്റിയാൽ അത് അക്കാദമിക് ഗുണനിലവാരം ഉയർത്തുവാനും വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള മൂല്യമുയർത്തുവാനും സഹായിക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും സമൂഹത്തിനും അതുകൊണ്ടു ഗുണമുണ്ടാകും.  

∙ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധപതിപ്പിക്കുന്ന നെഹ്റു ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പ്രത്യേകതകൾ വ്യക്തമാക്കാമോ? 

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് 1968 ൽ സ്ഥാപിതമായ ഒരു വിദ്യാഭ്യാസ ശൃംഖലയാണ്. ഇത് 1968 ൽ ഇതിന്റെ ഫൗണ്ടർ ചെയർമാൻ ശ്രീ. പി. കെ. ദാസ്, എന്റെ പിതാവ് തുടക്കം കുറിച്ച വലിയ പ്രസ്ഥാനമാണ്. അദ്ദേഹം ഇന്ത്യൻ എയർഫോഴ്സിലെ എയ്റോനോട്ടിക്കൽ എൻജിനീയർ സർവീസ് മതിയാക്കി പുറത്തു വന്ന് ആരംഭിച്ച പ്രസ്ഥാനമാണ് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. അതിന്റെ 50 വർഷത്തെ പാരമ്പര്യം ഇന്ന് നിലനിർത്തുന്നത് ഞാനും അനുജൻ ശ്രീ. പി. കൃഷ്ണകുമാറും ഉള്‍പ്പെടെയുള്ള ആളുകളാണ്. അദ്ദേഹം ഞങ്ങൾക്ക് കൈമാറിയ അറിവും ഞങ്ങളെ ട്രെയിൻ ചെയ്ത രീതിയുമാണ് ഏറ്റവും ക്വാളിറ്റി എജ്യുക്കേഷൻ വിദ്യാർഥികൾക്ക് നൽകുവാൻ സഹായിക്കുന്ന രീതിയിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനെ മുന്നോട്ടു കൊണ്ടുപോകാൻ ‍ഞങ്ങളെ സഹായിക്കുന്നത്. ഇതിന് ഞങ്ങൾ അന്നും ഇന്നും കടപ്പെട്ടിരിക്കുന്നത് ഇതിന്റെ ഫൗണ്ടർ ചെയർമാനും ഞങ്ങളുടെ പിതാവുമായ ശ്രീ പി.കെ. ദാസിനോടാണ്. അദ്ദേഹമില്ലെങ്കിൽ ഇന്ന് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഒന്നുമല്ലായിരുന്നു. അദ്ദേഹത്തിന്റെ ദീർഘദര്‍ശിയായ കാഴ്ചപ്പാടും അർപണ മനോഭാവവും പിന്തുടർന്ന്, അദ്ദേഹം പറഞ്ഞു തന്നിട്ടുള്ള വഴികളിലൂടെ സഞ്ചരിച്ചതു കൊണ്ടു മാത്രമാണ് ഇന്ന് ഭാരതത്തിൽ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാറിയിരിക്കുന്നത്. 

nehru-group-of-institutions-article-image-six

∙ എൻജിനീയറിങ് മേഖലകളിൽ വരുത്തേണ്ട സമൂലമാറ്റങ്ങൾ ഇന്ന് വലിയ ശ്രദ്ധ നേടുന്നു. എന്താണ് അഭിപ്രായം? 

എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങൾ അനിവാര്യമാണ്. ഇന്നിപ്പോൾ നമുക്കറിയാം ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സംസ്കാരം വ്യത്യാസമാണ്. അവിടെയൊന്നും എൻജിനീയറിങ് അഭിരുചി പരീക്ഷ നടത്തി അതിനനുസരിച്ചല്ല വിദ്യാഭ്യാസം നൽകുന്നത്. ഈ വിദ്യാർഥികളെ ഓരോരുത്തരെയും ഇന്റർവ്യൂ നടത്തി എന്താണവരുടെ സ്കിൽ അല്ലെങ്കിൽ ആറ്റിറ്റ്യൂഡ് എന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പാഠ്യ പദ്ധതി ഉണ്ടാക്കി അവരെ പരമാവധി പ്രൊജക്റ്റിലൂടെയും ഇൻഡസ്ട്രി കണക്ടിലൂടെയും തിയറി ആവശ്യത്തിനു നൽകി ബാക്കി പ്രാക്ടിക്കലും സ്കില്ലും നൽകിയാണ് ഡെവലപ് ചെയ്യേണ്ടത്. മറിച്ച് നമ്മുടെ കേരളം പോലെയുള്ള സ്ഥലത്ത് എൻജിനീയറിങ് കോളജുകളിലും സർക്കാരിന്റെ നിയന്ത്രണമുള്ള യൂണിവേഴ്സിറ്റികളിലും നൽകുന്ന ഒരു വിദ്യാഭ്യാസം ആയതുകൊണ്ട് അവരുടെ സെറ്റ് പാറ്റേണിലാണ് പഠിപ്പിക്കുന്നത്. ആ പാറ്റേണിന്റെ പുറത്തു വന്നിട്ട് അവർക്ക് സ്കിൽ െഡവലപ്മെന്റ് പ്രോഗ്രാമും ആ‍ഡ് ഓൺ കോഴ്സുകളും അതുപോലെ തന്നെ ലൈവ് പ്രൊജക്റ്റ്സും സെമസ്റ്ററുകളിൽ അവർക്ക് ഇൻഡസ്ട്രിയിൽ പോയി പ്രവർത്തിക്കുവാനുള്ള ഒരു അവസരവും അതിലൂടെ അവർ നേടിയെടുക്കുന്ന അറിവും അതായിരിക്കണം ഭാവിയിൽ എൻജിനീയറിങ് വിദ്യാഭ്യാസത്തിൽ കൊണ്ടു വരേണ്ട മാറ്റം. അതല്ലാതെ ഒരു തിയററ്റിക്കൽ അപ്രോച്ചുമായി എൻജിനീയറിങ് വിദ്യാഭ്യാസം ഇനിയും തുടർന്നാൽ ഭാവിയിൽ പല ഇൻഡസ്ട്രീസിനും പല ആവശ്യങ്ങൾക്കും നല്ല എൻജിനീയർ‌മാരെ കിട്ടാത്ത അവസ്ഥയുണ്ടാകും. അതിലൂടെ ഈ ഇൻഡസ്ട്രീസിന്റെ കോസ്റ്റ് വർധിക്കാൻ സാധ്യതയുണ്ട്. കാരണം ഇത്തരത്തിലുള്ള റോ എൻജിനീയർ‌മാരെ അവർ റിക്രൂട്ട് ചെയ്തു കഴിഞ്ഞാൽ അവർക്ക് അവരുടെ സ്കിൽ പഠിപ്പിക്കുവാനും അവർക്കു വേണ്ട ട്രെയിനിങ് നൽകുവാനും ഒരുപാട് സമയവും ഒരു പാട് സാമ്പത്തിക ബാധ്യതയും ആ ഇൻഡസ്ട്രീസിൽ ഉണ്ടാകും എന്നുള്ളതു കൂടി മുൻകൂട്ടി കണ്ടുകൊണ്ടു വേണം യൂണിവേഴ്സ്റ്റികൾ ഈ കാര്യങ്ങൾ ഒരു സിലബസ് പരിഷ്കരിക്കുമ്പോഴും രൂപീകരിക്കുമ്പോഴും ശ്രദ്ധിച്ചു ചെയ്യേണ്ടതെന്നാണ് എനിക്കു തോന്നുന്നത്.  

nehru-group-of-institutions-article-image-ten

∙ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നെഹ്റു ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പുതിയ പരിഷ്‌കാരങ്ങൾ എന്തൊക്കെ? 

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങൾക്ക് അപ്പുറമായി ഒന്നും കൊണ്ടു വരാൻ സാധിക്കുകയില്ല. പക്ഷേ ഞങ്ങളിപ്പോൾ നൽകി വരുന്ന പഠനസംവിധാനത്തിൽ പുറമേനിന്ന് ആളുകളെ കൊണ്ടു വന്ന് വിദ്യാർഥികളുടെ  ലൈഫ് സ്കില്‍സ് ഡെവലപ് ചെയ്യുവാനും ആളുകളുമായി ഇടപഴകാനും പഠിപ്പിക്കുന്നു. ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്നുള്ള മോറൽ ആന്‍ഡ് എത്തിക്കൽ വാല്യൂസിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ട്. കമ്യൂണിറ്റി സർവീസിനു വേണ്ടി അവരെ നിയോഗിക്കുമ്പോൾ അവർ ശരിയായ രീതിയിൽ ആളുകളുമായി സംവദിച്ചാണോ കാര്യങ്ങൾ പഠിക്കുന്നത്, ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നുണ്ടോ എന്നെല്ലാം ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. പിന്നെ ഏറ്റവും കൂടുതൽ ക്ലിനിക്കൽ എക്സ്പോഷർ തന്നെയാണ് അവർക്കു കൊടുക്കുന്നത്. കാരണം ഒരു മെഡിക്കൽ വിദ്യാർഥി തിയറി പഠിച്ചതു കൊണ്ടുമാത്രം ഡോക്ടറാകില്ല. മറിച്ച് രോഗിയുടെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കി അവരുടെ സ്വന്തം ആളായി മാറിയാൽ മാത്രമേ ശരിയായ ചികിത്സ നൽകുവാൻ ഡോക്ടർക്ക് സാധിക്കുകയുള്ളൂ. അതിനുവേണ്ടിയുള്ള ട്രെയിനിങ് ഞങ്ങൾ നൽകുന്നുണ്ട്. ഓരോ പ്രദേശത്തും ഓരോ രീതിയിലായിരിക്കും രോഗം നിർണയിക്കപ്പെടുന്നതും ചികിത്സിക്കപ്പെടുന്നതും. ഇത് തിരിച്ചറിയുവാനുള്ള സ്കിൽ ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.  അതിനുള്ള ഒരു േവദി ഒരുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. 

nehru-group-of-institutions-article-image-nine

∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് ഇപ്പോൾ കാര്യമായ ശ്രദ്ധ നേടുന്നു. ഇതിൽ നെഹ്‌റു ഗ്രൂപ്പ് എന്തു ചെയ്യാനാണ് പദ്ധതിയിടുന്നത് ? 

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിഷ്വൽ ലേണിങ് കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ഞങ്ങളിപ്പോൾ ഇന്റർനാഷനൽ ലെവലിലുള്ള ലാബുകൾ സെറ്റ് ചെയ്യുകയാണ്. മറ്റു രാജ്യങ്ങളിൽ എന്താണതുകൊണ്ട് നടക്കുന്നത് എന്നുകൂടി പഠിപ്പിക്കുവാനുള്ള ലാബ് സംവിധാനം ഉണ്ടാക്കുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അടുത്ത ഒരു വർഷത്തിനകത്ത് മികച്ച ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിർച്വൽ റിയാലിറ്റിയും അടക്കം പഠിപ്പിക്കുന്ന ഒരു ലാബ് സെറ്റ് ചെയ്യുന്നുണ്ട്. ഇത് വിദ്യാർഥികൾക്കു മാത്രമല്ല. അധ്യാപകർക്കും പുതുമയുള്ള കാര്യമാണ്. എല്ലാവരും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും വിഷ്വൽ ലേണിങ്ങിനെക്കുറിച്ചും സംസാരിക്കുന്നുണ്ടെങ്കിലും അതിന്റെ ശരിയായ ഉപയോഗം  പഠിപ്പിക്കുന്നത് വിഷമം പിടിച്ച  കാര്യമാണ്. അത്തരം ഒരു ലാബ്  ഒരു വർഷം കൊണ്ട് തുറക്കാൻ സാധിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 

nehru-group-of-institutions-article-image-four

∙ ആർട്സ് ആൻഡ് സയൻസ് കോളജുകൾ അടിമുടി മാറുന്നുണ്ടോ? ഇതിൽ വരുന്ന ന്യൂജെൻ കോഴ്സുകൾ എന്തെല്ലാമാണ്? 

കൺവെൻഷനൽ ആയ ആർട്സ് ആൻഡ് സയൻസ് കോളജുകൾ ഒന്നും നിലനിൽക്കുകയില്ല. ബിഎ ഇംഗ്ലിഷ്, ബികോം പോലുള്ള കോഴ്സുകൾ നിലനിൽക്കുമായിരിക്കും. പക്ഷേ എൻജിനീയറിങ്ങിലെ സ്പെഷലൈസ്ഡ് കോഴ്സുകൾ പലതുമുണ്ട്. നമുക്ക് ആഡ് ഓൺ ആയി കൊടുക്കുന്ന പല കോഴ്സുകളും ഉണ്ട്. അതെല്ലാം ഇപ്പോൾ ആർട്സ് ആൻഡ് സയൻസിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ബ്ലോക്ക് ചെയിൻ മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഫാഷൻ ഡിസൈനിങ്, കേറ്ററിംഗ് സയൻസ് അങ്ങനെ വ്യത്യസ്തമായ ഒരുപാട് പ്രോഗ്രാമുകൾ ഉണ്ട്. അതുപോലെ തന്നെ ആർട്ടിഫിഷ്യൽ സയൻസും വിഷ്വൽ ലേണിങുമെല്ലാം തന്നെ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം ഒരു എൻജിനീയർ പഠിക്കുന്ന അത്രതന്നെ പഠിക്കുന്നില്ലെങ്കിലും ഒരു പരിധി വരെ ഇവർക്കും ഇത് പഠിച്ച് പല കാര്യങ്ങളും ചെയ്യുവാൻ സാധിക്കും. ഇവർക്ക് ബാക്ക് എൻഡ് ഓഫിസുകളിലും ഫൗണ്ടേഷൻ ലെവലിലുള്ള കാര്യങ്ങളും ചെയ്യാൻ സാധിക്കും. ഇത് എൻജിനീയേഴ്സിെന സംബന്ധിച്ചിടത്തോളം വളരെ അഡ്വാൻസ്ഡ് ആയിട്ടുള്ള ഒരു ഹെൽപും ആയിത്തീരും. അതുകൊണ്ട് ഈ ന്യൂജെൻ കോഴ്സുകൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വരുന്നത് തീർച്ചയായും വളരെ നല്ല കാര്യമാണ്. അതുമാത്രമല്ല അത് മൊത്തത്തിൽ ഈ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഇന്നുള്ള ഒരു മട്ടും ഭാവവും മാറുകയും അത് വളരെ പ്രയോജനകരമായ രീതിയിൽ എല്ലാ മേഖലയിലേക്കും ഉപയോഗിക്കത്തക്ക രീതിയിലുള്ള കോഴ്സുകളും ആ വിദ്യാർഥികൾ അതിനനുസരിച്ചുള്ള ട്രെയിനിങ് കിട്ടിയ സ്കിൽഡ് ആളുകളായി മാറും എന്നതാണ് വസ്തുത. 

∙ നെഹ്‌റു ഗ്രൂപ്പിന്റെ ഭാവി പദ്ധതികൾ എന്തെല്ലാമാണ്?

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍സ് ഇപ്പോൾ 54 വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഞങ്ങളിപ്പോൾ ഒരുവിധം എല്ലാ കോഴ്സുകളും നടത്തി വരുന്നുണ്ട്. ഇതു കൂടാതെ ഞങ്ങൾ മറ്റു പല ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സർവീസ് ഇൻഡസ്ട്രി എന്ന നിലയ്ക്ക് ഇതിനകത്തു നാം കാണുന്ന പ്രധാനപ്പെട്ട കാര്യം ഭാവിയിൽ ഈ സർവീസ് ഇൻഡസ്ട്രിക്കാണ് ഏറ്റവും വലിയ പ്രാമുഖ്യം. അതിന്റെ ഭാഗമായി ഞങ്ങൾ പുതിയ ആശുപത്രികൾ, ക്ലസ്റ്റർ ഹോസ്പിറ്റൽസ് തുടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിന്റെ പ്രാരംഭ നടപടി എന്ന നിലയ്ക്ക് പാലക്കാട് ടൗണിൽ ഒരു ഹോസ്പിറ്റൽ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. അതുപോലെ തന്നെ മറ്റുള്ള സ്ഥലങ്ങളിലും പിന്നുള്ള വർഷങ്ങളിൽ തുടങ്ങാൻ ആഗ്രഹിക്കുന്നു. ഇതുകൂടാതെ ക്ലിനിക്കുകൾ തുടങ്ങുന്നുണ്ട്. ഇതിലെല്ലാമുപരി സ്റ്റുഡന്റ്സ് പഠിച്ചിറങ്ങുമ്പോൾ അവർക്ക് ഒരു ഹാൻഡ്സ് ഓൺ ട്രെയിനിംഗിനുവേണ്ടി ഒരു സ്കില്ലിംഗ് സ്കൂൾ തുടങ്ങാനുള്ള സംരംഭം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നെഹ്റു നോളജ് അക്കാദമി എന്നുളള ഒരു വെർട്ടിക്കൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അവിടെ ഇപ്പോൾ നടക്കുന്നത് എൻട്രൻസ് കോച്ചിങ്, കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകൾക്കുള്ള കോച്ചിങ്, സ്കൂളുകൾക്കു വേണ്ട ആഡ് ഓൺ കോഴ്സുകൾക്കുവേണ്ട കോച്ചിങ്, ട്യൂഷൻ തുടങ്ങിയവയാണ്. എംബിബിഎസിനുവേണ്ടി നീറ്റിന്റെ അഭിരുചി പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പുകൾ ഭാവിയിൽ ഐഎഎസിനും സിവിൽ സർവീസ് എക്സാമിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ എല്ലാം അവിടെ ആരംഭിക്കുന്നുണ്ട്. അവിടെ ഹൈലി സ്കിൽഡ് ആയിട്ടുള്ള ഒരു സ്കില്ലിങ് സ്കൂള്‍ കൂടി ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതാണ് ഭാവിയില്‍ ഞങ്ങൾ ആദ്യമായി ചെയ്യാൻ ഉദ്ദേശിക്കുന്നത്. അതിലുപരി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഭാഗമായി ഓട്ടോണമസ് ആകുകയും ഇതിനകത്ത് എല്ലാം കൂടെ സംയോജിപ്പിച്ചു കൊണ്ട് ഒരു യൂണിവേഴ്സിറ്റി ആകാനുള്ള ശ്രമവും ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതൊരുപക്ഷേ പോളിസി വന്നുകഴിഞ്ഞാൽ എത്രയും പെട്ടെന്ന് ആകും എന്നുള്ള പ്രതീക്ഷയിലാണ് ഞങ്ങളിരിക്കുന്നത്. 

nehru-group-of-institutions-article-image-eleven

∙ എയ്റോനോട്ടിക് രംഗത്ത് അതികായരാണ് നെഹ്റു ഗ്രൂപ്പ്. 50 വർഷത്തെ മാറ്റങ്ങളെ എങ്ങനെ നോക്കിക്കാണുന്നു? 

എയ്റോനോട്ടിക്കൽ ട്രെയിനിങ്ങിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട് മെക്കാനിക്കൽ ആയിരുന്ന കാര്യങ്ങൾ ഫിസിക്കലി ആയിരുന്നു. ഇപ്പോൾ ഫ്ലൈബൈ വയർ സിസ്റ്റം ആണ് എല്ലാ എയർപ്ലെയിനുകളിലുമുള്ളത്. കോക്പിറ്റ് ഉൾപ്പെടെ ഹൈലി സൊഫിസ്റ്റിക്കേറ്റഡും ഐടി ആർട്ടിഫിഷ്യൽ സപ്പോർട്ടും കൂടിയാണ് പ്രവർത്തിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ട്രെയിനിംഗ് അല്ലെങ്കിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് പഠിക്കുന്ന വിദ്യാർഥികൾ അതിന്റെ ഫിസിക്കലായിട്ടുള്ള മെയിന്റനൻസിലുപരി അവരെ സംബന്ധിച്ചിടത്തോളം വിർച്വൽ ആയിട്ടുള്ള ക്ലാസ്സ് റൂമിലൂടെ അവർക്ക് വേണ്ട ഈ ചേഞ്ചസ് പഠിപ്പിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം എന്താണ് ഒരു എയർപോർട്ട്. എങ്ങനെയാണ് ഒരു എയർക്രാഫ്റ്റ് പ്രവർത്തിക്കുന്നത്. ഇന്നത്തെ മാറിയ സാഹചര്യത്തിൽ എന്തെല്ലാം അഡ്വാൻസ്ഡ് ടെക്നോളജിയാണ് അവിടെ വരുന്നത്. അത് റിപ്പയർ ചെയ്യുന്നത് എങ്ങിനെയാണ്. അതല്ലെങ്കിൽ എങ്ങിനെയാണ് സർവീസ് കൊടുക്കുന്നത്. പണ്ടൊക്കെ ഒരു എയ്റോപ്ലെയിൻ പറക്കുകയാണെങ്കിൽ ഒരു ടെക്നീഷ്യൻ അതിന്റെ കൂടെ പ്രത്യേകിച്ച് ഒരു വിഐപി മൂവ്മെന്റിന് ഒരു എഎംഇ കംപ്ലീറ്റ് ചെയ്ത ടെക്നീഷ്യൻ കൂടെ യാത്ര ചെയ്യുമായിരുന്നു. ഇന്നത് ആവശ്യമില്ല. കാരണം കംപ്യൂട്ടറിന്റെ സഹായത്തോടെ, റഡാറിന്റെ സഹായത്തോടെ എല്ലാം മോണിറ്റർ ചെയ്യാനുള്ള സംവിധാനം ഉണ്ട്. ഇത്തരത്തിലുള്ള അഡ്വാൻസ്ഡ് ആയിട്ടുള്ള ചേഞ്ചസ് അഡാപ്റ്റ് ചെയ്തു കൊണ്ട് അത് എയ്റനോട്ടിക്കൽ എൻജിനീയറിംഗിലും പ്രത്യേകിച്ച് എഎംഇ യ്ക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് ഹാൻഡ്സ് ഓൺ എക്സ്പീരിയൻസ് കൊടുക്കുന്നു അതിലുപരി അവർക്ക് എയർപോർട്ടുകളിലും ഇത്തരത്തിലുള്ള എയർക്രാഫ്റ്റുകളിലും വിന്ന്യസിച്ചുകൊണ്ട് അവിടെയും പരിശീലനം നൽകുവാനുള്ള എംഒഇ സും തയാറാക്കി അവിെട പരിശീലനം നല്‍കി വരുകയാണ്. അതുകൊണ്ട് ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഇയാസ പോലെയുള്ള എയർക്രാഫ്റ്റ് റൂൾസ് ആൻഡ് റെഗുേലഷൻസ് അല്ലെങ്കിൽ ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് സിവിലിയേഷൻ പറയുന്ന പോലെയുള്ള കാര്യങ്ങളെല്ലാം തന്നെ ഞങ്ങളുടെ വിദ്യാർഥികൾ പഠിച്ചു പുറത്തിറങ്ങുമ്പോൾ പഠിപ്പിച്ചാണ് അവരെ പുറത്ത് പറഞ്ഞയയ്ക്കുന്നത് അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം നെഹ്റു ഗ്രൂപ്പിന് നെഹ്റു കോളേജ് ഓഫ് എയ്റനോട്ടിക്കൽ എന്നു പറയുന്നത് ഫ്ളാഗ്ഷിപ് ആണ്. ഞങ്ങളവിടെ ഇതുവരെ ഒരു കോംപ്രമൈസും ചെയ്തിട്ടില്ല. ചെയ്യാനുദ്ദേശിക്കുന്നുമില്ല. കാരണം ലേറ്റസ്റ്റ് ടെക്നോളജി അതുപടി അവിടെ പകർത്തിയാണ് അവർ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടെ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഒരിക്കലും തുടർന്നൊരു പഠനത്തിന് ഞങ്ങളൊരു ജോലിക്കു വേണ്ടി ഇനിയൊരു സ്കില്ലിങ് പ്രോഗ്രാമിനു പോകണമെന്ന് പറയേണ്ട ഒരു ആവശ്യകത ഇന്ന് നിലവിൽ ഇല്ല. അത്രയും സജ്ജമാണ് ഞങ്ങളുടെ എല്ലാ സംവിധാനങ്ങളും. 

∙ ‘വിദ്യാഭ്യാസം വെറും കച്ചവടമായി മാറുന്നു’ എന്ന വാദത്തിൽ കഴമ്പുണ്ടോ? 

വിദ്യാഭ്യാസം ഒരു കച്ചവടമായി മാറുന്നു എന്നു പറയുന്നതിൽ ഒരു ശതമാനം കഴമ്പുണ്ടെന്നാണ് എനിക്കു തോന്നുന്നത്. കാരണം പല ആളുകളും പല ഗ്രൂപ്പുകളും വിദ്യാഭ്യാസ മേഖലയിൽ വന്നിട്ടുള്ളത് അത്തരത്തിലുള്ള മനോഭാവത്തോട് കൂടിയാണ്. ഇപ്പോൾ അത് അവർക്കു തന്നെ തിരിച്ചടിയായിട്ടുണ്ട്. കാരണം കേന്ദ്ര–സംസ്ഥാന ഗവൺമെന്റുകളുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് ഇതൊരു കച്ചവടമായി നടത്താൻ സാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഇത് കൃത്യമായ ഒരു സർവീസ് ഓറിയന്റഡ് ആയിട്ട് അല്ലെങ്കിൽ വിദ്യാർഥികളുടെ ഒരു ഭാവി സമൂഹത്തിനെ വാർത്തെടുക്കുന്ന ഒരു സംവിധാനമായിട്ട് മാത്രമാണിതിനെ കാണാൻ സാധിക്കുന്നത്. ഒരിക്കലും ഇതിലൂടെ ഒരു കച്ചവടം നടത്തി ഇതിലൂടെ കുറേ കാശ് സമ്പാദിക്കാമെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ച് ഈ മേഖലയിലേക്ക് വരുന്നുണ്ടെങ്കിൽ അവർ തീർച്ചയായും നിരാശപ്പെടേണ്ടി വരുമെന്നാണ് എനിക്ക് പറയുവാനുള്ളത്. പക്ഷേ ഒരു ഇൻസ്റ്റിറ്റ്യൂഷൻ നടത്തുമ്പോൾ അവിടുത്തെ നിത്യചെലവുകളും അവിടുത്തെ ഡെവലപ്മെന്റ് വര്‍ക്കിനുമുള്ള കാശുകൾ ആവശ്യമാണ്. പ്രത്യേകിച്ച് ഉദാഹരണത്തിന് ആഡ്ഓൺ കോഴ്സിന്റെ ഭാഗമായി ഒരു ഇൻഡസ്ട്രി സിഇഒ അല്ലെങ്കിൽ വലിയൊരു ക്യാപ്റ്റൻ അവിടെ വരികയാണെങ്കിൽ അദ്ദേഹത്തിന്റെ ചെലവുകൾ വഹിക്കണം. ആ ചെലവ് വഹിക്കുന്നത് ഈ വിദ്യാഭ്യാസത്തിൽ കിട്ടുന്ന ഫീസും മറ്റു കാര്യങ്ങളും വച്ചാണ് തീർച്ചയായും അതിനു വേണ്ട സംവിധാനം അതിനു വേണ്ട ഒരു സർപ്ലസ് ഇല്ലാതെ ഇത് തീർത്തും ഒരു ചാരിറ്റിയാണ് സർവീസ് ആണ് എന്നു പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഒരു പരിധി വരെ ഇതിനൊരു സർപ്ലസ് ഉണ്ടാകണം. സർപ്ലസ് ഉണ്ടായാൽ മാത്രമാണ് നമുക്കിത് ഡവലപ് ചെയ്യാൻ പറ്റുകയുള്ളൂ. ക്വാളിറ്റി നിലനിർത്താൻ കഴിയുകയുള്ളൂ. എന്നാൽ മാത്രമാണ് ഉദ്ദേശിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസം നമുക്ക് വിദ്യാർഥികൾക്ക് നൽകാനും അവർ നാളെ രാഷ്ട്രനിർമാണത്തിന് ഉതകുന്ന രീതിയിലുള്ള ഒരു സിറ്റിസൺ ആയി തീരുകയും ചെയ്യുകയുള്ളൂ എന്നാണെന്റെ വിശ്വാസം

nehru-group-of-institutions-article-image-three
അഡ്വ. ഡോ. പി. കൃഷ്ണദാസ്

∙ വിദ്യാഭ്യാസത്തെ പുതുതലമുറ എങ്ങനെയാണു സമീപിക്കുന്നത്? അവരോടുള്ള താങ്കളുടെ ഉപദേശമെന്ത്? 

ഇന്നത്തെ പുതിയ തലമുറ വിദ്യാഭ്യാസം എങ്ങനെയാണ് സ്വായത്തമാക്കുന്നതെന്നുള്ള ആശയക്കുഴപ്പത്തിലാണ്. പ്രത്യേകിച്ച് ന്യൂജെൻ യങ്സ്റ്റേഴ്സ് എന്നു പറയുന്നവർ. തീർച്ചയായും ഇപ്പോഴവർ നേരിടുന്ന പ്രശ്നം ഈ കോവിഡൊക്കെ കഴിഞ്ഞ് എല്ലാം ഓൺലൈനിലൂടെ പഠിച്ചതുകൊണ്ട് ഇനി ഇവിടുന്നുള്ള വിദ്യാഭ്യാസവും ഓൺലൈനിലൂടെ പഠിക്കാം. തിയറി മാത്രം അറിഞ്ഞാൽ മതി. പ്രാക്ടിക്കൽ വേണ്ട സ്കില്ലുകൾ വേണ്ട എന്നു ചിന്തിക്കുന്ന ആളുകളാണ്. അതു വലിയൊരു അപകടമാണ്. എനിക്ക് ഈ ചെറുപ്പക്കാരോട് പറയുവാനുള്ളത് അവർ ഏതെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്ന് തിയറിയും പ്രാക്ടിക്കലും ഇൻഡസ്ട്രി കണക്റ്റുമായി അല്ലെങ്കിൽ അവർ ഉദ്ദേശിക്കുന്ന മേഖലയിലുള്ള ഒരു എക്സ്പോഷറോടു കൂടി പഠിച്ചിറങ്ങിയാൽ മാത്രമാണ് അവരെ സംബന്ധിച്ചിടത്തോളം ഭാവിയുണ്ടാവുകയുള്ളൂ. അവരാണ് നാളത്തെ പൗരൻമാർ തീർച്ചയായും അവർക്ക് എല്ലാം അറിഞ്ഞിരിക്കണം. അവർ ആയിരിക്കും നാളെ ഒരു ഇൻഡസ്ട്രി തുടങ്ങുന്നത് അല്ലെങ്കിൽ മറ്റൊരു ഓർഗനൈസേഷൻ തുടങ്ങുന്നത്. ഇതു തുടങ്ങണമെങ്കിൽ ഒരു ടീം ലീഡർഷിപ് അവർ പഠിക്കണം. അത് പഠിക്കണമെങ്കിൽ ഒരു കൂട്ടായ്മയിൽ അവർ മിക്സാകണം. അങ്ങനെ മിക്സാകണമെങ്കിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്നെ പഠിക്കണം. ഒരിക്കലും ഒരു ഓൺലൈനോ ഒരു കറസ്പോണ്ടൻസ് കോഴ്സിലൂടെയോ അത് സാധ്യമല്ല. ഇത്തരത്തിൽ ഒരു മാറ്റം അവർ ഉൾക്കൊണ്ട് കൊണ്ട് അവർ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നു പഠിക്കുന്നതിനോടൊപ്പം ആഡ് ഓൺ കോഴ്സസായി മറ്റു കാര്യങ്ങൾ പഠിക്കാം. അതായിരിക്കും നാളത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വലിയ ലക്ഷ്യമായി അവർ കാണേണ്ടത് എന്നാൽ മാത്രമാണ് അവർക്ക് ഭാവിയിൽ നിലനിൽപുണ്ടാവുകയുള്ളൂ. അവർക്ക് മാറി വരുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കാൻ സാധിക്കൂ എന്നാണ് എനിക്ക് പറയാൻ കഴിയൂ. അതുകൊണ്ട് എനിക്ക് അവരോട് പറയാനുള്ള ഉപദേശം നിങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്ന മേഖല ഏതോ അത് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ കൂടെ മറ്റെല്ലാം നിങ്ങൾക്ക് നടത്തുവാനും അനുഭവിക്കുവാനും ആഘോഷിക്കുവാനുമുള്ള അവസരമുള്ള ഒരു സ്ഥാപനം ആയിരിക്കണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. 

Content Summary : Is hybrid learning redefining education system? - Adv. Dr. P. Krishnadas Video Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com