എൻഐടി വിദ്യാർഥികൾക്ക് ഐഐടിയിൽ പഠിക്കാം; മാറ്റങ്ങളിങ്ങനെ...
Mail This Article
കോഴിക്കോട് ∙ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ഇഷ്ട വിഷയങ്ങൾ തിരഞ്ഞെടുക്കാൻ കൂടുതൽ സ്വാതന്ത്ര്യമുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം, പുതിയ പാഠ്യപദ്ധതി തുടങ്ങിയ മാറ്റങ്ങൾ കോഴിക്കോട് എൻഐടി ഇക്കൊല്ലം നടപ്പാക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങളിലൂടെ മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച് യൂണിവേഴ്സിറ്റിയായി (മേരു) എൻഐടിയെ മാറ്റുകയാണു ലക്ഷ്യം. ഹൈദരാബാദ് ഐഐടിയുമായുള്ള സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം അനുസരിച്ച് വിവിധ ഡിപ്പാർട്മെന്റുകളിലെ 9 ബിടെക് വിദ്യാർഥികൾ ഹൈദരാബാദ് ഐഐടിയിലാകും അവസാന വർഷം പഠിക്കുക.
ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്‌ഡി കോഴ്സുകളിലെ പരിഷ്കരിച്ച പാഠ്യപദ്ധതി ഈ അധ്യയന വർഷം നിലവിൽ വരും. റോബട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ് എന്നിവ മൈനർ വിഷയങ്ങളായി പഠിക്കാൻ അവസരമുണ്ടാകും.
വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനായി ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്), ഹാർട്ട്ഫുൾനെസ് എജ്യുക്കേഷൻ ട്രസ്റ്റ് (എച്ച്ഇടി) തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണാപത്രവും ഒപ്പിടും. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രഫ.പ്രസാദ് കൃഷ്ണയുടെ നേതൃത്വത്തിലാണു മാറ്റങ്ങൾക്കു രൂപം നൽകിയത്.
Content Summary : NIT-IIT Student Exchange Programme