കേന്ദ്ര സർക്കാർ പോർട്ടലിൽ വിദ്യാർഥികളുടെ വിവരം അപ്‌ലോഡ് ചെയ്യാൻ സമയം നീട്ടി ചോദിക്കും
Mail This Article
തിരുവനന്തപുരം ∙ വിദ്യാർഥിവിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ ‘യുഡയസ് പ്ലസ്’ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിൽ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കി സമയം നീട്ടി ചോദിക്കാൻ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മേൽനോട്ട സമിതി യോഗത്തിൽ തീരുമാനമായി. കേന്ദ്രം ഒടുവിൽ നീട്ടിനൽകിയ സമയം ഇന്ന് അവസാനിക്കുമെങ്കിലും പകുതി കുട്ടികളുടെ പോലും വിവരങ്ങൾ നൽകിയിട്ടില്ല.
ഓണാവധി കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകളെല്ലാം സമയം നീട്ടിക്കിട്ടണമെന്ന ആവശ്യം ഉന്നയിച്ചു. വിവരങ്ങൾ നൽകുന്നതിൽ 6 ജില്ലകൾ ഏറെ പിന്നിലാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ യോഗത്തിൽ അറിയിച്ചു.
പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ മുഴുവൻ സ്കൂൾ വിദ്യാർഥികളുടെയും വ്യക്തിഗത വിവരങ്ങൾ നൽകണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം ഓഗസ്റ്റ് 30നു തന്നെ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. തുടർന്ന് നാലു തവണ കൂടി കേന്ദ്രം കത്തയച്ചെങ്കിലും സംസ്ഥാനം അതിനായി സ്കൂളുകളെ ചുമതലപ്പെടുത്തിയത് രണ്ടാഴ്ച മുൻപ് ഓണപ്പരീക്ഷ തുടങ്ങിയ ശേഷമാണ്.
മുൻപു നടന്ന ക്യുഐപി മേൽനോട്ട സമിതി യോഗങ്ങളിൽ പോലും വകുപ്പ് ഈ വിഷയം ചർച്ച ചെയ്തിരുന്നില്ല. കേന്ദ്രനിർദേശം പാലിച്ചില്ലെങ്കിൽ വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര ഫണ്ടിനെ വരെ ബാധിക്കുമെന്ന ഘട്ടത്തിലാണ് വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം തീരുമാനിച്ചത്.
Content Summary : Teachers' unions demand extension as student data upload lags behind in Kerala