ADVERTISEMENT

അറിവാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. അറിവിന്റെ വെളിച്ചം ജീവിതത്തിന്റെ ഏതിരുട്ടിൽ‌നിന്നും മനുഷ്യനെ പുറത്തേക്കു നയിക്കുന്നു. ഒരു വസ്തുവിനെയോ വ്യക്തിയെയോ അവസ്ഥയെയോ പറ്റിയുള്ള കേവല ധാരണ എന്നതിനപ്പുറം, അത്തരം ധാരണ ഒരാളിൽ സൃഷ്ടിക്കുന്ന അവബോധമാണ് അറിവ്. ആ അവബോധം തന്റെ ചുറ്റുമുള്ളതിനെയെല്ലാം– മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും പ്രകൃതിയെയും പ്രപഞ്ചത്തെത്തന്നെയും – കൂടുതൽ‌ കരുതലോടെ, സമഭാവനയോടെ കാണാൻ അയാളെ പ്രാപ്തനാക്കുന്നു; വ്യക്തിയെന്ന നി‌ലയിൽ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അത്തരം അറിവു പകരുന്നയാളാണ് ഗുരു. വിദ്യ ചോദിക്കുന്നവരിലേക്ക് അതു പകരുക മാത്രമല്ല, അതെങ്ങനെ മികവോടെ പ്രയോഗിക്കണമെന്നും അതിന്റെ വെളിച്ചത്തിൽ എങ്ങനെ സ്വയം പ്രകാശിക്കണമെന്നും ഗുരു ശിഷ്യരെ പഠിപ്പിക്കുന്നു. അത്തരം ഗുരുക്കന്മാരാണ് മഹാമനുഷ്യരുടെ തലമുറകളെ സൃഷ്ടിക്കുന്നത്. 

Read A;so : ഞങ്ങളെ നികൃഷ്ടജീവികളെ പോലെ കണ്ടവരുണ്ട്...

മികച്ച മനുഷ്യരുടെ തലമുറകളെ സൃഷ്ടിക്കുക എന്ന നിയോഗമുള്ളവരാണ് അധ്യാപകർ. അതുകൊണ്ടുതന്നെ അധ്യാപക വൃത്തിയിലേക്കെത്തുന്ന ഓരോരുത്തരും അതിനു സ്വയം സജ്ജരാകണം. കടമകൾക്കും ചുമതലകൾ ക്കുമൊപ്പം അവകാശങ്ങളുമുണ്ട് അധ്യാപകർക്ക്. അതു മനസ്സിലാക്കുകയും അധ്യാപകർക്ക് അർഹമായ ആദരവും പിന്തുണയും നൽകുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

 

ഒക്ടോബർ അഞ്ചിന് ലോക അധ്യാപകദിനമായി ആഘോഷിക്കുമ്പോൾ, ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ അധ്യാപകരിലൊരാളെപ്പറ്റി നമുക്ക് ഓർക്കാതിരിക്കാനാവില്ല– ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഭാരതരത്ന എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ അഞ്ചിന് നമ്മൾ ദേശീയ അധ്യാപകദിനമായി ആഘോഷിക്കുന്നത്. അധ്യാപകൻ എന്നാൽ‌ ക്ലാസ്മുറിയിൽ വിവരവിനിമയം നടത്തുന്ന‌യാൾ എന്നതിനപ്പുറം കുട്ടികളുടെ മനഃശാസ്ത്രത്തെപ്പറ്റിയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും ഭാവിയെപ്പറ്റിയും അസാമാന്യമായ ഉൾക്കാഴ്ചയുള്ളയാളാവണം എന്ന് ഡോ. എസ്.രാധാകൃഷ്ണൻ തന്റെ ജീവിതവും ദർശനങ്ങളും കൊണ്ട് നമ്മെ പഠിപ്പിച്ചു. ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ, സാധാരണ കുടുംബത്തിൽ ജനിച്ച് ഇച്ഛാശക്തിയും കഠിനാധ്വാനവും കൊണ്ട് ഉയർന്നാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിപദത്തിൽ വരെയെത്തിയത്.

Read Also : ഇനി തുറന്നു പറയാം ആ ഗുരുവിനെക്കുറിച്ച്; കൺനിറഞ്ഞ് അവർ കേൾക്കട്ടെ ഉള്ളുതൊടും ആ കഥ

S-Radhakrishnan--2-
ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ. ചിത്രം: മനോരമ

1888 സെപ്‌റ്റംബർ അഞ്ചിന്, പഴയ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന തിരുത്തണിയിലാണ് സർവേപ്പള്ളി രാധാകൃഷ്ണൻ ജനിച്ചത്. (അന്ന് ആന്ധ്രയിലായിരുന്ന തിരുത്തണി ഇപ്പോൾ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയുടെ ഭാഗമാണ്). ആന്ധ്രയിലെ നെല്ലൂർ ജില്ലയിലുള്ള സർവേപ്പള്ളി ഗ്രാമക്കാരനായിരുന്ന വീരസ്വാമിയും സീതമ്മയുമായിരുന്നു മാതാപിതാക്കൾ. തിരുത്തണിയിലെ ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു വീരസ്വാമി. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ടായിരുന്ന രാധാകൃഷ്ണന്റെ കുട്ടിക്കാലം തിരുത്തണി, തിരുവള്ളൂർ‍, തിരുപ്പതി എന്നിവിടങ്ങളിലായിരുന്നു. ദരിദ്രകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. 

 

തിരുത്തണിയിലെ പ്രൈമറി ബോർഡ് വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മിടുക്കനായ വിദ്യാർഥിയായിരുന്നതിനാൽ സ്കോളർഷിപ്പുകൾ‌ ലഭിച്ചിരുന്നു. അതുകൊണ്ടായിരുന്നു പഠനം മുന്നോട്ടു നീങ്ങിയത്. സ്കൂൾ പഠനത്തിനു ശേഷം ഉപരിപഠനത്തിന് ആദ്യം ചേർന്നത് വെല്ലൂർ വൂഹീസ് കോളജിലാണ്. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിനു ചേരാൻ തയാറെടുക്കുന്ന സമയത്ത്, ഏതു വിഷയം തിരഞ്ഞെടുക്കണമെന്നു രാധാകൃഷ്ണൻ തീരുമാനിച്ചിരുന്നില്ല. അക്കാലത്ത് യാദൃച്ഛികമായി ഒരു ബന്ധുവിന്റെ കയ്യിലുണ്ടായിരുന്ന ഫിലോസഫി പുസ്തകങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. അങ്ങനെ ബിരുദത്തിന് ഫിലോസഫി പഠിക്കാൻ തീരുമാനിച്ചു. ബിരുദത്തിനു ശേഷം ഓക്സ്ഫഡ് സർവകലാശാലയിൽ ഉപരിപഠനം നടത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും അതിനുള്ള സാമ്പത്തികസ്ഥിതി ഇല്ലായിരുന്നതിനാൽ ക്രിസ്ത്യൻ കോളജിൽത്തന്നെ ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 

Read Also : തിരിച്ചടികളിൽ പതറാതെ ഒന്നാം റാങ്കോടെ ഇഷ്ടജോലി നേടി ; പരിശീലന രഹസ്യം പങ്കുവച്ച് ദിവ്യാദേവി...

1908 ലാണ് എസ്. രാധാകൃഷ്ണൻ അധ്യാപകജീവിതമാരംഭിക്കുന്നത്. ബിരുദാനന്തര ബിരുദത്തിനു ശേഷം മൈസൂർ യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫി അധ്യാപകനായാണ് ചേർന്നത്. 1090 ൽ മദ്രാസ് പ്രസിഡൻസി കോളജിൽ ഫിലോസഫി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ജോലിയിലിരിക്കെ സെയ്‌ദാപെട്ടിലെ ടീച്ചേഴ്‌സ് കോളജിൽ അധ്യാപനത്തിൽ ഡിപ്ലോമ നേടാനായി ചേർന്നു. അക്കാലത്ത് കോളജിൽനിന്ന് പകുതി ശമ്പളമേ കിട്ടിയിരുന്നുള്ളൂ. ട്യൂഷനെടുത്താണ് അന്ന് അദ്ദേഹം ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയത്. 1911 ൽ പ്രസിഡൻസി കോളജിൽ അഡിഷനൽ അസിസ്‌റ്റന്റ് പ്രഫസറായി സ്ഥാനക്കയറ്റം കിട്ടി. പിന്നീട് അവിടെനിന്നു രണ്ടുതവണ സ്ഥലംമാറ്റം കിട്ടി. ആദ്യതവണ തിരിച്ചെത്താനായി. പക്ഷേ രണ്ടാംവട്ടം സ്ഥലം മാറ്റം കിട്ടിയതോടെ 1921 ൽ കൽക്കട്ട സർവകലാശാലയിലെ കിങ് ജോർജ് ചെയർ ഓഫ് മെന്റൽ ആൻഡ് മോറൽ സയൻസിൽ അധ്യാപകനായി ചേർന്നു. 

 

അക്കാലമായപ്പോഴേക്കും പേരെടുത്ത പല രാജ്യാന്തര പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ ലേഖനങ്ങൾ അച്ചടിച്ചുവന്നിരുന്നു. 1918 ൽ പുറത്തുവന്ന ‘ദ് ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടഗോർ’ എന്ന കൃതിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവയെല്ലാം ലോകത്തെ പേരെടുത്ത തത്വചിന്തകരുടെ പട്ടികയിൽ ഡോ. എസ്. രാധാകൃഷ്ണന്റെ പേരും എഴുതിച്ചേർത്തു.

Read Also : ‘അച്ചനെ’ പേടിച്ച് 18–ാം വയസ്സിൽ കോളജ് അധ്യാപകൻ; എവിടെയും അപേക്ഷിക്കാതെ കിട്ടിയത് 3 ജോലി!...

1929ൽ മാഞ്ചസ്റ്റർ കോളജിന്റെ പ്രിൻസിപ്പലായി നിയമിതനായി. 1931 മുതൽ‌ 36 വരെ ആന്ധ്രാ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായി. 1936 ൽ ഓക്സ്ഫഡ് സർ‌വകലാശാലയിൽ പ്രഫസറായി ചുമതലയേറ്റു. 1937 ൽ‌ നൊബേൽ‌ സമ്മാനത്തിനു ശുപാർശ ചെയ്യപ്പെട്ടു. പിന്നീട് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടു. ഇന്ത്യൻ സർവകലാശാല കമ്മിഷൻ ചെയർമാൻ, യുനെസ്‌കോ ചെയർമാൻ, സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡർ എന്നീ പദവികളും വഹിച്ചു. 

 

ലോകത്തെ പ്രമുഖ തത്വചിന്തകരുടെയും മഹാന്മാരായ അധ്യാപകരുടെയും പട്ടികകളിലാണ് ഡോ. എസ്.രാധാകൃഷ്ണന്റെ സ്ഥാനം. അധ്യാപനമെന്നത് മികച്ച മനുഷ്യരെയും ഉജ്വലമായ ഭാവിയെയും വാർത്തെടുക്കുന്ന മഹത്തായ കർമമാണെന്ന് അദ്ദേഹത്തിന്റെ സ്മരണ നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

 

Content Summary : Unveiling the Life and Legacy of Dr. Sarvepalli Radhakrishnan: India's Greatest Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com