ADVERTISEMENT

തിരുവനന്തപുരം ∙ സ്വാശ്രയ കോളജുകളിലെ ബി‌എസ്‌സി നഴ്സിങ് കോഴ്സിന്റെ ഫീസ് ഉയർത്തണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം പരിശോധിക്കാമെന്നു സർക്കാരിന്റെ ഉറപ്പ്. സ്വകാര്യ, സർക്കാർ നിയന്ത്രിത കോളജുകളിലെ മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിൽ ഇപ്പോൾ വർഷം 73,025 രൂപ ട്യൂഷൻ ഫീസും 19,000 രൂപ സ്പെഷൽ ഫീസുമാണുള്ളത്. സർക്കാർ കോളജുകളിൽ 22,000 രൂപയാണു വാർഷിക ഫീസ്.

ഫീസ് വർധനയ്ക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. എംഎസ്‌സി നഴ്സിങ് കോഴ്സിലെ 30% വിദ്യാർഥികളെ അതേ കോളജിലെ ബിഎസ്‌സി നഴ്സിങ് കോളജിൽ ഫാക്കൽറ്റിയാക്കാൻ അനുമതി നൽകും. ദേശീയ നഴ്സിങ് കൗൺസിലിന്റെ തീരുമാനപ്രകാരമാണിത്. അടുത്ത അധ്യയനവർഷം മുതൽ ബിഎസ്‌സി നഴ്സിങ്ങിനു പ്രവേശനപരീക്ഷ നടത്തും. 

അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം നിർണയിക്കുന്നതിൽ കേരള നഴ്സിങ് കൗൺസിലും (കെഎൻസി) ആരോഗ്യ സർവകലാശാലയും ഇടപെടരുതെന്ന മാനേജ്മെന്റുകളുടെ ആവശ്യം സർക്കാർ പരിഗണിക്കും. കോളജ് വിദ്യാഭ്യാസ രംഗത്തു ശമ്പളം നിർണയിക്കുന്നതിൽ സർവകലാശാലകളോ ഉന്നതവിദ്യാഭ്യാസ കൗൺസിലോ പങ്കു വഹിക്കാറില്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം. ശമ്പളം സർക്കാർ നിശ്ചയിക്കണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു. മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് നടത്തിയ ചർച്ചയിലാണു നിർണായക തീരുമാനങ്ങൾ എടുത്തത്. 

‘വെവ്വേറെ പരിശോധന ബാധ്യതയുണ്ടാക്കുന്നു’

ആരോഗ്യ സർവകലാശാലയും നഴ്സിങ് കൗൺസിലും സംയുക്തമായി നഴ്സിങ് കോളജുകൾ പരിശോധിക്കണ മെന്നും വെവ്വേറെയുള്ള പരിശോധന സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നുമുള്ള മാനേജ്മെന്റുകളുടെ നിലപാട് സർക്കാർ അംഗീകരിച്ചു. 

കെഎൻസി നിയോഗിക്കുന്ന പരിശോധനാ സമിതിയിൽ ജനറൽ കൗൺസിൽ അംഗങ്ങളെ ഉൾപ്പെടുത്തരുതെന്ന് മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക് എത്തുമ്പോൾ അനാവശ്യ ഇടപെടലുകൾ നടത്തുന്നു വെന്നാണു പരാതി. 

മൂന്നു രോഗിക്ക് ഒരു നഴ്സിങ് വിദ്യാർഥിയെന്ന ക്രമത്തിലാണ് സർക്കാർ സീറ്റ് അനുവദിക്കുന്നത്. സർവകലാശാലയും കൗൺസിലും മിന്നൽ പരിശോധന നടത്തുമ്പോൾ കണക്കു കൃത്യമാകണമെന്നില്ല. സർക്കാരിനു താഴെയുള്ള രണ്ടു സ്ഥാപനങ്ങൾ സർക്കാർ അനുവദിച്ച സീറ്റ് കുറയ്ക്കുന്നതു ശരിയല്ലെന്നും മാനേജ്മെന്റുകൾ വാദിച്ചു. 1953ൽ നിലവിൽ വന്ന നഴ്സിങ് ആൻഡ് മിഡ്‌വൈവ്സ് നിയമം ഭേദഗതി ചെയ്തു പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഉറപ്പുനൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com