ബിബിഎ, ബിസിഎ, ബിബിഎം പാഠ്യപദ്ധതി: പരീക്ഷാരീതി മാറും
Mail This Article
ന്യൂഡൽഹി ∙ ബിബിഎ, ബിസിഎ, ബിബിഎം എന്നീ കോഴ്സുകളുടെ പാഠ്യപദ്ധതി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) പരിഷ്കരിക്കുന്നു. പുതിയ പാഠ്യപദ്ധതിയും പുസ്തകങ്ങളും വരുന്ന അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. പരീക്ഷാ ഘടനയും മാറ്റുമെന്ന് എഐസിടിഇ ചെയർമാൻ പ്രഫ. ടി.ജി.സീതാറാം വ്യക്തമാക്കി.
ഈ കോഴ്സുകൾ എഐസിടിഇയുടെ കീഴിലേക്കു മാറ്റാൻ തീരുമാനിച്ചിരുന്നു. അതേസമയം, നിലവിൽ ഈ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ ഘടനയിലോ പ്രവർത്തന രീതിയിലോ മാറ്റമുണ്ടാകില്ല. പുതിയ മാനദണ്ഡം വരുമ്പോൾ കോഴ്സുകൾ യുജിസിയുടെ കീഴിൽ നിന്നു മാറ്റുകയല്ല, എഐസിടിഇയുടെ അംഗീകാരം കൂടി നേടുകയാണു ചെയ്യേണ്ടത്.
കേരളത്തിലുൾപ്പെടെ ഒട്ടേറെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിബിഎ, ബിസിഎ കോഴ്സുകൾ നിലവിലുണ്ട്. ഓൾ ഇന്ത്യ സർവേ ഓഫ് ഹയർ എജ്യുക്കേഷൻ (എഐഎസ്എച്ച്ഇ) പോർട്ടലിലെ നിർദേശം അനുസരിച്ചുള്ള രേഖകൾ അപ്‍ലോഡ് ചെയ്താൽ എഐസിടിഇ അംഗീകാരം നേടാം. പ്രവേശന മാനദണ്ഡങ്ങളിലോ, അഫിലിയേഷൻ, സീറ്റ് എന്നിവയിലോ മാറ്റമുണ്ടാകില്ല. അധ്യാപകരുടെ എണ്ണം, യോഗ്യത, ക്ലാസ് മുറികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ എഐസിടിഇ മാനദണ്ഡം പിന്തുടരണം.
അതേസമയം, എഐസിടിഇ എൻജിനീയറിങ്, മാനേജ്മെന്റ് കോഴ്സുകൾക്കു ലഭ്യമാക്കുന്ന എല്ലാ സംവിധാനങ്ങളും ബിരുദ കോഴ്സുകൾക്കും ലഭിക്കും. സ്കോളർഷിപ്പുകൾ, തൊഴിൽ പോർട്ടൽ സൗകര്യങ്ങൾ, അധ്യാപക പരിശീലന പരിപാടികൾ എന്നിവയുടെയെല്ലാം നേട്ടം ലഭിക്കും. സാങ്കേതിക വിദ്യാഭ്യാസ, മാനേജ്മെന്റ് രംഗത്തെ വിദഗ്ധരുടെ സഹായത്തോടെയാകും പാഠ്യപദ്ധതി പരിഷ്കരിക്കുകയെന്നും ചെയർമാൻ പറഞ്ഞു.