ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ കായികാധ്യാപക തസ്തികയില്ലെങ്കിലും ആഴ്ചയിൽ 2 പീരിയഡ് നിർബന്ധമായും കായിക പരിശീലനം നടത്തണമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതിനായി ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഒപ്പമുള്ള ഹൈസ്കൂളുകളിലെ കായിക അധ്യാപകരുടെ സേവനം വിനിയോഗിക്കുകയോ ഹയർ സെക്കൻഡറിയിലെ മറ്റു വിഷയങ്ങളിലെ അധ്യാപകരെ മേൽനോട്ട ചുമതല ഏൽപിക്കുകയോ വേണമെന്നും നിർദേശിക്കുന്നു.

ഹയർ സെക്കൻഡറിയിൽ ആഴ്ചയിൽ 2 പീരിയഡ് കായിക പരിശീലനത്തിനായി ഉണ്ടെങ്കിലും കായികാധ്യാപകർ ഇല്ലാത്തതിനാൽ ഈ പീരിയഡുകൾ കൂടി മറ്റു വിഷയങ്ങൾ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ബാലാവകാശ കമ്മിഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് നോട്ടിസ് അയച്ചിരുന്നു. ഇതേ തുടർന്നാണ് ഉത്തരവ്. ഹൈസ്കൂളിനെയും ഹയർ സെക്കൻഡറി സ്കൂളിനെയും ഒരു യൂണിറ്റായി കണക്കാക്കി ഹൈസ്കൂളിലെ കായിക അധ്യാപകരുടെ സേവനം ഹയർ സെക്കൻഡറിയിലും വിനിയോഗിക്കാം എന്നാണു നിർദേശം

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മാത്രമാണ് കായികാധ്യാപക തസ്തികയുള്ളത്. സർക്കാർ, എയ്ഡഡ് മേഖലയിൽ 2600ൽ ഏറെ  ഹൈസ്കൂളുകളുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ തസ്തിക നിർണയം അനുസരിച്ച് കായികാധ്യാപക തസ്തികകൾ 1543 മാത്രമാണ്. 8,9 ക്ലാസുകളിൽ 5 ഡിവിഷനുകളുള്ളിടത്താണ് ഒരു കായിക അധ്യാപക തസ്തിക അനുവദിക്കുന്നത്. 

ഹൈസ്കൂൾ വിഭാഗം കായികാധ്യാപകരെ ഹയർ സെക്കൻഡറിയിൽ കൂടി നിയോഗിക്കുന്നത് വിദ്യാഭ്യാസ ചട്ടത്തിന് എതിരാണെന്നും ഹയർ സെക്കൻഡറിയിലും കായികാധ്യാപക തസ്തിക അനുവദിക്കുകയാണ് വേണ്ടതെന്നും ഡിപ്പാർട്മെന്റൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സുനിൽ കുമാർ പറഞ്ഞു. ഹയർ സെക്കൻഡറിയിലെ അധ്യാപകരെ കായിക ചുമതല കൂടി ഏൽപിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്.മനോജ് ആവശ്യപ്പെട്ടു.

അധ്യാപകർക്ക് പ്രതികരിക്കാം. അയയ്‌ക്കേണ്ട ഇ – മെയിൽ വിലാസം : customersupport@mm.co.in

ഇന്റേൺഷിപ് ചെയ്താൽ ഇഷ്ടപ്പെട്ട ജോലി കിട്ടുമോ? - വിഡിയോ  

English Summary:

Education Dept makes 2 PT periods mandatory in higher secondary, but no PT teacher posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com