അംഗീകാരമില്ലാത്ത വിദേശ ഓൺലൈൻ കോഴ്സ്: മുന്നറിയിപ്പുമായി യുജിസി
Mail This Article
ന്യൂഡൽഹി ∙ യുജിസിയുടെ അംഗീകാരമില്ലാതെ വിദേശ സർവകലാശാലകളുമായി ചേർന്നു കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. പല ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളും എജ്യുക്കേഷൻ ടെക്നോളജി (എഡ്ടെക്) കമ്പനികളും ഇത്തരം കോഴ്സുകൾ നടത്തുന്ന പശ്ചാത്തലത്തിലാണു യുജിസി രംഗത്തെത്തിയത്.
വിദേശ സർവകലാശാലകളുമായി ചേർന്നു ട്വിന്നിങ് പ്രോഗ്രാം, ജോയിന്റ് ഡിഗ്രി, ഡ്യുവൽ ഡിഗ്രി കോഴ്സുകൾ നടത്താൻ ഇന്ത്യയിലെ സ്ഥാപനങ്ങൾക്കു യുജിസി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, പല വിദേശ സർവകലാശാലകളും അനുമതിയില്ലാതെ ഇന്ത്യയിൽ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുവെന്നു യുജിസി അധികൃതർ പറഞ്ഞു.
വിദേശത്തെ ക്യാംപസിലെത്താതെ ഓൺലൈനിലും മറ്റുമായി പഠനം പൂർത്തിയാക്കുകയും വിദേശസ്ഥാപനത്തിന്റെ ബിരുദം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയുണ്ട്. പല എഡ്ടെക് കമ്പനികളും ഇന്ത്യയിൽ ക്യാംപസ് തുടങ്ങാൻ യോഗ്യതയില്ലാത്ത സ്ഥാപനങ്ങളുടെ കോഴ്സുകൾ ഓൺലൈനായി നടത്തുന്നുവെന്നും യുജിസി കണ്ടെത്തി. ഡ്യുവൽ ഡിഗ്രി കോഴ്സുകളിൽ ഉൾപ്പെടെ വിദേശത്തെ ക്യാംപസിലെത്തി പഠനം നടത്തേണ്ടതുണ്ട്. ഇന്ത്യയിൽ വിദേശ സർവകലാശാലകൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും യുജിസി നിശ്ചയിച്ചിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാതെയുള്ള കോഴ്സുകൾക്ക് ഇന്ത്യയിൽ അംഗീകാരമുണ്ടാകില്ലെന്നും വിദ്യാർഥികൾ ജാഗ്രത പുലർത്തണമെന്നും യുജിസി വ്യക്തമാക്കി.