ADVERTISEMENT

മഞ്ഞണിഞ്ഞ് വീണ്ടുമൊരു ഡിസംബർ മാസമെത്തുമ്പോൾ ഡോ.അജിത്ത് വൈ. ഓർക്കുന്നത് അഞ്ചു വർഷം മുൻപത്തെ ആ ആറുദിവസങ്ങളാണ്. ശാസ്ത്ര, സാഹിത്യ, സമാധാന രംഗങ്ങളില്‍ ധിഷണയുടെയും സേവനത്തിന്റെയും കൊടുമുടിയിലെത്തിയവരെ എല്ലാ വര്‍ഷവും ഡിസംബര്‍ 10 ന് സ്വീഡനിലെ സ്റ്റോക്കോമില്‍ നടക്കുന്ന നൊബേല്‍ പുരസ്‌കാര ചടങ്ങിലാണ് ആദരിക്കും. ഈ വര്‍ഷം നൊബേൽ പുരസ്കാരദാന ചടങ്ങ് നടന്നു കഴിഞ്ഞിരിക്കുന്നു. ഈയവസരത്തിലാണ് കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളജിൽ ക്ലിനിക്കൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. അജിത്ത് അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരവസരത്തിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നത്. അദ്ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ, നൊബേല്‍ പുരസ്‌കാര ജേതാക്കളോടൊപ്പം 2018 ജൂണില്‍ ചെലവിട്ട ആറു ദിനങ്ങളുടെ, ജീവിതം മാറ്റിമറിച്ച അനുഭവങ്ങളുടെ സ്മരണകള്‍.

അപൂർവമായ അവസരം
ഏതൊരു ശാസ്ത്ര ഗവേഷകനെയും ആവേശം കൊള്ളിക്കുന്ന, ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം ലഭിച്ചേക്കാവുന്ന അവസരമാണ് 2018 ജൂണ്‍ 24 മുതല്‍ 29 വരെ ഡോ. അജിത്തിന് ലഭിച്ചത്. ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരലില്‍ പങ്കെടുക്കാനും ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെ ജര്‍മനിയിലെ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കാനും അവസരം ലഭിച്ച ഇന്ത്യന്‍ സംഘത്തിലെ ഏക മലയാളിയും ഗവേഷണ വിദ്യാർഥിയുമായിരുന്നു അന്ന് ഡോ. അജിത്.

1951 മുതല്‍ ജര്‍മനിയിലെ കോണ്‍സ്റ്റന്‍സ് തടാകത്തിന്റെ കിഴക്കു ഭാഗത്തുള്ള ലിന്‍ഡോ ദ്വീപില്‍ അവര്‍ മുടങ്ങാതെ ഒത്തുചേരുന്നു. രസതന്ത്രം, ഭൗതികശാസ്ത്ര, ശരീരശാസ്ത്ര/ വൈദ്യശാസ്ത്ര വിഷയങ്ങളില്‍ നൊബേല്‍ സമ്മാനം നേടിയിട്ടുള്ള ശാസ്ത്ര പ്രതിഭകളും ഒപ്പം അടുത്ത തലമുറയിലെ വാഗ്ദാനങ്ങളായ യുവ ശാസ്ത്ര വിദ്യാർഥികളും. ഈ കൂട്ടായ്മയില്‍ അവര്‍ തങ്ങളുടെ വിഷയങ്ങളിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സംവദിക്കുന്നു. 2018 ലെ സമ്മേളനം ശരീര ശാസ്ത്ര, വൈദ്യ മേഖലയ്ക്കായി പ്രത്യേകം മാറ്റിവയ്ക്കപ്പെട്ടതായിരുന്നു. 39 നൊബേല്‍ പുരസ്‌ക്കാര ജേതാക്കളും 84 രാജ്യങ്ങളിലെ മുപ്പത്തിയഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള 600 ശാസ്ത്ര പ്രതിഭകളായ വിദ്യാർഥികളും ഗവേഷകരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. അതില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ല് വെറ്ററിനറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഡോ. അജിത്തിന് ഇന്നുമുണ്ട്.

2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ
2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ

മൽസരം ജയിച്ചു കിട്ടിയ അവസരം
ആഗോളതലത്തിലുള്ള കടുത്ത അക്കാദമിക് മല്‍സരത്തെ നേരിട്ടാണ് ഡോ. അജിത് ഈ സംഘത്തില്‍ സ്ഥാനം നേടിയത്. മണ്ണുത്തി വെറ്ററിനറി കോളജില്‍നിന്ന് ബിരുദം നേടിയശേഷം, ബറേലിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സ്ഥാപനമായ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. അതേ സ്ഥാപനത്തില്‍ വെറ്ററിനറി ക്ലിനിക്കല്‍ മെഡിസിനില്‍ ഡവേഷണ വിദ്യാർഥിയായിരിക്കുമ്പോഴാണ് ഈയവസരം കൈവന്നത്. ഭാരത സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയും (‍ഡിഎസ്ടി) ജര്‍മന്‍ റിസര്‍ച്ച് ഫൗണ്ടേഷനും (ഡിഎഫ്ജി) ചേര്‍ന്ന് നല്‍കുന്ന അഭിമാന പുരസ്‌കാരമാണ് ഡിഎസ്ടി - ഡിഎഫ്ജി അവാര്‍ഡ്. ആ വര്‍ഷം ശരീരശാസ്ത്ര, വൈദ്യശാസ്ത്ര മേഖലയിലെ യുവ ഗവേഷകര്‍ക്കായിരുന്നു അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നൊബേല്‍ ജേതാക്കള്‍ക്കൊപ്പം ആറു ദിവസം ചെലവഴിക്കാനും പിന്നീട് ആറു ദിവസം ജര്‍മനിയിലെ ഉന്നത ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാലകളും സന്ദര്‍ശിക്കാന്‍ അവസരവും ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക, ഭരണ നിര്‍വഹണം ഡിഎസ്ടി - ഡിഎഫ്ജി വഹിക്കുന്നു.

2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ
2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ

മുപ്പതുപേരുടെ ഇന്ത്യൻ സംഘം
മുപ്പതു പേരടങ്ങിയ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത് മൂന്നു വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മുപ്പതു പേരായിരുന്നു. 5 മാസ്റ്റര്‍ ബിരുദ വിദ്യാർഥികള്‍, 20 ഡോക്ടറല്‍, 5 പോസ്റ്റ് ഡോക്ടറല്‍ ഗവേഷകര്‍. ഐഐടി, ഐഐഎം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഡിആര്‍ഡിഒ, ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു മറ്റുള്ളവർ. അടിസ്ഥാന ജീവശാസ്ത്രം മുതല്‍ ജനറ്റിക് എൻജിനീയറിങ് വരെ വൈവിധ്യമാര്‍ന്ന ജീവശാസ്ത്ര/വൈദ്യശാസ്ത്ര മേഖലകളില്‍ ഗവേഷണ താല്‍പര്യങ്ങളും ശാസ്ത്ര പ്രവൃത്തി പരിചയവുമുള്ളവര്‍. തിരഞ്ഞെടുക്കപ്പെട്ടവര്‍ അന്നു തുടങ്ങിയ വാട്‌സാപ് ഗ്രൂപ്പില്‍ ഇന്നും ഗവേഷണ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്ന് ഡോ. അജിത്ത് പറയുന്നു. 

2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ
2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ

2018 ജൂണ്‍ 22 ന് ഡല്‍ഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന വിദശീകരണ സെഷനില്‍, അമൂല്യമായ രണ്ടാഴ്ച എങ്ങനെ വിനിയോഗിക്കണമെന്ന് വിശദീകരിക്കപ്പെട്ടു. തങ്ങളുടെ ഗവേഷണ കാഴ്ചപ്പാടുകളും അനുഭവങ്ങളും മനസ്സില്‍വച്ചുകൊണ്ട് നൊബേല്‍ ജോതാക്കളെ കാണുകയും അവരുടെ ശാസ്ത്ര ജീവിതത്തില്‍നിന്നും വ്യക്തി ജീവിതത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനുള്ള മനസ്സ് പാകപ്പെടുത്തിയെടുക്കണമെന്നും അവർ നിര്‍ദേശിച്ചു.

തങ്ങളുടെ വിഷയത്തിൽ ലോകമെമ്പാടുമുള്ള യുവ ഗവേഷകരുമായി കൂട്ടായ്മയുണ്ടാക്കുക, ഗവേഷണ ജോലി സാധ്യതകളിലെ മികച്ച അവസരങ്ങള്‍ കണ്ടെത്തുക എന്നിവയ്ക്കായി ഈ അവസരം വിനിയോഗിക്കണമെന്നുള്ള ലക്ഷ്യബോധം ഈ സെഷനില്‍ നല്‍കപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഫ്രാങ്ക്ഫര്‍ട്ടിലെത്തുമ്പോള്‍ രാത്രി 9.30. പതിനെട്ടു മണിക്കൂര്‍ നീളുന്ന പകലില്‍ അപ്പോഴും സൂര്യന്‍ കത്തി നില്‍ക്കുന്ന കാഴ്ച അദ്ഭുതപ്പെടുത്തുന്ന ആദ്യ അനുഭവം. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സ്വീകരണത്തിനു ശേഷം ബസില്‍ ലിന്‍ഡോവിലേക്ക്. കേവലം 4 മണിക്കൂര്‍ കൊണ്ട് 420 കിലോമീറ്റര്‍ യാത്ര. പ്രഭാത വ്യായാമത്തിനും പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഒക്കെ ശാസ്ത്രജ്ഞർ തന്നെ കൂട്ട്. ഇതില്‍ ലഞ്ചിന് ഡോ. അജിത്തിന് ലഭിച്ച കൂട്ടുകാരന്‍ നൊബേല്‍ ജേതാവായ ഡോ. ഫെറിഡ് മുറാദായിരുന്നു (Dr. Ferid Murad). ഓരോരുത്തര്‍ക്കും താല്‍പര്യമുള്ള സെഷനുകള്‍ തിരഞ്ഞെടുക്കാന്‍ മുന്‍പുതന്നെ അവസരമുണ്ടായിരുന്നു. പാനല്‍ ചര്‍ച്ചകള്‍, ലക്ചറുകള്‍, പോസ്റ്റര്‍ ഫ്ലാഷുകള്‍, സംവാദങ്ങള്‍, നൊബേല്‍ ജേതാക്കളുമായുള്ള സംഭാഷണങ്ങള്‍ എന്നിവ അടങ്ങിയ സെഷനുകള്‍.

2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ
2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ

ശ്രദ്ധേയമായ അനുഭവം
പ്രഫ. മൈക്കിള്‍ ലെവിറ്റ് നടത്തിയ നിരൂപണം ആണ് ഡോ. അജിത്തിന് ഏറെ ശ്രദ്ധേയമായി അന്ന് തോന്നിയത്. നൊബേല്‍ സമ്മാനങ്ങളേയും ശാസ്ത്ര ഗവേഷണത്തിനായി ഓരോ രാജ്യവും ചെലവഴിക്കുന്ന തുകയേയും സംബന്ധിച്ച വിശകലനമായിരുന്നു അത്. വികസിത രാജ്യങ്ങളില്‍ നൊബേല്‍ പുരസ്‌കാരം വാങ്ങാന്‍ കഴിവുള്ള പ്രതിഭാധനരായ ശാസ്ത്രജ്ഞരെ കണ്ടെത്താനും അവര്‍ക്ക് പ്രത്യേക പരിഗണനയും പിന്തുണയും നല്‍കാനും പ്രത്യേക ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 

നൊബേല്‍ പുരസ്‌കാരം നേടിയ വെറ്ററിനറി ശാസ്ത്രജ്ഞരായ ഡോ. പീറ്റര്‍ സി. ദൊഹാര്‍ത്തിയെ കാണാനായത് ജീവിതത്തിലെ അമൂല്യ നിമിഷമായി ഡോക്ടര്‍ അജിത്ത് പറയുന്നു. ആറ് ദിവസത്തെ അദ്ഭുത ലോകത്തുനിന്ന് ജര്‍മനിയിലെ ഗവേഷണ സ്ഥാപനങ്ങളും അവിടെയുള്ള അസൂയയുണര്‍ത്തുന്ന സൗകര്യങ്ങളും കാണാനുള്ള യാത്രയായിരുന്നു. Heidelberg university, University of Bonn, Hannover Medical School, Mex Delbruck Centre for Molecular medicine, Max Planck Institute of Molecular Cell biology and Genetics, Technische University Dresden എന്നിവ സന്ദര്‍ശിച്ചു. 

രാജ്യാന്തരതലത്തില്‍ പ്രവേശനം, ഫെലോഷിപ്പുകള്‍ എന്നിവ അര്‍ഹരായവര്‍ക്ക് നല്‍കാന്‍ ഈ സര്‍വകലാശാലകള്‍ തയാറാണ്. വിദ്യാർഥികൾ നല്‍കുന്ന ഗവേഷണാശയത്തിന്റെ മേന്മയാണ് പ്രധാന പ്രവേശന മാനദണ്ഡം. കുടുംബത്തോടൊപ്പം കുടിയേറാൻ താല്‍പര്യമുള്ള ഇന്ത്യന്‍ ഗവേഷകര്‍ക്ക് പ്രത്യേക പാക്കേജുകളുണ്ട്. അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന് നല്‍കുന്ന പ്രത്യേക ധനസഹായം, രാഷ്ട്രീയ ഇടപെടലുകളില്ലാത്ത ഗവേഷണ സ്ഥാപനങ്ങള്‍, ഗവേഷകര്‍ക്കുള്ള ധനസഹായം, വിവിധ വിഷയങ്ങള്‍ ചേര്‍ന്നുള്ള ഗവേഷണം, സര്‍വോപരി ഗവേഷക വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ചുള്ള ഗവേഷണം എന്നിവ ഈ സ്ഥാപനങ്ങളെ വ്യത്യസ്തമാക്കുന്നുവെന്ന് ഡോ. അജിത്ത് പറയുന്നു.

2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ
2018 ജൂണ്‍ 24 മുതല്‍ 29 വരെ ജര്‍മനിയിലെ ലിന്‍ഡോയില്‍ നടന്ന നൊബേല്‍ ജേതാക്കളുടെയും വിദ്യാർഥികളുടെയും ഒത്തുചേരൽ

സയന്‍സ് എന്നാൽ അധികാര ശ്രേണികളിലൊതുങ്ങാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, പരാജയത്തില്‍നിന്ന് പഠിക്കുന്ന, ഭ്രാന്തന്‍ ആശയങ്ങളെ കരുതുന്ന ഒന്നാണെന്ന തിരിച്ചറിവ് ഈ യാത്ര ഡോ.അജിത്തിന് സമ്മാനിച്ചു. വിദ്യാഭ്യാസത്തില്‍ നടത്തുന്ന നിക്ഷേപമാണ് രാജ്യത്തിന്റെ പ്രധാന വികസനമെന്ന് ഈ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നു. താന്‍ എന്താണ് ചെയ്യുന്നതെന്ന് ഓരോ ഗവേഷകനും സമൂഹത്തോട് വിശദീകരിക്കേണ്ട ബാധ്യതയും ഇവിടെയുണ്ട്.

കേരള സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പില്‍ ഡ്രൈവറായിരുന്ന യേശുദാസന്റെയും വീട്ടമ്മയായ ഉഷാകുമാരിയുടേയും മകനായ ഡോ. അജിത് വിവാഹം കഴിച്ചിരിക്കുന്നത് സഹപാഠിയായിരുന്ന ഡോ. സിജിയെയാണ്. തിരുവനന്തപുരത്തെ സാധാരണമായ കുടുംബത്തില്‍നിന്ന് അതിരുകളില്ലാത്ത അവസരങ്ങളുടെ ആകാശം തേടി പറക്കാനുള്ള ആത്മവിശ്വാസമാണ് തനിക്ക് ഈ അവാര്‍ഡും യാത്രയും സമ്മാനിച്ചതെന്ന് ഡോ. അജിത് പറയുമ്പോള്‍ ഓരോ വിദ്യാര്‍ഥിക്കും അത് പുത്തന്‍ വഴികളിലേക്കുള്ള ക്ഷണമാകുന്നു. കേരള സർക്കാർ മൃഗ സംരക്ഷണവകുപ്പ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുള്ള ഡോ.അജിത്ത് വെറ്ററിനറി സർവകലാശാലയിൽ അധ്യാപകനായി ചേർന്നിട്ട് രണ്ടു വർഷമേ ആയിട്ടുള്ളൂ. പ്രോഗ്രാം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.lindau-nobel.org

Content Summary:

rom Kerala to the Nobel Stage: Dr. Ajith's Inspirational Journey Among Scientific Legends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com