ADVERTISEMENT

കണ്ടു പരിചയിച്ച പ്രണയക്കാഴ്ചകളിൽനിന്നും തീർത്തും വിഭിന്നമാണ് പുതിയ തലമുറയുടെ പ്രണയ സങ്കൽപങ്ങൾ. സ്നേഹത്തിനും പ്രണയത്തിനും സൗഹൃദത്തിനും അവർ നൽകുന്നത് പുതിയ നിർവചനങ്ങളാണ്. പുതിയ കാലത്തെ പ്രണയത്തിന് പഴയ തലമുറയിലെ പ്രണയത്തേക്കാൾ ആഴവും പരപ്പും കുറവാണെന്ന് പരാതിപ്പെടുന്നവരോട്, കാലത്തിന്റെ മാറ്റം പ്രണയത്തിലും പ്രതിഫലിച്ചതുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് പുത്തൻ തലമുറയിലെ കുട്ടികൾ പറയും. ഈ പ്രണയദിനത്തിൽ കോട്ടയം സിഎംഎസ് കോളജിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രണയത്തെക്കുറിച്ച് പറയാനുള്ളതെന്താണെന്നു കേൾക്കാം. 

കരുതലിന്റെ, സ്നേഹത്തിന്റെ സന്ദേശം നൽകുന്ന ദിനം
∙ ഡോ. റീനു ജേക്കബ്
വൈസ് പ്രിൻസിപ്പൽ
പുതുതലമുറയിലെ കുട്ടികൾക്ക് ജീവിതത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട്. പഴയ തലമുറയെ അപേക്ഷിച്ച് പല കാര്യങ്ങളെയും തുറന്ന മനോഭാവത്തോടെ സമീപിക്കുന്നവരാണവർ. ആൺ–പെൺ സമത്വത്തെക്കുറിച്ചൊക്കെ വ്യക്തമായ ബോധ്യമുള്ളവരാണ് ഇന്നത്തെ തലമുറയിലുള്ളത്. സ്നേഹത്തെക്കുറിച്ചുള്ള അവരുടെ നിർവചനങ്ങൾ വളരെ വ്യത്യസ്തമാണ്. വാലന്റൈൻസ് ഡേ മുഖ്യമായും പങ്കുവയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശം ആകുമ്പോൾ  പ്രണയം എന്ന ആശയത്തെക്കാളുപരി അതിനോടു ചേർത്ത് മറ്റു ചില കാര്യങ്ങൾ കൂടി പങ്കുവയ്ക്കാനുണ്ട്. അധ്യാപകരെ ബഹുമാനിക്കുക, മാതാപിതാക്കൾക്ക് വേണ്ട അംഗീകാരം നൽകുക. കുട്ടികളെ –  അതു വീട്ടിലെ കുഞ്ഞുങ്ങളായാലും  പഠിപ്പിക്കുന്ന കുട്ടികളായാലും– അവരെയെല്ലാം അഭിനന്ദിക്കുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും അതിലൂടെ നമ്മൾ സ്നേഹമാണ് പ്രകടിപ്പിക്കുന്നത്. മറ്റുള്ളവരെ കരുതുമ്പോഴും നമുക്ക് തരുന്ന ഉത്തരവാദിത്തങ്ങൾ നമ്മൾ ഭംഗിയായി ചെയ്യുമ്പോഴും നമ്മൾ സ്നേഹം തന്നെയാണ് പ്രകടിപ്പിക്കുന്നത്. അതെല്ലാമല്ലേ ഈ ദിനത്തിന്റെ ഏറ്റവും വലിയ സന്ദേശം തന്നെ. 

പണ്ടത്തെപ്പോലെ തീവ്രമായ പ്രണയങ്ങളിന്നില്ല
∙ ഡോ. സുമി മേരി തോമസ്
അസിസ്റ്റന്റ് പ്രഫസർ
പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ ക്യാംപസ് പ്രണയങ്ങളും വളരെ സീരിയസായ പ്രണയങ്ങളും ഉണ്ട്. പണ്ടു കാലത്തെ അപേക്ഷിച്ച് ഇന്നത്തെ ക്യാംപസ് പ്രണയങ്ങള്‍ക്ക് എത്രത്തോളം ജീവനുണ്ടെന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു. 2005–2006 കാലഘട്ടത്തിൽ സിഎംഎസ് കോളജിൽ ചിത്രീകരിച്ച ക്ലാസ്മേറ്റ്സ് സിനിമയിലേതു പോലെയുള്ള തീവ്രമായ പ്രണയം ഇക്കാലത്തുണ്ടോയെന്ന് സംശയമുണ്ട്. സമൂഹമാധ്യമങ്ങളുടെ അതിപ്രസരമൊന്നുമില്ലാത്ത പഴയ കാലത്ത് ഏറ്റവും പരിശുദ്ധവും പരിപാവനവുമായ പ്രണയമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ അത്രത്തോളം പരിപാവനത്വം പ്രണയത്തിനുണ്ടോയെന്നറിയില്ല.

∙എല്ലാ ബന്ധങ്ങളിലും പ്രണയം ഇല്ല എന്ന തിരിച്ചറിവ് നൽകിയ പ്രണയം
∙ ഡോ. അജീഷ് െക. ആർ
അസിസ്റ്റന്റ് പ്രഫസർ
എന്റെ പ്രണയം തുടങ്ങുന്നത് വിവാഹത്തിനു ശേഷമാണ്. വിവാഹത്തിനു ശേഷം പ്രണയത്തിൽപെട്ട്, പ്രണയം എന്താണെന്നറിഞ്ഞപ്പോൾ. അതുവരെ പ്രണയമെന്ന് കരുതിയതൊന്നും പ്രണയമേ ആയിരുന്നില്ലെന്ന തിരിച്ചറിവാണുണ്ടായത്. ശരിക്കുള്ള പ്രണയത്തിൽ ഒരുപാട് കരുതലും സ്നേഹവും പങ്കിടലുമൊക്കെയുണ്ട്. അതിനൊരു ആയുസ്സുണ്ട്. പണ്ട് ക്യാംപസിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ എനിക്കു മനസ്സിലായൊരു കാര്യം, പ്രണയം എന്ന പേരിൽ ക്യാംപസ് ആഘോഷിച്ചിരുന്നത് പ്രണയത്തെ ആയിരുന്നില്ല.എന്നതാണ്. അന്നു കണ്ട ചില റിലേഷൻസൊക്കെ ടോക്സിക് ആയി പോയിട്ടുണ്ട്. ചിലതൊക്കെ നെഗറ്റീവ് എനർജി സ്പ്രെഡ് ചെയ്തു പോയിട്ടുണ്ട്. ഇന്നും ഞാൻ കുട്ടികളോട് ചോദിക്കാറുണ്ട് ക്യാംപസിലെങ്ങനെയാണ് പ്രണയമെന്ന്. അപ്പോൾ അവർ തിരിച്ച് എന്നോടു ചോദിക്കുന്നൊരു ചോദ്യമുണ്ട്. ‘‘ സാറേ ഇപ്പോൾ ക്യാംപസിൽ പ്രണയമുണ്ടോ’’? അങ്ങനെ പ്രണയം എല്ലാക്കാലത്തും ഉണ്ടെങ്കിലും നാം കാണുന്ന എല്ലാ ബന്ധങ്ങളിലും പ്രണയം ഇല്ല എന്ന തിരിച്ചറിവാണ് എനിക്കിന്നുള്ളത്. 

∙ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് പ്രണയം
∙ ഡോ. സ്മിത ഡാനിയേൽ 
അസിസ്റ്റന്റ് പ്രഫസർ
‘പ്രണയമേ നിന്റെ വിളിക്കായ് കാതോർത്തു പോയി’. ഹൃദയം കൊണ്ടെഴുതുന്ന കവിതയാണ് പ്രണയം. കാവ്യഭാവനകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന സങ്കൽപം. പ്രണയം എന്നു പറയുന്നത് കേവലം സ്ത്രീപുരുഷന്മാർ തമ്മിലുള്ള ഒരു ബന്ധത്തെ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. പൂവിനെയും കാറ്റിനെയും കടലിനെയും പ്രകൃതിയെയും എല്ലാം തന്റെ ഭാവനയുടെ ഉള്ളിലേക്കു കൊണ്ടുവരുന്ന മഹത്തായ സങ്കൽപമാണ് പ്രണയം. ഇന്നത്തെ പ്രണയസങ്കൽപങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പഴയ പ്രണയ സങ്കൽപത്തിൽ നിലനിന്നിരുന്ന അതിമഹത്തായ ആത്മഭാവത്തിന്റെ അഭാവം ഞെട്ടിപ്പിക്കുന്നുണ്ട്. പ്രണയം പ്രതികാരമാകുന്ന ഈ കാലഘട്ടത്തിൽ, ഈ പ്രണയദിനം മഹത്തായ സ്നേഹത്തിന്റെ ഉദാത്തമായ ഒരു തലത്തിലേക്ക് കൊണ്ടു പോകുന്ന അനുഭൂതിയായിത്തീരട്ടെ.

∙ വാലൈന്റൈൻസ് ദിനം ആഘോഷിക്കുന്നതിൽ തെറ്റില്ല
∙ പാര്‍വതി കൃഷ്ണ 
വിദ്യാർഥിനി
ഈ തലമുറയില്‍ ശരിക്കും മാറ്റങ്ങൾ വലുതാണ്. അത് പ്രണയത്തിലും ഉണ്ട്. നമ്മൾ ഒരാളോടു കാണിക്കുന്ന ഇഷ്ടം, അത് പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന രീതികൾ അതിനൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നു. നേരത്തേ നമ്മൾ കണ്ടുകൊണ്ടിരുന്ന പ്രണയം ശരിക്കും പൈങ്കിളിയാണ്. കത്തുകൾ കൈമാറുക, പുസ്തകങ്ങളിലൂടെ പ്രണയം പങ്കിടുക എന്നതൊക്കെയായിരുന്നു അന്നത്തെ രീതി. ഇന്നതൊക്കെ മാറി. ടെക്നോളജി മാറിയതിനോടൊപ്പം പ്രണയത്തിന്റെ സ്റ്റൈലിലും മാറ്റം വന്നു. ഫെബ്രുവരി 14 പോലൊരു ദിവസം ശരിക്കും ആഘോഷിക്കപ്പെടേണ്ടതാണോ എന്നു ചോദിച്ചാൽ തീർച്ചയായും അതേ എന്നാണുത്തരം. കാരണം എല്ലാ കാര്യങ്ങളും നമ്മൾ ഓർത്തു വച്ച് ആഘോഷിക്കാറുണ്ടല്ലോ. എന്നും നമ്മൾ പ്രണയിച്ചു കൊണ്ടിരിക്കുന്നവരുണ്ടാകും അവരെ സംബന്ധിച്ച് ഇങ്ങനെ ഒരു ദിവസം വേണം എന്നൊന്നുമില്ല. ക്യാംപസ് എന്നു പറയുമ്പോൾ പ്രണയവും കലയും പൊളിറ്റിക്സും എല്ലാം ചേർന്നതാണ്. അപ്പോൾ ആ ഒരു ഭംഗി ഇവിടെ ഞങ്ങളുടെ കോളജിലുമുണ്ട്.

∙ഒഎൻവി കവിതയെ അനുസ്മരിപ്പിക്കുന്ന പ്രണയദിനം
∙ സംയുക്ത എസ്.
വിദ്യാർഥിനി
അന്നും ഇന്നും സീരിയസ് ആയിട്ടുള്ള പ്രണയങ്ങളുണ്ട്. മനോഹരങ്ങളായിട്ടുള്ളവയുണ്ട്. പ്രണയം എന്ന സങ്കൽപം എന്നും മനോഹരമാണ്. ‘വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ’ എന്ന വരികളെഴുതിയത് ഒഎൻവിയാണ്. അദ്ദേഹത്തിന്റെ  തന്നെ വരികളാണ്. ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരുമാത്ര വെറുതെ നിനച്ചു പോയി’ എന്നതും. ഹാപ്പി വാലന്റൈൻസ് ഡേ.

∙ പ്രണയം തുറന്നു പറയാനൊരു പേജ്
∙ ശ്രേയ എസ്. നായർ
വിദ്യാർഥിനി

ഇന്നത്തെ തലമുറ പ്രണയത്തിൽ നന്നായി ചേർച്ച നോക്കുന്നവരാണെന്നെനിക്ക് തോന്നിയിട്ടുണ്ട്. രണ്ടു പേരും തമ്മിലുള്ള ഇഷ്ടാനിഷ്ടങ്ങൾ, ജീവിതത്തിൽ അവർക്കു വേണ്ട കാര്യങ്ങൾ ഒന്നാണോ തുടങ്ങിയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. വാലന്റൈൻസ് ഡേ ഈ ക്യാംപസിലെന്നല്ല ലോകത്ത് എവിടെയുള്ളവർക്കും പരസ്പരം ഇഷ്ടമറിയിക്കാൻ പറ്റുന്ന ഒരു ദിവസമാണ്. നമ്മുടെ ക്യാംപസിൽ ഒരു ഓൺലൈൻ ഒരു പേജുണ്ട്. എല്ലാവർക്കും ഇഷ്ടങ്ങളെല്ലാം തുറന്നു പറയാനൊരു പേജ്. നേരിട്ടു പോയി പറയാൻ ബുദ്ധിമുട്ടുള്ളവർക്ക് അല്ലെങ്കിൽ പേടി ഉള്ളവർക്ക് അതിൽ കൂടി കൺഫെസ് ചെയ്യാം. അങ്ങനെ പ്രണയം പല രീതിയിലായിരിക്കും പലരും പ്രകടിപ്പിക്കുന്നത്.

ഏറ്റവും മനോഹര പ്രണയം ക്യാംപസിൽ
∙ ദേവരാഗ് എസ്. എം
വിദ്യാർഥി
നമ്മുടെ ജീവിതത്തിൽ ഏറ്റവും മനോഹരമായി പ്രണയം കാണാനും അതിനെക്കുറിച്ച് മനസ്സിലാക്കാനും പറ്റുന്ന കാലയളവാണ് നമ്മുടെ കലാലയ ജീവിതം. ഇത്രയും വർഷത്തിനുള്ളിൽ ഞാൻ നല്ല പ്രണയങ്ങളും ടോക്സിക് പ്രണയങ്ങളും കണ്ടിട്ടുണ്ട്. ടോക്സിക് പ്രണയങ്ങൾ കാണുമ്പോൾ പ്രണയം എങ്ങനെ ആകാതിരിക്കണം എന്നു പഠിച്ചിട്ടുണ്ട്. നല്ല പ്രണയങ്ങൾ കാണുമ്പോൾ ആർക്കായാലും ഒന്നു പ്രണയിക്കാൻ തോന്നുകയും ചെയ്യും.

Content Summary:

Valentine's Voices: Teachers and Students of Kottayam CMS College Redefine Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com