ADVERTISEMENT

കുട്ടികള്‍ ഭൂമിശാസ്ത്രം പഠിക്കുന്ന ലോകഭൂപടമോ ഗ്ലോബോ ഒന്നെടുത്തു നോക്കുകയാണെങ്കില്‍ ലോകരാജ്യങ്ങള്‍ ഒരു വന്‍കരയായി കിടന്നതിന്‍റെ അടയാളങ്ങള്‍ കാണാം. ആല്‍ഫ്രഡ് വെഗ്നറുടെ വന്‍കര രൂപപ്പെടല്‍ സിദ്ധാന്തമനുസരിച്ച്, ഒന്നായി ചേര്‍ന്നിരുന്ന ഭൂമിയാണ് കാലാന്തരത്തില്‍ വേര്‍പെട്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളായത്. ഇവയില്‍ കേരളത്തോടു സാമീപ്യമുണ്ടായിരുന്ന, കാലാവസ്ഥ സമാനമായ ദേശങ്ങളാണ് ആഫ്രിക്കയിലെ ഇത്യോപ്യയും സോമാലിയയുമെന്നു നമ്മെ ആരും പഠിപ്പിച്ചില്ല. നമ്മെപ്പോലെ നല്ല കാലാവസ്ഥയും പച്ചപ്പുമുണ്ടായിരുന്ന ആ രണ്ടു രാജ്യങ്ങളുമെങ്ങനെ പട്ടിണി നാടായെന്നതും പഠന വിധേയമാണ്. കാര്‍ഷിക ഭൂവിനിയോഗത്തില്‍നിന്ന് അതിവേഗമുളള നഗരവല്‍ക്കരണം, മരുവല്‍ക്കരണം, തുടര്‍ന്നുളള ഭക്ഷ്യ ജലക്ഷാമം, പട്ടിണി, ദാരിദ്ര്യം എന്നിവയിലേക്കു മാറിയതിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് സോമാലിയയും ഇത്യോപ്യയും. 

nature-earth

പ്രകൃതി വിഭവങ്ങളെ യാതൊരു തത്വദീക്ഷയുമില്ലാതെ മാനവര്‍ മാറ്റി മറിക്കുമ്പോള്‍ പച്ചപ്പുകള്‍ മരുഭൂമിയാകുവാന്‍ കാലങ്ങള്‍ വേണ്ടി വരില്ലയെന്നതാണ് ചരിത്രം. ഇന്ത്യയിലെ ഏറ്റവും ഹരിതാഭമായിരുന്ന സിന്ധുനദീതട സംസ്കാരത്തിന്‍റെയും സരസ്വതീനദിയുടെയും ഉറവയുടെ നാടായ രാജസ്ഥാന്‍ മരുഭൂമിയായതും നമ്മെക്കാള്‍ മഴയും വെളളവുമുണ്ടായിരുന്ന തമിഴ്നാട് വെളളമില്ലാത്ത നാടായതും പ്രകൃതിയുടെ മാറ്റങ്ങള്‍ കൊണ്ടാണ്. നാം ചെറിയ കാലയളവുകളില്‍ ചെയ്തു കൂട്ടുന്ന പ്രകൃതിവിഭവ നാശത്തിന് പ്രകൃതിയുടെ തിരിച്ചടി പതുക്കെയായിരിക്കും. പക്ഷേ അത്തരം അടികളില്‍നിന്ന് മാനവ സമൂഹത്തിനു മോചനമില്ലെന്നു മാത്രമല്ല, തലമുറകളെത്തന്നെ ഇല്ലാതാക്കുകയും ചെയ്യും. ഇന്ന് സൊമാലിയയും ഇത്യോപ്യയുമാണെങ്കില്‍ നാളെ കേരളവും ആ വഴിയിലെത്തിയാല്‍ അദ്ഭുതപ്പെടാനില്ല. മഴയുടെ തീവ്രതയിലും സമയത്തിലുമുണ്ടാകുന്ന വ്യതിയാനവും മരുവല്‍ക്കരണ ലക്ഷണങ്ങളും കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു. 

കോമൺ ഫ്രോഗ് (Photo: Twitter/@farhadkaiser2)
കോമൺ ഫ്രോഗ് (Photo: Twitter/@farhadkaiser2)

കണിക്കൊന്നകള്‍ക്ക് കാലം മാറുന്നതും തവളകള്‍ ചത്തൊടുങ്ങുന്നതും അനവസരത്തില്‍ നാട്ടില്‍ മയിലിറങ്ങുന്നതും നാം കാണാതെ പോകുന്നു. നല്ല വേനലില്‍ കാടുകളില്‍നിന്ന് മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും കേരളത്തിലെ കാഴ്ചയായി മാറുന്നു. ഭൂവിനിയോഗത്തിലുണ്ടാകുന്ന അതിഭീകരവും ഭയാനകവുമായ മാറ്റം കൂടിയാണ് കേരളത്തിലെ കാലാവസ്ഥയെ മാറ്റിത്തീര്‍ക്കുന്നത്. ഒരു ഹെക്ടര്‍ വനം മുപ്പതിനായിരം ഘനകിലോമീറ്റര്‍ മഴയെയും ഒരു ഹെക്ടര്‍ വയല്‍ മൂന്നു ലക്ഷം മീറ്റര്‍ മഴയെയും ഉള്‍ക്കൊളളും. കേരളത്തില്‍ 73 ശതമാനവും വനപ്രദേശമായിരുന്നുവെങ്കില്‍ ഇപ്പോഴത് 27.83 ശതമാനമായി കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ സംരക്ഷിത വനവും കരുതല്‍ വനവും വരും എന്നു മാത്രമല്ല, പ്ലാന്‍റേഷന്‍, ജനവാസമുളള സ്ഥലങ്ങള്‍ എന്നിവ പോയിട്ട് യഥാർഥ വനം 10 ശതമാനമേ വരൂ എന്നാണ് ഔദ്യോഗിക കണക്കുകള്‍. 1961-62 കാലഘട്ടത്തില്‍ 7.53 ലക്ഷം ഹെക്ടര്‍ വയലില്‍ കൃഷി ചെയ്തിരുന്നത് 2011-12 കാലയളവാകുമ്പോള്‍ 2,08,160 ഹെക്ടറായി കുറഞ്ഞതും നാം കാണുന്നില്ല. കേരളത്തിന് 40 ലക്ഷം ടണ്‍ അരി പ്രതിവര്‍ഷം വേണ്ടിടത്ത് ഉൽപാദനം 8 ലക്ഷം ടണ്ണായി കുറഞ്ഞിടത്ത് നെല്ലുല്‍പ്പാദനകാലയളവിലെ ഉത്സവത്തിലും ഓണത്തിലും തിരുവാതിര ഞാറ്റുവേലയിലുമടക്കം കൃത്രിമത്വവും യാന്ത്രികതയും കടന്നു വരികയും ചെയ്തു. മാത്രമല്ല വയലുകളുടെ വൃഷ്ടിപ്രദേശത്തെ ജല ലഭ്യതയിലുണ്ടായ കുറവും ആവാസവ്യവസ്ഥയിലുണ്ടായ മാറ്റവും കാലാവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദശകങ്ങളിലായി 76 ശതമാനം കുറവാണ് നെല്‍കൃഷിയിലുണ്ടായത്.

തെങ്ങുകൃഷി 1975 –76 കാലയളവില്‍ 6.93 ലക്ഷം ഹെക്ടര്‍ ആയിരുന്നത് 2011 - 12 ആകുമ്പോള്‍ 8,20,867 ഹെക്ടര്‍ ആയി ഉയര്‍ന്നു. പക്ഷേ ആളോഹരി ഉല്‍പ്പാദന വർധനവുണ്ടായില്ല. മാത്രമല്ല, ഏറ്റവും കൂടുതല്‍ വെളളം ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെടുത്തുന്നതും തെങ്ങു കൃഷിയാണ്. ഉല്‍പ്പാദന വർധന കുറവും ധാരാളം സ്ഥലം എടുത്തതും രോഗങ്ങളും ബാഷ്പീകരണ സാധ്യത കൂട്ടിയതും തെങ്ങു കൃഷിയെ മാത്രമല്ല കേരളത്തിന്‍റെ ആകെ സൂക്ഷ്മകാലാവസ്ഥയെയാണ് തകിടം മറിച്ചത്.

പുല്ലിപ്പറമ്പിൽ തഞ്ചാവൂർ വാട്ടരോഗം ബാധിച്ച തെങ്ങുകൾ.
പുല്ലിപ്പറമ്പിൽ തഞ്ചാവൂർ വാട്ടരോഗം ബാധിച്ച തെങ്ങുകൾ.

കാലാവസ്ഥയെ സൂക്ഷ്മകാലാവസ്ഥയെന്നും സ്ഥൂലകാലാവസ്ഥയെന്നും വേര്‍തിരിക്കാം. ഇവയില്‍ സൂക്ഷ്മകാലാവസ്ഥയില്‍ മാറ്റമുണ്ടാക്കുന്നതില്‍ മാറി വരുന്ന ഭൂവിനിയോഗ രീതികള്‍ നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തുന്നത്. മാത്രമല്ല സൂക്ഷ്മകാലാവസ്ഥാ വ്യതിയാനങ്ങള്‍ ദീര്‍ഘ കാലയളവില്‍ സ്ഥൂലകാലാവസ്ഥയിലും മാറ്റമുണ്ടാക്കും. കേരളത്തിലെ നല്ല മഴയ്ക്കു കാരണം പശ്ചിമഘട്ടമല നിരകളുള്‍പ്പെടെയുളള കുന്നുകളും മലകളുമാണ്. കടലിലെ വെളളം നീരാവിയായി മേല്‍പ്പോട്ടുയര്‍ന്ന് കാറ്റിന്‍റെ സഹായത്താല്‍ സഞ്ചരിക്കുമ്പോള്‍ അവയെ പശ്ചിമഘട്ട മലനിരകള്‍ തടയുന്നു. തുടര്‍ന്ന് മേല്‍പ്പോട്ടുയരുന്ന നീരാവി പെട്ടെന്ന് തണുത്താണ് ഇത്രയധികം മഴ കേരളത്തില്‍ ലഭിക്കുന്നത്. പര്‍വതജന്യമായ അല്ലെങ്കില്‍ ഓറോഗ്രാഫിക് മഴയെന്നറിയപ്പെടുന്ന ഇത്തരം മഴയുടെ വ്യതിയാനത്തില്‍ മലനിരകള്‍ക്ക് വലിയ പങ്കാണുളളത്. ഓരോ കുന്നിടിക്കുമ്പോഴും അവയിലെ മണ്ണെടുത്ത് വയല്‍ നികത്തുമ്പോഴും ദാഹനീരുള്‍പ്പെടെ നശിപ്പിച്ചു കൊണ്ട് മരുവല്‍ക്കരണത്തിലേക്ക് ഒരിഞ്ചു കൂടി നാം വേഗത്തില്‍ ചെന്നെത്തുകയാണെന്ന യാഥാർഥ്യം നമ്മെ അലട്ടുന്നില്ലയെന്നത് കഷ്ടമാണ്. 

പശ്ചിമഘട്ട മലനിരകൾ (Photo - istockphoto/naveen0301)
പശ്ചിമഘട്ട മലനിരകൾ (Photo - istockphoto/naveen0301)

1800 കളില്‍ കേരളത്തില്‍ വനപ്രദേശം കൂടുതലായിരുന്നപ്പോള്‍ പ്രതിവര്‍ഷം 5000 മി. മീറ്ററിലധികം മഴ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ കാലയളവു കൊണ്ട് 3000 മി. മീറ്റര്‍ ആയി മാറിയിട്ടുണ്ട്. എന്നാല്‍ ദ്രുത വേഗത്തിലാണ് നാം ഭൂവിനിയോഗ രീതികളില്‍ മാറ്റമുണ്ടാക്കുന്നതെങ്കില്‍ വരള്‍ച്ചയിലേക്കു പോകുവാന്‍ ഈ നൂറ്റാണ്ടു തന്നെ വേണമെന്നില്ല. നല്ല മഴയുളളപ്പോഴാണ് മുല്ലപ്പെരിയാര്‍ കരാറുണ്ടാക്കിയത്. വേനലില്‍ കടലിലെത്താന്‍ വെമ്പല്‍കൊളളുന്ന പെരിയാറും പമ്പയും ഭാരതപ്പുഴയുമുള്‍പ്പെടെയുളള ചെറുതും വലുതുമായ ജലസ്രോതസ്സുകളിലെ നീരൊഴുക്കു കുറയുന്നതും നാം കാണുന്നില്ല.

(FILES) In this photograph taken on December 18, 2015, Indian commuters travel on a polluted road near a bus terminus in the Anand Vihar District of New Delhi.
An Indian court July 18 ordered all diesel vehicles older than 10 years be deregistered, strengthening a ban on pollution-spewing cars partly blamed for the capital's poor air quality, a lawyer said. The National Green Tribunal directed New Delhi's regional transport office to cancel registrations immediately, after police complained of struggling to force the affected cars off the roads.
 / AFP PHOTO / Chandan Khanna
photo: Chandan Kanna/ AFP

നഗരവല്‍ക്കരണത്തിന്‍റെയും വാഹന ഉപയോഗത്തിന്‍റെയും കെട്ടിട നിർമാണത്തിന്‍റെയും കാര്യത്തിലുണ്ടാകുന്ന വർധന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് വർധിപ്പിക്കും. അവ ഏറ്റെടുക്കുവാനാവട്ടെ ആവശ്യമായ പച്ചപ്പും നാം ഇല്ലാതാക്കിയിരിക്കും. നഗര ഭൂവിനിയോഗക്രമങ്ങള്‍ നശിപ്പിക്കുന്നത് കാര്‍ഷിക, ഉല്‍പ്പാദന, ജലസ്വാശ്രയ മേഖലകളെ തന്നെയാണ്.

കേരളത്തിലെ നഗരവല്‍ക്കരണം അതിവേഗം പുരോഗമിക്കുകയാണ്. 2001 - ലെ സെന്‍സസ് പ്രകാരം 23 ശതമാനമാണ് നഗരവല്‍ക്കരണമെങ്കില്‍ 2011 ല്‍ അത് 50 ശതമാനത്തിലേറെയാണെന്നും 2030 ല്‍ കേരളത്തിന്‍റെ 80 ശതമാനവും നഗരസ്വഭാവമുളളതുമാകുമെന്നും നിഗമനങ്ങളുണ്ട്. നഗരവല്‍ക്കരണത്തിന്‍റെ ഭാഗമായി കാര്‍ഷിക ഭൂവിനിയോഗമാണ് മാറുന്നത്. മാത്രമല്ല പച്ചപ്പുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യും. അതോടൊപ്പം ടാറിടുന്ന റോഡുകളും ഉയരുന്ന കോണ്‍ക്രീറ്റുവനങ്ങളും കൂടിയാകുമ്പോള്‍ അര്‍ബന്‍ ഹീറ്റ് സിൻഡ്രോമെന്ന നഗരചൂട് വർധന പ്രതിഭാസത്തിന്‍റെ പ്രധാന കേന്ദ്രമായി കേരളവും മാറുന്നതാണ്.

2018ലെ പ്രളയത്തിൽ പാലക്കാട് ഒലവക്കോട് വെള്ളം കയറിയപ്പോൾ. (ഫയൽ ചിത്രം∙മനോരമ)
2018ലെ പ്രളയത്തിൽ പാലക്കാട് ഒലവക്കോട് വെള്ളം കയറിയപ്പോൾ. (ഫയൽ ചിത്രം∙മനോരമ)

മഴയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വെളളപ്പൊക്കവും വരള്‍ച്ചയും സൃഷ്ടിക്കുമെന്നു മാത്രമല്ല നിരവധി രോഗങ്ങളും കൊണ്ടു വരും. മാറുന്ന കാലാവസ്ഥയോട് പ്രതികരിക്കാനാവാത്ത നിലയില്‍ രോഗാതുരതയും വർധിക്കും. മിശ്രിത വിളകളില്‍നിന്ന് ഏകവിളകളിലേക്കും ഹ്രസ്വകാല വിളകളില്‍ നിന്ന് ദീര്‍ഘകാലവിളകളിലേക്കും നാം മാറിയപ്പോള്‍ കാലാവസ്ഥ്ക്കും വ്യത്യാസമുണ്ടാകുന്നു. മണ്ണിളക്കിയും പുതയിട്ടും ഇടയ്ക്കിടെ മണ്ണു ജലസംരക്ഷണ പരിപാടികളും നടപ്പിലാക്കി മഴയെയും മണ്ണിനെയും സംരക്ഷിക്കുന്ന ഭൂവിനിയോഗ രീതികളുണ്ടായിരുന്നപ്പോള്‍ ജലലഭ്യതയും ഏറെയായിരുന്നു. കാര്‍ഷിക ഭൂവിനിയോഗ രീതികളില്‍ മാറ്റുമുണ്ടായപ്പോള്‍ മണ്ണില്‍ കൂടുതല്‍ ജലാംശമില്ലാതാകുകയും മണ്ണിന്‍റെ ജലശേഷി കുറയകയും ചെയ്തു. നല്ല മഴ ലഭിച്ചാലും മഴയൊന്നു മാറിയാല്‍ ജലക്ഷാമവും ചൂടും ഇപ്പോള്‍ തന്നെ നാം അറിയുന്നുണ്ട്. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ചിറാപുഞ്ചിയിലും മൗന്‍സിൻറാമിലും സമഗ്രമായ ജലസംരക്ഷണം നടക്കാതിരുന്നതിനാല്‍ മഴ മാറുമ്പോള്‍ രൂക്ഷമായ ജലക്ഷാമമനുഭവപ്പെടുന്നുണ്ട്. എത്ര മഴ ലഭിച്ചുവെന്നതല്ല ജലസുരക്ഷയെ നിര്‍ണ്ണയിക്കുന്നത്. ലഭിക്കുന്ന മഴയെ കരുതുന്ന ഭൂവിനിയോഗവും ജലസ്രോതസ്സുകളുടെ സംരക്ഷണവുമാണു പ്രാധാനം.

Photo Contributor: Julia Ardaran/ Shutterstock
Photo Contributor: Julia Ardaran/ Shutterstock

നമുക്ക് ഭൂമി ഒരു ചരക്കാണ്. പരമാവധി ലാഭം മാത്രം. തുണ്ടുവല്‍ക്കരിക്കപ്പെട്ട് അതിലൊരു വീടുമായാല്‍ പിന്നെ മറ്റൊന്നിനും ഭൂമി ഉപയോഗിക്കില്ല. കാര്‍ഷിക വിള ഭൂവിനിയോഗം ക്രമാനുഗതമായി കുറഞ്ഞു വരുന്നു. ഭൂമിയും വെളളവുമെല്ലാം ചരക്കുകളാക്കിയവര്‍ സ്ത്രീകളെയും അമ്മയെയും കുട്ടിയെയും പിന്നാലെ ആ പട്ടികയിലേക്ക് കൊണ്ടു പോയതും നാം കാണുകയാണ്. വൃദ്ധസദനങ്ങളും സ്നേഹഭവനങ്ങളും വയോമിത്രങ്ങളും ശിശുസമിതികളും അനാഥമന്ദിരങ്ങളുമെല്ലാം നമ്മുടെ അംഗീകൃത സ്ഥാപനങ്ങളായി മാറുകയാണ്. എല്ലാറ്റിനെയും ലാഭനഷ്ടവരവു ചെലവു ബാധ്യത പട്ടികയില്‍പ്പെടുത്തി കണക്കെടുക്കാൻ മലയാളി പഠിച്ചു തുടങ്ങിയത് ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തിയതുമുതലാണ്. കീടനാശിനിയും രാസവളവുമെല്ലാം ലാഭനഷ്ടങ്ങളുടെ ചേരുവകളായപ്പോള്‍ ഇല്ലാതായത് ഏറ്റവും ശാസ്ത്രീയമായിരുന്ന ഭൂവിനിയോഗ രീതികളാണ്. 

Photo Contributor: amenic181/ Shutterstock
Photo Contributor: amenic181/ Shutterstock

ഭൗതികഘടകങ്ങളായ മണ്ണ്, മലകള്‍, കുന്നുകള്‍, താഴ്‌വരകള്‍, തീരദേശങ്ങള്‍, പര്‍വതങ്ങള്‍, വയലുകള്‍ എന്നിവയിലുണ്ടാകുന്ന ഓരോ മാറ്റവും മനുഷ്യരുടെ മറ്റു വികസന മേഖലകളെയും ബാധിക്കും. കാര്‍ഷിക വിളകളിലുണ്ടായ മാറ്റം നമ്മുടെ സംസ്കാരത്തെയും മാറ്റി. വീട്ടില്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും പാലുമൊക്കെ ധാരാളമായുണ്ടായിരുന്നപ്പോള്‍ അസംസ്കൃത വസ്തുവായും കൂടുതല്‍ വിഭവങ്ങളുണ്ടാക്കിയും അയല്‍വാസികള്‍ക്കും കൊടുത്തിരുന്നു. എന്നാല്‍ വീട്ടില്‍ കുറച്ചു റബര്‍ പാല്‍ കൂടുതല്‍ കിട്ടി എന്നു കരുതി സ്നേഹ പ്രതീകമായി അയല്‍വാസിക്ക് കുറച്ച് റബര്‍ പാലും റബര്‍ കായും ഷീറ്റും ആരും നല്‍കാറില്ല. കാര്‍ഷിക ഭക്ഷ്യഭൂവിനിയോഗം മാറി നാണ്യവിള രീതികള്‍ വരുമ്പോള്‍ ഇല്ലാതാകുന്നത് സംസ്കാരത്തിന്‍റെ അടയാളങ്ങള്‍ കൂടിയാണ്. ഭൂവിനിയോഗ രീതികളിലുണ്ടാകുന്ന മാറ്റം സൂക്ഷ്മകാലാവസ്ഥയെ നിശ്ചയിക്കുന്നതോടൊപ്പം ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും ബാധിക്കും. വിവിധ വിഭാഗങ്ങളായ മാനവ സാംസ്കാരിക, കാര്‍ഷിക, കാലാവസ്ഥാ, ആരോഗ്യ, ഭൂശാസ്ത്രാ മേഖലകളൊക്കെ ആത്യന്തികമായി നിശ്ചയിക്കുന്നത് ഭൗതിക ഭൂശാസ്ത്ര സവിശേഷതകള്‍ തന്നെയാണ്. സമഗ്രവും ശാസ്ത്രീയവുമായ ഭൂവിനിയോഗ രീതികളാണ് ഭൗതിക ഭൂശാസ്ത്രത്തിനടിസ്ഥാനമെന്നാകുമ്പോള്‍ ഭൂവിനിയോഗമാറ്റം മാനവനുള്‍പ്പെടെയുളള ജൈവരാശിയുടെ ദിശ തന്നെ മാറ്റിയേക്കാം. നമ്മുടെ ചെയ്തികളോരൊന്നും മരുവല്‍ക്കരണത്തിലേയ്ക്കുളളതാവാതിരിക്കട്ടെ. 

English Summary:

How Climate Change Is Altered by Land Us

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com