‘റെയ്ൻ ഓഫ് ലൈഫ്’ ; ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
Mail This Article
ലോക ജലദിനത്തോടനുബന്ധിച്ച് തയാറാക്കിയ ‘റെയ്ൻ ഓഫ് ലൈഫ്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ജലം അമൂല്യമാണ് അത് പാഴാക്കരുത്, ഓരോ തുള്ളി ജലവും വിലപ്പെട്ടതാണെന്ന സന്ദേശമാണ് ചിത്രം പകർന്നു നൽകുന്നത്.വിമാന അപകടത്തെ തുടർന്ന് മരുഭൂമിയിലകപ്പെട്ട ദമ്പതികൾ ഒരിറ്റു ദാഹജലത്തിനായി അലയുന്ന കാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം.
കയ്യിൽ കരുതിയിരുന്ന കുപ്പിയിലുണ്ടായിരുന്ന അവസാന തുള്ളി ജലവും നാവിലേക്കിറ്റിച്ച് മരുഭൂമിയിലൂടെ അലഞ്ഞ ദമ്പതികൾക്കു മുന്നിൽ ഒരു ഗോത്രത്തലവനെത്തുന്നു. അയാളുടെ കൈയിൽ കരുതിയിരുന്ന വെള്ളത്തിനായി ദമ്പതികൾ യാചിക്കുന്നു. കയ്യിലുണ്ടായിരുന്ന വിലപിടിച്ച ആഭരണങ്ങളും പൈസയുമെല്ലാം ഗോത്രത്തലവനു നൽകിയെങ്കിലും ദമ്പതികൾക്കു കുടിവെള്ളം നൽകാൻ അയാൾ തയാറായില്ല. ഒടുവിൽ തന്റെ കൈയിൽ കരുതിയിരുന്ന അമൂല്യമായ വെള്ളവുമായി അയാൾ ഓടിമറഞ്ഞു. അവസാന പ്രതീക്ഷയും അസ്തമിച്ച ദമ്പതികൾ മണലാരണ്യത്തിൽ തളർന്നിരിക്കുന്നിടത്ത് ദൃശ്യങ്ങൾ അവസാനിക്കുന്നു.വിലകൂടിയ വജ്രാഭരണങ്ങളും നോട്ടുകെട്ടുമെല്ലാം ഒരുതുള്ളി ദാഹജലത്തിനു മുന്നിൽ ഒന്നുമല്ലാതാകുന്ന കാഴ്ചയാണ് ഈ ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. ഭൗതിക സൗകര്യങ്ങളേക്കാൾ ഉപരിയാണ് ജലത്തിന്റെ മൂല്യമെന്നുള്ള പരമമായ സത്യം തുറന്നു കാട്ടുകയാണ് ഈത ചിത്രം.
ജലത്തിന്റെ മൂല്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം ജലം സംരക്ഷിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ചും ചിത്രം നമ്മെ ഓർമിപ്പിക്കുന്നു. സ്റ്റാജൻ വി. ജെ ആണ് ചിത്രത്തിന്റെ സംവിധായകൻ. സീജോ പൊന്നൂർ നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ക്രിഷ് കൈമളാണ്.