തീ തുപ്പുന്ന അഗ്നിപർവതത്തിനുള്ളിലേക്ക് വീണ വിനോദസഞ്ചാരിക്കു സംഭവിച്ചത്?
Mail This Article
ഹവായ് ദ്വീപസമൂഹത്തിലെ കിലൂവിയ ഭൂമിയിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നാണ്. എപ്പോഴും തീയും ലാവയും വമിക്കുന്നതാണ് ഈ അഗ്നിപര്‍വത മുഖം. ഇവിടേക്കാണ് വിനോദയാത്രയ്ക്കെത്തിയ സഞ്ചാരികളിൽ ഒരാൾ വീണത്. ലാവ വമിക്കുന്ന വിള്ളലിനുള്ളില്‍ ഏതാണ്ട് 20 മീറ്റര്‍ താഴ്ചയിലേക്കാണ് ഇയാള്‍ വീണത്.അദ്ഭുതകരമായ കാര്യം ഈ വിനോദസഞ്ചാരിയെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ്.
കിലൂവിയ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന ഹവായി വോള്‍ക്കാനോ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ തന്നെയാണ് 32 കാരനായ സഞ്ചാരി അഗ്നിപര്‍വ്വതത്തിനുള്ളിലേക്കു വീണ കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. അപകടത്തിനു ശേഷം പുറത്തെടുത്ത ഇയാളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ നില ഗുരുതരാവസ്ഥ പിന്നിട്ടു. എന്നാൽ വീഴ്ചയിലേറ്റ പൊള്ളലും പരിക്കും എത്രത്തോളം സാരമുള്ളതാണെന്നറിയാന്‍ കാത്തിരിക്കേണ്ടി വരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കന്‍ സൈനികനാണ് അഗ്നിപര്‍വതത്തിനുള്ളിലേക്കു വീണ വ്യക്തി. അഗ്നിപര്‍വതത്തിന്‍റെ ഒരു ഭാഗത്തായി ആളുകള്‍ക്കു സുരക്ഷിതമായി നിന്നു കാണുന്നതിനായി ഒരു ബാല്‍ക്കണി നിര്‍മിച്ചിട്ടുണ്ട്. ഈ ബാല്‍ക്കണിയുടെ ചുറ്റും സഞ്ചാരികള്‍ വീഴുന്നതു തടയാനായി ഇരുമ്പു വേലിയും ഒരുക്കിയിട്ടുണ്ട്. ഇതിനു മുകളില്‍ കയറി നിന്ന് അഗ്നിപര്‍വതത്തിനുള്ളിലേക്കു നോക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ അഗ്നിപര്‍വതത്തിനുള്ളിലേക്കു വീണു പോയത്.
ശക്തമായ പുക മൂലം ഇയാള്‍ എങ്ങോട്ടാണു വീണതെന്നു കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ അല്‍പം പണിപ്പെട്ടു. കൂടാതെ രാത്രി ഏകദേശം 7 മണിയോടെയാണ് ഇയാള്‍ ഉള്ളിലേക്കു വീണത്. അതിനാല്‍ ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി. ഒടുവില്‍ 2 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താനായത്. 90 മീറ്റര്‍ താഴ്ചയുള്ള ഗുഹാമുഖത്തിന്‍റെ 20 മീറ്ററോളം ആഴത്തില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാരുന്നു സൈനികള്‍. അവിടെ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ലാവയില്‍ പെട്ട് ഇയാള്‍ ചാരമായി പോയേനെയെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു.
ഹവായിയിലെ ഏറ്റവും പ്രായം കുറഞ്ഞ അഗ്നിപര്‍വതമാണ് കിലൂവിയ. പക്ഷേ പ്രായക്കുറവൊന്നും കിലൂവിയയുടെ സ്ഫോടനത്തെ ബാധിച്ചിട്ടില്ല. ലോകത്ത് ഏറ്റവുമധികം സ്ഫോടന ശേഷിയുള്ള അഗ്നിപര്‍വതം കൂടിയാണ് കിലൂവിയ. ഈ അഗ്നിപര്‍വതത്തിനുള്ളിലേക്കു വീണ ശേഷമാണ് അമേരിക്കന്‍ സൈനികന്‍ ഇതേക്കുറിച്ചു പറയാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നതാണ് അതിശയകരമായ കാര്യം.