കേരളത്തിൽ കാലവർഷമെത്തിയതിന്റെ ആശ്വാസത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ; കാരണം?
Mail This Article
വരൾച്ചയിൽ വെന്തുരുകുന്ന മഹാരാഷ്ട്രയിലെ ജനങ്ങൾ കേരളത്തിൽ കാലവർഷം എത്തിയതിന്റെ ആശ്വാസത്തിലാണ്. കേരളത്തിൽ മഴയെത്തിയാൽ 7 - 10 ദിവസങ്ങൾക്കകം മഹാരാഷ്ട്രയിലും കാലവർഷമെത്തുകയാണ് പതിവ്. സാധാരണ ജൂൺ ഒന്നിനു കേരളത്തിൽ മഴ തുടങ്ങുമെങ്കിൽ ഇത്തവണ ഒരാഴ്ചയിലേറെ വൈകിയത് കേരളത്തിനൊപ്പം മഹാരാഷ്്ട്രയെയും വലച്ചു.
സംസ്ഥാനത്തിന്റെ പകുതിയിലേറെ പ്രദേശങ്ങൾ കൊടും വരൾച്ചയിലാണ്. മറാഠ്‌വാഡ, വിദർഭ മേഖലകളിൽ പലയിടങ്ങളിലും കുടിക്കാൻ പോലും ശുദ്ധജലമില്ല. ഉത്തരമഹാരാഷ്ട്രയുടെയും പശ്ചിമ മഹാരാഷ്ട്രയുടെയും പല പ്രദേശങ്ങളിലും ഇത്തവണ വരൾച്ച പതിവിലേറെ രൂക്ഷമാണ്. അരനൂറ്റാണ്ടിനിടെ സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ വരൾച്ചയാണ് ഇത്തവണത്തേത്.
കാലവർഷം ഇനി വൈകില്ല
മഹാരാഷ്ട്ര തീരത്തു നിന്നു 300 കിലോമീറ്റർ അകലെ അറബിക്കടലിൽ 11-12 തീയതികളിൽ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇതോടനുബന്ധിച്ച് കാലവർഷം കൊങ്കൺ, മുംബൈ മേഖലകളിൽ എത്താനുളള സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. മൽസ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് സർക്കാർ നിർദേശിച്ചു. സംസ്ഥാനത്ത് തീരമേഖലകളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
ഒരാഴ്ചയ്ക്കകം മുംബൈയിൽ കാലവർഷം സജീവമാകുമെന്നാണ് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. കൊങ്കണിലെ രത്‌നിഗി, സിന്ധുദുർഗ്, പുണെ, വിദർഭയിലെ അകോള എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ മഴ ലഭിച്ചിരുന്നു. മുംബൈയിൽ ചൂടിനു കുറവുണ്ടെങ്കിലും ഉഷ്ണത്തിനും ശാരീരിക അസ്വസ്ഥതകൾക്കും കുറവുണ്ടായിട്ടില്ല.