നിർത്താതെ പെയ്ത മഴയിൽ നനഞ്ഞുകുതിർന്നു തമിഴകം!
Mail This Article
രാത്രിയും പകലും നിർത്താതെ പെയ്ത മഴയിൽ നനഞ്ഞുകുതിർന്നു തമിഴകം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. ചെന്നൈയിൽ, ഭേദപ്പെട്ടതു മുതൽ നേരിയ മഴയ്ക്കുവരെ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാപ്രവചനം. തൂത്തുക്കൂടി, കടലൂർ ജില്ലകളിൽ നൂറു കണക്കിനു പേരെ താൽക്കാലിക ക്യാംപുകളിലേക്കു മാറ്റി. തൂത്തുക്കുടിയിലും പുതുച്ചേരിയിലും ഇന്നു സ്കൂളുകൾക്കു അവധി പ്രഖ്യാപിച്ചു.
ചെന്നൈയിൽ ഇന്നെങ്ങിനെ?
ശനിഴാഴ്ച രാത്രി മുതൽ ഇന്നു രാവിലെ മഴ തുടർന്നെങ്കിലും ചെന്നൈയിൽ ഇന്നു മഴ കുറയുമെന്നാണു കാലാവസ്ഥാ പ്രവചനം. നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. രണ്ടു ദിവസത്തിനു ശേഷം വരണ്ട കാലാവസ്ഥയായിരിക്കും. പിന്നീട് ഈ മാസം 15 മുതൽ വീണ്ടും മഴയുണ്ടാകും.
രാമനാഥപുരം, തിരുനൽവേലി, തൂത്തുക്കുടി, വെല്ലൂർ, തിരുവള്ളൂർ, തിരുവണ്ണാമലൈ, ചെങ്കൽപേട്ട്, ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തൂത്തൂക്കുടി, പുതുച്ചേരി എന്നിവിടങ്ങളിൽ ഇന്നു സ്കൂളുകൾക്കു അവധി പ്രഖ്യാപിച്ചു.
സജ്ജമായി കോർപറേഷൻ
മഴ കനത്തതിനെത്തുടർന്നു അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ചെന്നൈ കോർപറേഷൻ സംവിധാനങ്ങളൊരുക്കി. വെള്ളപ്പൊക്കത്തെത്തുടർന്നു ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ 109 ഇടങ്ങളിൽ ബോട്ടുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനായി ക്യാംപുകളായി ഉപയോഗിക്കാവുന്ന 107 കമ്മ്യൂണിറ്റി ഹാളുകൾ കണ്ടെത്തി. 1500 പേർക്കു ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന 4 ഹാളുകൾ സജ്ജീകരിക്കും. അമ്മ കന്റീനുകൾ ഭക്ഷണംപാചകം ചെയ്യാനായി ഉപയോഗിക്കും. അമ്മ കുടിനീർ കേന്ദ്രങ്ങളിൽ ശുദ്ധജലം ആവശ്യത്തിനു സംഭരിക്കാനും നടപടിയെടുത്തിട്ടുണ്ട്
യാത്ര മുടങ്ങി
കനത്ത മഴ നഗരത്തിലെ ട്രെയിൻ, റോഡ് ഗതാഗതത്തെയുംബാധിച്ചു. എല്ലാ റോഡുകളിലും ഇന്നലെ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. കോയമ്പേട് ബസ് ടെർമിനലിനു സമീപം ഇന്നലെ രാത്രി വാഹനങ്ങൾ മണിക്കൂറുകൾ കുടുങ്ങി. കേരളത്തിലേക്കുള്ളതുൾപ്പെടെ സ്വകാര്യ ബസുകൾ മണിക്കൂറുകൾ വൈകി. കോയമ്പത്തൂരിലേക്കുള്ള കോവൈ എക്സ്പ്രസ്, പേൾ സിറ്റി എക്സ്പ്രസ് എന്നിവ മേലൂരിൽ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്നു സർവീസ് നിർത്തി.
തടാകങ്ങൾ നിറഞ്ഞോ ?
മികച്ച മഴ പെയ്തതോടെ നഗരത്തിന്റെ കുടിവെള്ള സ്രോതസ്സുകളായ നാലു തടാകങ്ങളിലും വെള്ളം നിറയുന്നു. വിവിധ തടാകങ്ങളിലെ നിലവിലെ കണക്ക് ഇങ്ങനെ
∙പൂണ്ടി - 33%
കഴിഞ്ഞ വർഷം ഈ സമയത്തെ അപേക്ഷിച്ചു 300% കൂടുതൽ. വൃഷ്ടി പ്രദേശത്തു ഇന്നലെ 7.8 സെ.മീ. മഴ ലഭിച്ചു
∙ഷോളാവരം- 5%
ഈ വർഷം ആദ്യമായാണു വൃഷ്ടി പ്രദേശത്തു നല്ല മഴ ലഭിക്കുന്നത്.
∙റെഡ് ഹിൽസ് - 50%
നിലവിൽ ഏറ്റവും കൂടുതൽ വെള്ളമുള്ള തടാകം. വൃഷ്ടിപ്രദേശത്തു ഇന്നലെ രാത്രിയും നല്ല മഴ.
∙ചെമ്പരമ്പാക്കം- 25%
2015-ൽ പ്രളയത്തിന്റെ പ്രധാന കാരണം ഈ തടാകം നിറഞ്ഞൊഴുകിയതായിരുന്നു. ഇത്തവണ ഇതുവരെ നിറഞ്ഞതു 25% മാത്രം. വൃഷ്ടിപ്രദേത്തു ഇന്നലെ ലഭിച്ചതു കനത്ത മഴ.
English Summary: Rain may lash Chennai for two more days