തണുപ്പിനൊപ്പം വായു മലിനീകരണവും വർധിച്ചു; ഡൽഹി അതിശൈത്യത്തിന്റെ പിടിയിൽ
Mail This Article
ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഗ്രേറ്റർ നോയിഡയിൽ കാർ കനാലിലേക്ക് മറിഞ്ഞ് 2 കുട്ടികളുൾപ്പെടെ 6 പേർ മരിച്ചു. ഡൽഹി രാജ്യാന്തര വിമാനത്താവളം സാധാരണ ഗതിയിൽ ഉള്ള പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
അതിശൈത്യത്തിൽ വിറയ്ക്കുകയാണ് ഉത്തരേന്ത്യ. ഡൽഹിയിൽ കുറഞ്ഞ താപനില 2.6ഡിഗ്രിയാണ്. ലോധി റോഡ് മേഖലയിൽ 2.2 രേഖപ്പെടുത്തി. കാഴ്ച പരിധി കുറഞ്ഞത് മൂലം ഗ്രേറ്റർ നോയിഡയിൽ കാർ കനാലിലേക്ക് മറിഞ്ഞ് 2കുട്ടികൾ ഉൾപ്പെടെ 6 പേർ മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് 5 പേർ പരുക്കുകളോടെ രക്ഷപെട്ടു. ഡൽഹിയിൽ പലയിടത്തും കാഴ്ച പരിധി 50 മീറ്ററിൽ താഴെയാണ്
കനത്ത മൂടൽമഞ്ഞ് മൂലം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള 16 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. 4 വിമാനങ്ങൾ റദ്ദാക്കി. ജയ്‌പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 6 വിമാനങ്ങൾ അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു.ട്രയിൻ സർവീസുകളും താറുമാറായി. 30 ട്രയിനുകൾ വൈകി ഓടുന്നതായി നോർത്തേൺ റെയിൽവെ അറിയിച്ചു.മൂടൽ മഞ്ഞും പൊടിപടലവും മൂലം പകൽ സമയത്തും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ് ഡൽഹിയിൽ ഉള്ളത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്
തലസ്ഥാന നഗരിയിൽ ശനിയാഴ്ച േരഖപ്പെടുത്തിയ കുറഞ്ഞ താപനില 1.7 ഡിഗ്രി. 118 വർഷത്തിനിടെ ഡൽഹിയിലെ ഏറ്റവും തണുപ്പേറിയ ഡിസംബർ. ഇതോടെ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യമാണിതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
1901 ലാണു മുൻപു സമാന അവസ്ഥയുണ്ടായത്. ശനിയാഴ്ച ലോധി റോഡ് നിരീക്ഷണ കേന്ദ്രത്തിൽ 1.7 ഡിഗ്രിയും സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിൽ 2.4 ഡിഗ്രിയുമാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. കാഴ്ചപരിധി 50 മീറ്ററിലും കുറഞ്ഞതു വിമാന സർവീസുകളെ ബാധിച്ചു. തണുപ്പിനൊപ്പം വായു മലിനീകരണവും വർധിച്ചു. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണു വിവരം.
അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്. രാജസ്ഥാനിൽ 5 ഇടങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴ്ന്നപ്പോൾ ശ്രീനഗറിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 5.8 ഡിഗ്രി രേഖപ്പെടുത്തി
English Summary: Delhi reports coldest day of winter; air quality falls to unhealthy