മഞ്ഞിൻ കണങ്ങൾ പുതച്ച് തൂവെള്ളയാകുന്ന പുൽമേടുകൾ; മഞ്ഞിൽ കുളിച്ച് മൂന്നാർ!
Mail This Article
മഞ്ഞിൽ കുളിച്ച് മൂന്നാറിൽ പുതുവത്സര പുലരി. മഞ്ഞു കാലത്തിന് തുടക്കമായതോടെ വിനോദസഞ്ചാരികളുടെ വൻ ഒഴുക്കാണ്. സാധാരണ നവംബറിൽ ആണ് അതിശൈത്യം ആരംഭിക്കുന്നത്. എന്നാൽ പോയ വർഷം അതിശൈത്യത്തിനും കാലം തെറ്റി. 2018 ലെ അതിശൈത്യം ആരംഭിച്ചത് 2019 ലെ പുതുവർഷപ്പുലരി മുതലാണ്.
ഈ വർഷം നിലവിൽ 6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനില അടുത്ത ആഴ്ചയോടെ മൈനസിലേക്ക് കൂപ്പു കുത്തും എന്നാണ് സൂചന. പുലർച്ചെ മഞ്ഞിൻ കണങ്ങൾ പുതച്ച് തൂവെള്ളയാകുന്ന പുൽമേടുകൾ ആണ് മൂന്നാറിലെ ശൈത്യകാലത്തിന്റെ പ്രത്യേകത.
3500 പേർക്ക് വരെയാണ് രാജമലയിൽ ഒരു ദിവസം പ്രവേശനം എങ്കിലും അതിന്റെ മൂന്നിരട്ടി സന്ദർശകർ തിരക്ക് സമയങ്ങളിൽ എത്താറുണ്ട്. മാട്ടുപ്പെട്ടിയിൽ ഡിടിപിസിക്കും ഹൈഡൽ ടൂറിസത്തിനും ബോട്ടിങ് ഉണ്ട്. മൂന്നാറിലേക്കുള്ള റോഡുകൾ നിലവിൽ യാത്രാ യോഗ്യമാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പല ഭാഗത്തും റോഡ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു.
ദേവികുളം ഗ്യാപ് റോഡിൽ തടസ്സങ്ങൾ നീങ്ങി ചെറുവാഹനങ്ങൾ കടത്തി വിടുന്നത് അയൽസംസ്ഥാനങ്ങളിൽ നിന്ന് സന്ദർശകരുടെ വരവ് വർധിപ്പിക്കും.
English Summary: Munnar covered with frost