ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് മേഖലയാണ് ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ്.  സമുദ്ര  മലിനീകരണവും ആഗോള താപനിലയിലെ വർധനവും മൂലം ഇന്ന് നിലനില്‍പിനു കനത്ത ഭീഷണി നേരിടുകയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. ഗ്രേറ്റ് ബാരിയര്‍ റീഫ് മാത്രമല്ല ലോകത്തെ എല്ലാ സമുദ്രമേഖലകളിലുമുള്ള പവിഴപ്പുറ്റുകളുടെ സ്ഥിതി ഏതാണ്ട് സമാനമാണ്. ഈ സാഹചര്യത്തിലാണ് ലോക സമുദ്രങ്ങളിലുള്ള പവിഴപ്പുറ്റുകളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നു കരുതുന്ന ഒരു സാങ്കേതിക വിദ്യക്ക് ഗവേഷകര്‍ രൂപം നല്‍കിയിരിക്കുന്നത്.

ക്ലൗഡ് ബ്രൈറ്റനിങ്

ആഗോളതാപനം മൂലം ലോക സമുദ്രതാപനിലയില്‍ ക്രമാതീതമായ വർധനവാണുണ്ടായത്. ഈ താപനില വർധനവാണ് പവിഴപ്പുറ്റുകളുടെ ജീവനെ ഇല്ലാതാക്കുന്നതും. അതിനാല്‍ തന്നെ ക്ലൗഡ് ബ്രൈറ്റനിങ്ങിലൂടെ പവിഴപ്പുറ്റ് മേഖലയിലേക്കെത്തുന്ന സൂര്യതാപത്തിന്‍റ അളവ് കുറയ്ക്കാന്‍ പറ്റുമോ എന്നാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. ഇതിനായി പവിഴപ്പുറ്റ് മേഖലകളുടെ മുകളില്‍ കൃത്രിമ മേഘങ്ങള്‍ നിര്‍മിച്ച് ഇതിലൂടെ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണ് ഗവേഷകര്‍ കണ്ടെത്തിയ പോംവഴി. ഇതിലൂടെയാണ് ക്ലൗഡ് ബ്രൈറ്റനിങ് എന്ന പേര് ഈ സാങ്കേതിക വിദ്യയ്ക്ക് ലഭിച്ചത്.

പവിഴപ്പുറ്റുകളുള്ള സമദ്രമേഖലയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കൂറ്റന്‍ ഫാനുകള്‍ സ്ഥാപിച്ച് ഇവയുട സഹായത്തോടയാണ്  സംരക്ഷണത്തിനായുള്ള മേഘങ്ങള്‍ നിര്‍മിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ശ്രമം ഏറെക്കുറെ വിജയകരമായിരുന്നുവെന്നും ഇതിന് പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡാനിയല്‍ ഹൊറിസണ്‍ പ്രതികരിച്ചു. ഓസ്ട്രേലിയയിലെ സതേണ്‍ ക്രോസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പരീക്ഷണം നടത്തുന്നത്.

ആകാശത്ത് ഉപ്പ് വിതറി കൃത്രിമ മേഘങ്ങള്‍ സഷ്ടിക്കുന്നതിന് ഏതാണ്ട് തുല്യമായ പ്രവര്‍ത്തിയാണ് ഇതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. കൂറ്റന്‍ ഫാനുകള്‍ സമുദ്രജലം കണികകളായി വായുവിലേക്കുയര്‍ന്നുപൊങ്ങുന്നതിന് സഹായിക്കും. ഇത് മേഘം പോലുള്ള പാളി ഈ പ്രദേശത്ത് രൂപപ്പെടാന്‍ കാരണമാകും. ഈ മേഘങ്ങള്‍ പോലുള്ള പാളികളാണ് സൂര്യപ്രകാശം വലിയ തോതില്‍ സമുദ്രത്തിലേക്കെത്തി ജലം ചൂടു പിടിക്കാതെ സംരക്ഷിക്കുകയെന്നും ഗവേഷകര്‍ പറയുന്നു.

ആദ്യഘട്ട പരീക്ഷണം

ക്രോസ് സര്‍വകലാശാലയും, സിഡ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ സയന്‍സും ചേര്‍ന്ന് മാര്‍ച്ചിലാണ് ആദ്യ ഘട്ട പരീക്ഷണം നടത്തിയത്. ഈ പരീക്ഷണം ഫാനുകള്‍ സ്ഥാപിച്ച കടല്‍ മേഖലയിലേക്കെത്തുന്ന സൂര്യതാപത്തില്‍ കുറവുണ്ടാകുന്നുണ്ടെന്ന് വ്യക്തമായി. അതേസമയം ഈ കുറവ് പവിഴപ്പുറ്റുകള്‍ക്ക് ഗുണം ചെയ്യുന്നുണ്ടോ എന്നത് തുടര്‍ പഠനങ്ങളിലൂട മാത്രമെ വ്യക്തമാകൂ.

ഈ പരീക്ഷണത്തിന് മുന്‍പ് നടത്തിയ പഠനത്തില്‍ ഓസ്ട്രേലിയന്‍ തീരത്തെ പവിഴപ്പുറ്റുകള്‍ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യക്തമായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവിലാണ ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റുകളിലെ കോറല്‍ ബ്ലീച്ചിങ് ഇപ്പോഴുള്ളത്. കടലില താപനില വർധിക്കുന്നത് മൂലം കോറലുകളിലെ ആല്‍ഗകള്‍ നശിക്കുന്നതാണ് അവയുടെ നാശത്തിലേക്ക് കാരണമാകുന്നത്. ആല്‍ഗകള്‍ ഇല്ലാതാകുന്നതോടെ പവിഴപ്പുറ്റുകള്‍ അന്തേവാസികളായ ജീവികളെയും, സസ്യങ്ങളെയുമെല്ലാം നഷ്ടപ്പെട്ട് വെള്ളനിറത്തിലുള്ള അസ്ഥിപഞ്ചരമായി മാറുകയാണ് ചെയ്യുക.

English Summary: Can cloud brightening protect the Great Barrier Reef?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com