ADVERTISEMENT

ഇടിമിന്നലിനെ കരുതിയിരിക്കണം. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വിഡിയോയിലേത് പോലെ മഴയത്ത് കട്ടനും കുടിച്ച് ജോണ്‍സണ്‍ മാഷിന്‍റെ പാട്ടും കേട്ടിരിക്കുമ്പോഴാകും ഇടിമിന്നലെത്തി നമ്മെ അകത്തേക്കോടിക്കുന്നത്. ശക്തമായ മിന്നലുകള്‍ ആളുകളുടെ ജീവനെടുക്കാനും മരങ്ങളും, കെട്ടിടങ്ങളും വരെ തകര്‍ക്കാനും പര്യാപ്തമാണ്.  എന്നാല്‍ മിന്നലുകള്‍ ഇങ്ങനെ നശീകരണ സ്വഭാവമുള്ള പ്രതിഭാസം മാത്രമാണെന്നു കരുതരുത്. ഇടിമിന്നലുകള്‍ സൃഷ്ടിക്കുന്ന അത്യപൂര്‍വ രൂപങ്ങളും ഈ ലോകത്തുണ്ട്. ഫള്‍ഗുറൈറ്റ്സ് എന്നാണ് അവയെ വിളിക്കുന്ന പേര്.

ഫള്‍ഗുറൈറ്റ്സ്

ശക്തമായ മിന്നല്‍ ഭൂമിയില്‍, അതായത് നിലത്തു പതിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസങ്ങളാണ് ഫള്‍ഗുറൈറ്റ്സ്. ഇവ മണലിലും, മണ്ണിലും രൂപപ്പെടാറുണ്ട്. മണലിലാണെങ്കില്‍ പുറത്തേക്കും, മണ്ണിലാണെങ്കില്‍ ഭൂമിക്കടിയിലേക്കുമാണ് ഇവ പൊതുവെ രൂപം കൊള്ളുക. മിന്നലിലുണ്ടാകുന്ന കനത്ത ചൂടില്‍ മണ്ണോ മണലോ ഉരുകിയാണ് ഇവയുണ്ടാകുന്നത്. ഉള്ളു പൊള്ളയായ ഗ്ലാസ് കൊണ്ട് നിര്‍മിച്ച തുരങ്കം പോലെയാണ് ഇവ കാണപ്പെടുക. പുറമെ മണ്ണോ, മണലോ കൊണ്ടു മൂടിയിരിക്കുമെങ്കിലും പൊള്ളയായ വശത്തിനു ചുറ്റും പ്രകൃത്യാ നിർമിക്കപ്പെടുന്ന ഗ്ലാസ്സ് അഥവാ പളുങ്ക് പോലയാണ് ഇവ കാണപ്പെടുക. 

ഏതാനും സെന്‍റീമീറ്ററുകള്‍ മുതല്‍ മീറ്ററുകളോളം നീളത്തില്‍ വരെ ഈ ഫള്‍ഗുറൈറ്റ്സുകള്‍ കാണപ്പെടാറുണ്ട്. ഭൂമിയിലേക്ക് എത്ര ആഴത്തിലാണ് മിന്നല്‍ പതിക്കുന്നതെന്നും, അവയുടെ ശക്തി എന്താണെന്നും അടിസ്ഥാനമാക്കിയാകും ഫള്‍ഗുറൈറ്റ്സുകളുടെ വലുപ്പവും. ഭൂമിയുടെ എല്ലാ മേഖലകളും ഇവ രൂപപ്പെടാറുണ്ട് എങ്കിലും പെട്ടെന്നു തിരിച്ചറിയുക മണല്‍ കൂടുതലുള്ള മരുപ്രദേശങ്ങളിലും കടല്‍ത്തീരങ്ങളിലുമാണ്. 

മിന്നലുകളുടെ ഫോസിലുകള്‍

മരിച്ച് പോയ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന അവയുടെ ശാരീരിക അവശിഷ്ടങ്ങളെയാണ് ഫോസിലുകള്‍ എന്നു വിളിക്കുന്നത്. അങ്ങനെ നോക്കിയാല്‍ മിന്നലുകളുട ഫോസിലുകള്‍ എന്ന ഫള്‍ഗുറൈറ്റ്സുകള്‍ക്കുള്ള വിളിപ്പേരും തെറ്റല്ല. കാരണം ഓരോ മിന്നലിന് അനുസരിച്ച് ഓരോ ഫള്‍ഗുറൈറ്റ്സും വ്യത്യാസപ്പെട്ടിരിക്കും. അതായത് ഫള്‍ഗുറൈറ്റ്സുകളെ നിരീക്ഷിച്ചാല്‍ ഒരു മിന്നലിന്‍റെ ശക്തിയും, ഗതിയും, താപനിലയും, ആഘാതവുമെല്ലാം ഗവേഷകര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കും.

ഒരു ദിവസം ഭൂമിയില്‍ ശരാശരി 10 ലക്ഷം മിന്നല്‍ പിണരുകള്‍ എത്തുന്നുണ്ടെന്നാണു കണക്ക്. എന്നാല്‍ ഇവയില്‍ ചെറിയൊരു ശതമാനം മാത്രമേ ഭൂനിരപ്പിലേക്കെത്തുന്നുള്ളൂ. ഇങ്ങനെ എത്തുന്നവയിലും ചെറിയൊരു ശതമാനം മാത്രമേ മണ്ണിലോ, മണലിലോ പതിയ്ക്കാറുള്ളൂ. ഈ പതിയ്ക്കുന്നവയാണ് പിന്നീട് ഫള്‍ഗുറൈറ്റ്സ് ആയി മാറുന്നത്. അതേസമയം ഭൂമിയുടെ ഉദ്ഭവം മുതലുള്ള കണക്കെടുത്താല്‍ മിക്കവാറും എല്ലാ പ്രദേശത്തും തന്നെ ഇത്തരം ഫള്‍ഗുറൈറ്റ്സ് ഉണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഫള്‍ഗുറൈറ്റ്സിലെ വ്യാജന്‍മാര്‍

ഏതെങ്കിലും ബീച്ചില്‍ ചെന്ന് അല്‍പം ആഴത്തില്‍ കുഴിച്ചാല്‍ തീര്‍ച്ചായും നിങ്ങള്‍ക്ക് ഒരു ഫള്‍ഗുറൈറ്റ്സ് കണ്ടെത്താന്‍ സാധിക്കുമെന്ന് ഈ വിഷയത്തിലെ വിദഗ്ധനായ ഫ്ലോറിഡ സര്‍വകലാശാലയിലെ മാര്‍ട്ടിന്‍ ഉമാന്‍ പറയുന്നു. അതേസമയം ബീച്ചുകളിലും മറ്റും ഫള്‍ഗുറൈറ്റ്സ് എന്ന പേരില്‍ പ്രചരിക്കുന്ന മീറ്ററുകള്‍ ഉയരമുള്ള മണ്‍ശില്‍പ്പങ്ങള്‍ വ്യാജങ്ങളാണെന്നും മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നു. മിക്കപ്പോഴും വിചിത്രമായ ആകൃതിയിലുള്ള മരത്തടിയിലോ മറ്റോ മണല്‍ പൊതിഞ്ഞ് വച്ചെടുക്കുന്ന ചിത്രങ്ങളാണിവ.

ഫള്‍ഗുറൈറ്റ്സ് ഭൂമിയ്ക്ക് വെളിയിലേക്ക് കാണപ്പെടുമെങ്കിലും അതിന് ഏതാനും മില്ലീമീറ്ററുകള്‍ മാത്രം ഉയരമേ കാണൂ. ബാക്കി ഭാഗും മുഴുവന്‍ ഭൂമിയിക്ക് അടിയിലാകും ഉണ്ടാകുക. ഭൂമിക്കടിയിലേക്ക് പല മീറ്ററുകള്‍ ആഴത്തില്‍ ഇവ കാണപ്പെട്ടേക്കാം. ഒരു തുരങ്കം പോലയാണ് ഇവ നിലനില്‍ക്കുക.മിന്നല്‍ കടന്നു പോകുന്ന വഴിയുടെ രൂപമായിരിക്കും ഫള്‍ഗുറൈറ്റ്സിനും ഉണ്ടാകുക എന്നും മാര്‍ട്ടിന്‍ വിശദീകരിക്കുന്നു. 

1990 കളുടെ തുടക്കത്തില്‍ ഫ്ലോറിഡയില്‍ കണ്ടെത്തിയ ഫള്‍ഗുറൈറ്റ്സ് ആണ് ഇതുവരെയുളള്ളവയില്‍ ഏറ്റവും വലുത്. 4.9 മീറ്റര്‍ അഥവാ 16 അടിയാണ് ഈ ഫള്‍ഗുറൈറ്റ്സിന്‍റെ നീളം. ലോകത്ത് ഏറ്റവും അധികം ഫള്‍ഗുറൈറ്റ്സുകള്‍ രൂപം കൊള്ളുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഫ്ലോറിഡ. ഇതിന് കാരണം ഇവിടെ ഏല്‍ക്കുന്ന ഇടിമിന്നലുകളുടെ എണ്ണത്തിലെ ഉയര്‍ന്ന സാന്ദ്രതയാണ്. ഒരു ദിവസം ഒരു ചതുരശ്ര കിലോമീറ്ററില്‍ 10 മുതല്‍ 16 വരെ മിന്നലുകള്‍ ഫ്ലോറിഡയില്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍.

English Summary: The Real Truth About Those Viral Photos of 'Sand After a Lightning Strike'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com