ADVERTISEMENT

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെത്തുടർന്നു കേരളത്തിൽ പരക്കെ മഴ തുടരുന്നു. ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. 16 മുതൽ മഴ കുറയും. അതിതീവ്ര ന്യൂനമർദം ഇന്നലെ ആന്ധ്ര തീരത്തു കാക്കിനഡയ്ക്കു സമീപം കരയിലെത്തി. 75 കിലോമീറ്റർ വേഗത്തിൽ കരയിലെത്തിയ ശേഷം ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദമായി മാറി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. മലയോര മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍  ശക്തമായ മഴയുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയുടെ 86 ശതമാനം പിന്നിട്ടു. ആറ് അടി കൂടി വെള്ളം ഉയര്‍ന്നാല്‍ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. നീരൊഴുക്ക് വര്‍ധിച്ചതോടെ ചെറുഡാമുകളായ കല്ലാര്‍കുട്ടി, മലങ്കര, പാംബ്ളാ തുടങ്ങിയവ ഘട്ടം ഘട്ടമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. തിരുവനന്തപുരം അരുവിക്കര സംഭരണിയുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കാസര്‍കോട്  വെള്ളരിക്കുണ്ട് താലൂക്കില്‍  ജില്ലഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടിമിന്നൽ സംസ്ഥാനത്ത് സവിശേഷ ദുരന്തം

ഇടിമിന്നൽ സംസ്ഥാന സവിശേഷ ദുരന്തമായി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 16 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇതു തുടർന്നേക്കാം.

മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണു സാധ്യത. ഇത്തരം ഇടിമിന്നൽ കൂടുതൽ അപകടകരമാണെന്നും മനുഷ്യ ജീവനും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സംഭവിക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. മിന്നലേറ്റവർക്ക് ഉടൻ പ്രഥമ ശുശ്രൂഷ നൽകണം. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക സമയമാണ്.

കുട്ടികളുടെ ശ്രദ്ധയ്ക്ക്

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ ഉച്ചയ്ക്കു 2 മുതൽ രാത്രി 10 വരെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കരുത്. മിന്നലിന്റെ ആഘാതത്തിൽ പൊള്ളലേൽക്കുകയോ കാഴ്ചയും കേൾവിയും നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം

Ennglish Suummary: Heavy rains, thunderstorm warning for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com