ADVERTISEMENT

ലോകത്തെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നായ സൈബീരിയയിലെ ഒയ്മ്യാകോൺ ഗ്രാമത്തിൽ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് 63 ഡിഗ്രിയും മൈനസ് 50 ഡിഗ്രിയുമൊക്കെയായിരുന്നു. പുറത്തിറങ്ങിയാൽ കൺപീലികളിൽ വരെ മഞ്ഞുറഞ്ഞു കൂടുന്ന അവസ്ഥ. ഇങ്ങനെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. 1993ൽ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്: –67.7 ഡിഗ്രി.   അതിനു മുൻപ് 1924 ൽ മൈനസ് 71 ഡിഗ്രി താപനിലയും രേഖപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്.

ലോകത്തിലെ ‘ഫ്രീസർ ഗ്രാമം’

ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയാണു സൈബീരിയയിലെ ഒയ്മ്യാകോൺ. സ്ഥിരം താമസക്കാരുടെ എണ്ണം വളരെക്കുറവാണ്: 500 പേർ മാത്രമാണിവിടെയുള്ളത്. അന്റാർട്ടിക്കയിൽ ഇതിലുമേറെ താപനില താഴാറുണ്ടെങ്കിലും അവിടെ ജനവാസമില്ല.

ഒയ്മ്യാകോൺ ഇതാണ് ലോകത്തിന്റെ ഫ്രീസർ എന്ന് ഒറ്റവാക്കിൽ പറയാം. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നാണ് സൈബീരിയയിലെ ഈ ഗ്രാമം. കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 63 ഡിഗ്രി. പുറത്തിറങ്ങിയ ആളുകളുടെ കൺപീലികളിൽ വരെ മഞ്ഞുറഞ്ഞതിന്റെ ചിത്രങ്ങൾ അവർ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടതോടെയാണ് സംഭവം ജനശ്രദ്ധയാകർഷിച്ചത്.

ശൈത്യകാലമായാൽ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. താപനില മൈനസ് 40ലെത്തുമ്പോൾ തന്നെ ഇവിടുത്തെ സ്കൂളുകള്ക്ക് അവധി പ്രഖ്യാപിക്കുകയാണു പതിവ്. സ്കൂളുകൾ കൂടാതെ ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതിശൈത്യം ആരംഭിക്കുന്നതോടെ ഗ്രാമവാസികളുടെ ജീവിതം വീടിനുള്ളിലുള്ള പവർ ജനറേറ്ററിന്റെ സഹായത്തോടെയാണ്. തണുപ്പുകാലത്ത് ഇവർ നേരിടുന്ന മറ്റൊരു പ്രശ്നം വാഹനങ്ങളുടെ എൻജിൻ കേടാകുന്നതാണ്. കാറുകളും മറ്റു വാഹനങ്ങളും കേടാകാതിരിക്കാൻ അവ നിരന്തരം പ്രവർപ്പിക്കുകയും വാഹനത്തിനുള്ളിൽ തന്നെ താമസമാക്കുന്നവരും ഇവിടെയുണ്ട്. 

ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ്  ഒയ്മ്യാകോൺ നിവാസികളുടെ ജീവിതം. തണുപ്പേറെയായതിനാൽ മുഖവും ശരീരഭാഗങ്ങളും വലിഞ്ഞു മുറിയുക, പേനയിലെ മഷി കട്ടയാകുക, ബാറ്ററി ചാർജ് തീരുക തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്. ഇതൊക്കെ സഹിക്കാമെങ്കിലും ആരെങ്കിലും മരിച്ചാലാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ശവസംസ്കാരം നടത്തുകയെന്നത് വളരെ സങ്കീർണമായ കാര്യമാണ്. കാരണം സ്ഥലം കണ്ടെത്തി ആദ്യം ആ ഭാഗത്തെ മഞ്ഞുരുക്കിക്കളയണം. മൃതദാഹം സംസ്ക്കരിക്കാൻ പാകത്തിൽ ഒരു കുഴി കുഴിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും. മഞ്ഞുവീഴുന്നതിനനുസരിച്ച് കൽക്കരി ഉപയോഗിച്ച് അത് ഉരുക്കിക്കൊണ്ടിരിക്കണം. അതിനുശേഷം മാത്രമേ മൃതദേഹം സംസ്ക്കരിക്കാൻ സാധിക്കൂ. ഇങ്ങനെ സംസ്ക്കരിക്കുന്ന മൃതദേഹം അഴുകാനും കാലതാമസമെടുക്കും. അതുകൊണ്ട് തന്നെ ഇവിടെയാരും മരിക്കരുതേയെന്നാണ് ഗ്രാമവാസികളുടെ പ്രാർ‍ത്ഥന.

തണുപ്പുകാലത്ത് മാംസാഹരമാണ് ഗ്രാമവാസികളുടെ ആശ്രയം. എല്ലാസമയത്തും തണുത്ത ആഹാരത്തോടു പ്രിയമുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ. വിവിധതരം മത്സ്യങ്ങളും റെയിൻഡിറിന്റെ മാംസവും കുതിരയുടെ കരളുമൊക്കെയാണ് ഇവരുടെ ഇഷ്ടവിഭവങ്ങൾ. 

English Summary: Frozen Lashes, Burst Thermometers At The Coldest Inhabited Place On Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com