ADVERTISEMENT

1981ൽ നയ്റോബിയിൽ നടന്ന യുഎൻ ഊർജ സമ്മേളനത്തിൽ സുന്ദർലാൽ ബഹുഗുണ ചെന്നത് ഒരു കെട്ടു വിറകുമായിട്ടായിരുന്നു– മരിക്കുന്ന കാടുകളിലേക്കു ലോകത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമം. മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെയാണു തനിക്കെന്നു പറഞ്ഞ ആ മനുഷ്യൻ കൊണ്ട വെയിലാണ് ഇന്ന് ഇന്ത്യയുടെ തണൽ. പരിസ്ഥിതി പ്രവർത്തനങ്ങളുടെ ആദ്യ മാതൃകയായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ബാക്കിവച്ച പച്ചപ്പാണ് ഇന്നു രാജ്യത്തിന്റെ കരുത്ത്. 

ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത് മറോഡ ഗ്രാമത്തിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച സുന്ദർലാൽ ബഹുഗുണ 17-ാം വയസ്സിൽ സ്വാതന്ത്ര്യ സമരരംഗത്തിറങ്ങി. കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും വിനോബാ ഭാവെയുടെയും മറ്റും സ്വാധീനത്തിൽ പിന്നീടു സാമൂഹിക സേവനരംഗത്തേക്കു ചുവടു മാറ്റി. യുപിയിലെ സിൽയാര ഗ്രാമത്തിൽ ആശ്രമം സ്ഥാപിച്ച അദ്ദേഹത്തിന്റെ ആദ്യ പോരാട്ടം 1950 കളിൽ അയിത്തത്തിന് എതിരെയായിരുന്നു. പിന്നീടു സ്ത്രീകളെ സംഘടിപ്പിച്ച് മദ്യത്തിനെതിരെയുള്ള പോരാട്ടമായി. 1971 ൽ യുപി സർക്കാർ 5 ഗിരിവർഗ ജില്ലകളിൽ മദ്യനിരോധനം നടപ്പാക്കിയതാണ് ഈ പോരാട്ടത്തിന്റെ ഫലശ്രുതി. 

മരങ്ങളെ പുണർന്ന്

gandhian-pioneer-sunderlal-bahuguna-chipko-movement1
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം സുന്ദർലാൽ ബഹുഗുണ

വനസംരക്ഷണമായിരുന്നു അടുത്ത ഘട്ടം. യുപി തന്നെയായിരുന്നു പോരാട്ടവേദി. മണൽക്കാറ്റിൽ നിന്നു വീടുകളെ സംരക്ഷിക്കുന്ന മരങ്ങൾ മുറിച്ചുനീക്കാനെത്തിയ രാജഭടന്മാരെ, മരങ്ങളെ കെട്ടിപ്പുണർന്ന് സ്ത്രീകളും കുട്ടികളും പ്രതിരോധിച്ച രാജസ്ഥാനിലെ ബിഷ്ണോയികളുടെ വീരേതിഹാസത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഗഡ്‌വാൾ ഹിമാലയത്തിൽ എഴുപതുകളിൽ ‘വൃക്ഷത്തെ പുണരുക, ചേർന്നു നിൽക്കുക എന്നെല്ലാം’ അർഥം വരുന്ന ചിപ്കോ ആന്ദോളൻ എന്ന പരിസ്ഥിതി പ്രസ്ഥാനം ശക്തിനേടിയത്. 

1974 മാർച്ചിലാണ്  പ്രക്ഷോഭത്തിന് യുപിയിലെ റേനി ഗ്രാമം സാക്ഷിയാകുന്നത്.2500 മരങ്ങൾ മുറിക്കാൻ അനുമതി നേടിയെത്തിയ സ്വകാര്യ കമ്പനിയെ സ്ത്രീകൾ കൈകൾ കോർത്തുപിടിച്ച്, മരങ്ങളെ കെട്ടിപ്പിടിച്ചു നിന്ന് എതിർത്തു. ബഹുഗുണയുടെ ഇടപെടലോടെചിപ്കോ മുന്നേറ്റം ആഗോള ശ്രദ്ധനേടി. 1978 ൽ ബഹുഗുണ മരണം വരെ ഉപവാസം എന്ന യജ്ഞത്തിനിറങ്ങി. ഒടുവിൽ മരം മുറിക്കുന്നതു വിലക്കി സർക്കാർ ഉത്തരവിട്ടു. ഈ പോരാട്ടം അദ്ദേഹത്തിനു രാജ്യാന്തര ബഹുമതികൾ നേടിക്കൊടുത്തു. പിന്നീട് 1981 മുതൽ 93 വരെ ഹിമാലയൻ കാടുകളിലൂടെ കാൽനടയായി സഞ്ചരിച്ച അദ്ദേഹം വൻകിടപദ്ധതികൾ മൂലമുണ്ടായ വനനശീകരണത്തെക്കുറിച്ചു വിശദമായി പഠിച്ചു. ഈ യാത്ര അവസാനിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെയാണ്. 

അണക്കെട്ടിനെതിരെ 

കൂറ്റൻ മലകളിടിപ്പിച്ചും ഗഡ്‌വാളികളെ കുടിയൊഴിപ്പിച്ചും ആയിരക്കണക്കിന് ദേവദാരുക്കൾ വെട്ടിയും പണിയുന്ന തെഹ്‌രി ഡാമിനെതിരെയുള്ള പോരാട്ടം 1979 ൽ ബഹുഗുണ നേതൃത്വം ഏറ്റെടുത്തതോടെയാണു കരുത്താർജിച്ചത്. 1981ൽ പത്മശ്രീ തിരസ്കരിച്ച് അദ്ദേഹം പറഞ്ഞു: ‘എനിക്കൊരു പുരസ്കാരം തരാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് ഹിമാലയൻ പർവതനിരകളിൽ ആരും മരം മുറിക്കരുതെന്ന ഉത്തരവിറക്കുകയാണ്.’ 

അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതിനെതിരെ 1989 ൽ അദ്ദേഹം നടത്തിയ 74 നാൾ നീണ്ട നിരാഹാരസമരം വിജയം കണ്ടു. അണക്കെട്ടിന്റെ പേരിലുള്ള പോരാട്ടം പിന്നീടും ഭാഗീരഥീ തീരത്തെ പ്രക്ഷുബ്ധമാക്കി. 1995 ൽ അണക്കെട്ടിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഉറപ്പു ലഭിച്ചു. 2001 ൽ അണക്കെട്ടിന്റെ പണി പുനരാരംഭിച്ചതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ ബഹുഗുണ അറസ്റ്റ് വരിച്ചു. 2004 വരെ നീണ്ട പ്രക്ഷോഭം. വനനശീകരണം, പർവത നശീകരണം, വൻകിട അണക്കെട്ടുകളുടെ നിർമാണം എന്നിവയ്ക്കെതിരെ രാജ്യംകണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു. പോരാട്ടത്തിന്റെ അലകൾ ക്രമേണ രാജ്യമെങ്ങും പടർന്നു. 

പശ്ചിമഘട്ടത്തിലെ വനനശീകരണത്തിനെതിരെയും നദീസംയോജന പദ്ധതിക്കെതിരെയും പിന്നീട് രംഗത്തെത്തിയ അദ്ദേഹത്തെ തേടി റൈറ്റ് ലിവ്‌ലിഹുഡ്, ജംനലാൽ ബജാജ്, റൂർക്കി ഐഐടി പുരസ്കാരങ്ങളെത്തി. ദ് റോഡ് ടു സർവൈവൽ, ധർതി കി പുകാർ, ഇന്ത്യാസ് എൻവയൺമെന്റ്: മിത്ത് ആൻഡ് റിയാലിറ്റി എന്നീ ഗ്രന്ഥങ്ങളും രചിച്ചു. 

English Summary: Sunderlal Bahuguna: Gandhian pioneer of Indian environmentalism, spirit behind Chipko

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com