ADVERTISEMENT
SAFRICA-DIAMONDS/

കോവിഡിനെയും നിയന്ത്രണങ്ങളെയും തൃണവൽഗണിച്ച് ദക്ഷിണാഫ്രിക്കൻ ഗ്രാമമായ ക്വാഹ്‌ലാതിയിലേക്ക് പതിനായിരക്കണക്കിന് ആളുകളുടെ കൂട്ടപ്രവാഹം. പിക്കാസുകളും മൺവെട്ടിയും മറ്റായുധങ്ങളുമായി എത്തുന്ന ഇവർ ഗ്രാമത്തിലെ വരണ്ട മണ്ണിൽ പതിനായിരക്കണക്കിനു കുഴികളാണ് എടുക്കുന്നത്. ഇവരുടെ എല്ലാം ലക്ഷ്യം ഒന്നു തന്നെ. വജ്രം കുഴിച്ചെടുക്കുക.

SAFRICA-ECONOMY-MINERALS

ക്വാഹ്‌ലാതി ഗ്രാമത്തിൽ നിന്നും വജ്രം കണ്ടെത്തിയെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്നാണ്  ഈ വമ്പൻ ജനപ്രവാഹം. പുരുഷൻമാരും സ്ത്രീകളുമെല്ലാം ഇതിന്റെ ഭാഗമായി എത്തിയിട്ടുണ്ട്. കലിഫോർണിയയിൽ പണ്ടു നടന്ന ഗോൾഡ് റഷ് പോലെയൊരു സൗത്ത് ആഫ്രിക്കൻ ഡയമണ്ട് റഷ്!

SAFRICA-DIAMONDS/

ഇതിന്റെ ദൃശ്യങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൂടുതൽ ആളുകൾ നഗരങ്ങളിൽ നിന്നു ക്വാസുലു നറ്റാലിലേക്ക് എത്തുമെന്നാണ് അധികാരികൾ കണക്കാക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ പ്രധാനനഗരമായ ജൊഹാനസ് ബർഗിൽ നിന്നു 360 കിലോമീറ്റർ തെക്കുകിഴക്ക് ക്വാസുലു നറ്റാൽ പ്രവിശ്യയിലെ ലേഡിസ്മിത് പട്ടണത്തിനു സമീപമാണ് ക്വാഹ്‌ലാതി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കരയിലാണ് ക്വാസുലു നറ്റാൽ പ്രവിശ്യ. ഡർബനാണു പ്രവിശ്യയിലെ ഏറ്റവും വലിയ നഗരം.

SAFRICA-DIAMONDS/

കുഴിക്കുന്ന പലർക്കും സ്ഫടികരൂപമുള്ള വജ്രത്തെ അനുസ്മരിപ്പിക്കുന്ന സുതാര്യമായ കല്ലുകൾ കിട്ടുന്നുണ്ട്. ഇതു വജ്രമാണോയെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ ഡിപ്പാർട്മെന്റ് ഓഫ് മിനറൽ റിസോഴ്സസ് ആൻഡ് എനർജി (ഡിഎംആർഇ) ഇതിനെക്കുറിച്ച് ഗവേഷണം നടത്താനും വജ്രമാണോയെന്ന് ഉറപ്പിക്കാനും ഭൗമശാസ്ത്രജ്ഞരും കെമിസ്റ്റുകളുമടങ്ങിയ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ ഇന്നലെ മുതൽ സ്ഥലത്തു പരിശോധനകൾ തുടങ്ങി. എന്നാൽ ഇവ വജ്രങ്ങളല്ലെന്നും മറിച്ച് ക്വാർട്സ് ക്രിസ്റ്റൽ തരികളാണെന്നും അഭ്യൂഹമുണ്ട്. ഇത്രയും പേർ ഒന്നിച്ചുകൂടിയത് മറ്റൊരു ശ്രദ്ധേയമായ കാര്യത്തിലേക്കും വിരൽചൂണ്ടുന്നുണ്ടെന്നു നിരീക്ഷകർ പറയുന്നു. 

SAFRICA-ECONOMY-MINERALS

കുഴിയെടുക്കാൻ വരുന്നവരിൽ നല്ലൊരു പങ്കും വളരെ ഫാഷനബിളായ വസ്ത്രങ്ങളൊക്കെ ധരിച്ച വിദ്യാർഥികളും യുവാക്കളുമാണ്. ദക്ഷിണാഫ്രിക്കയിൽ ഒരു പതിറ്റാണ്ടായി രൂക്ഷമായ തൊഴിലില്ലായ്മ നിലനിൽക്കുന്നുണ്ട്. കോവിഡിനു ശേഷം ഇതിന്റെ ആഘാതം പതിൻമടങ്ങായി.32.6 ശതമാനാണ് ഇപ്പോൾ. യുവാക്കളെ വേട്ടയാടുന്ന ഈ ദുരിതം കൂടി അടയാളപ്പെടുത്തുന്നതാണു പുതിയ ഡയമണ്ട് റഷ്. എന്നാൽ അനുദിനം ശക്തിപ്രാപിക്കുന്ന ആൾക്കൂട്ടം കോവിഡിന്റെ വ്യാപനത്തിന് ആക്കം കൂട്ടുമോയെന്നും അധികാരികൾക്കു പേടിയുണ്ട്.

ലോകത്ത് വൻകിട വജ്ര നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണു ദക്ഷിണാഫ്രിക്ക. ഇക്കാലത്തെ വജ്ര വ്യാപാരമേഖലയ്ക്ക് തുടക്കമിട്ടത് ഈ രാജ്യത്താണ്. 1866 ൽ ഇരാസ്മസ് ജേക്കബ്സ് എന്ന യുവകർഷകനാണ് ആദ്യമായി ഇവിടെ വജ്രം കണ്ടെത്തിയത്. പിന്നീട് കൊളോണിയൽ ശക്തികൾ വിവിധ വജ്രഖനികൾ ദക്ഷിണാഫ്രിക്കയിൽ സ്ഥാപിക്കപ്പെട്ടു. സ്റ്റാർ ഓഫ് സൗത്ത് ആഫ്രിക്ക, കള്ളിനൻ, ഡി ബീയേഴ്സ്, എക്സൽസിയർ, ഗോൾഡൻ ജൂബിലി, പ്രിമീയർ റോസ് തുടങ്ങിയ വിശ്വപ്രസിദ്ധമായ വജ്രങ്ങൾ കണ്ടെടുത്തിട്ടുള്ളത് ആഫ്രിക്കയിലെ തെക്കേയറ്റത്തുള്ള ഈ രാജ്യത്തു നിന്നാണ്.

English Summary: Diamond rush: Thousands travel to South African village KwaHlathi to make fortune from unidentified stones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com