കടലിലെ നിധി, ഒഴുകുന്ന സ്വർണം; എന്താണ് തിമിംഗല ഛർദി അഥവാ ആംമ്പർഗ്രിസ്?
Mail This Article
മുപ്പത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിയാണ് ഇന്നലെ തൃശൂരിലെ ചേറ്റുവയിൽ നിന്ന് പിടികൂടിയത്. തിമിംഗല ഛർദി അഥവാ ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ച മൂന്നു പേരെ വനം വകുപ്പ് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദിയാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. സ്പേം തിമിംഗലങ്ങൾ സംരക്ഷിത വിഭാഗത്തിൽ പെട്ടവയായതിനാൽ ഇന്ത്യയിൽ തിമിംഗല ഛർദിയുടെ വിൽപന വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.
എന്താണ് തിമിംഗല ഛർദി അഥവാ ആംമ്പർഗ്രിസ്?
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദി അഥവാ ആംമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണണിത്. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. തിമിംഗല ഛർദിയിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.
തിമിംഗലം ഛർദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംമ്പർഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദിച്ചുകളയുന്ന ഈ വസ്തു. ഇത് ഇടയ്ക്ക് ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാൻ തീരം ആംമ്പർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംമ്പർഗ്രിസ് ഉപയോഗിക്കുക.ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആംമ്പർജ്രിസ് കിട്ടിയത് കഴിഞ്ഞ മാസമാണ്. ഏകദേശം 127 കിലോയോളം ഭാരമുണ്ട് ഈ ആംമ്പർഗ്രിസിന്.
യെമനിലെ 35 പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ മാസം ഭാഗ്യം കടാക്ഷിച്ചത്. ഏദൻ കടലിടുക്കിൽ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് അന്ന് മത്സ്യത്തൊഴിലാളികൾക്ക് 127 കിലോയോളം വരുന്ന ആംബർഗ്രിസ് ലഭിച്ചത്. യുഎഇയിലെ മൊത്ത വ്യാപാരി മത്സ്യത്തൊഴിലാളികളിൽ നിന്നും ഈ ആംബർഗ്രിസ് വാങ്ങിയത് 10.96 കോടി രൂപയ്ക്കായിരുന്നു. ഇവർ ഈ തുക തുല്യമായി പങ്കിട്ടെടുക്കുകയും ചെയ്തു.
2019ൽ തായ്‌ലൻഡിലുള്ള മറ്റൊരു മത്സ്യത്തൊഴിലാളിയായ ജുംറസിനും ആംമ്പർഗ്രിസ് ലഭിച്ചിരുന്നു. ആറ് കിലോയും 350 ഗ്രാമും തൂക്കമുള്ള അതിന് വിലയായി രണ്ട് കോടി 26 ലക്ഷമാണ് ലഭിച്ചത്. 2016 നവംബറിൽ ഒമാനിൽ നിന്നുള്ള മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് 80 കിലോയോളം വരുന്ന തിമിംഗല ഛർദി ലഭിച്ചിരുന്നു.ഒമാൻ സ്വദേശികളായ ഖാലിദ് അൽ സിനാനിയും കൂട്ടരുമാണ് ഈ ലോട്ടറിയടിച്ച ഭാഗ്യവാൻമാർ.
English Summary: 'Whale vomit' worth Rs 30 crore seized in Thrissur, What is ambergris?