ADVERTISEMENT

ചൈനയിൽ പ്രകൃതിക്ഷോഭങ്ങൾ തുടരുന്നു. കടുത്ത മഴയ്ക്കും പ്രളയത്തിനും ചുഴലിക്കാറ്റു ഭീഷണിക്കും ശേഷം കഴിഞ്ഞ ദിവസം വമ്പൻ മണൽക്കാറ്റ് ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഗാൻസു പ്രവിശ്യയിലെ ഡുൻഹാങ് നഗരത്തിലാണ് 100 മീറ്റർ ഉയരമുള്ള മണൽക്കാറ്റ് ശക്തിയായി ആഞ്ഞടിച്ചത്.

ചൈനയിലെ ഊഷരമേഖലയായ ഗോബി മരുഭൂമിയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ മണൽക്കാറ്റുകൾ പുതിയ സംഭവമൊന്നുമല്ല. എന്നാൽ ഇത്ര ഉയരത്തിൽ കാറ്റ് എത്തുന്നത് അപൂർവമാണ്. കെട്ടിടങ്ങളിലും മറ്റും വീശിയടിക്കുന്ന കാറ്റു കണ്ട് ജനങ്ങൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുന്നത് കാണാം. ഗോബിയിലെ മണ്ണിലുള്ള വിഷാംശങ്ങൾ വഹിച്ചെത്തിയതിനാൽ മണൽക്കാറ്റ് ആരോഗ്യത്തിന് ദോഷമാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ശ്വസന പ്രശ്‌നങ്ങളുള്ളവർക്കും വയോധികർക്കും മണൽക്കാറ്റു മൂലം സൃഷ്ടിക്കപ്പെട്ട അന്തരീക്ഷം പ്രശ്‌നങ്ങളുണ്ടാക്കി.

മണിക്കൂറിൽ 65 കിലോമീറ്റർ എന്ന വലിയ വേഗത്തിലായിരുന്നു കാറ്റിന്റെ വരവ്. പൊടിക്കാറ്റ് മൂലം അന്തരീക്ഷം സുതാര്യമല്ലാതായതോടെ ഡ്രൈവിങ്ങിൽ ശ്രദ്ധ തെറ്റിയതു മൂലം ഒട്ടേറെ വാഹന അപകടങ്ങളും നഗരത്തിൽ നടന്നു. രണ്ടു ലക്ഷത്തോളം ആളുകൾ താമസിക്കുന്ന നഗരമാണ് ഡുൻഹാങ്. ചരിത്ര സാംസ്‌കാരിക മേഖലയായ ഈ നഗരത്തിലൂടെയാണ് പഴയകാലത്തെ പ്രശസ്തമായ കച്ചവടറൂട്ടായ സിൽക് റോഡ് കടന്നുപോയിരുന്നത്.വിഖ്യാതവും, യുഎൻ പൈതൃകപട്ടികയിൽ ഇടംപിടിച്ചിട്ടുള്ളതുമായ മോഗാവോ ഗുഹകൾ നഗരത്തിനു സമീപമാണ് നിലനിൽക്കുന്നത്. ബുദ്ധിസ്റ്റ് ആരാധനാലായങ്ങൾ ധാരാളമുള്ളതാണ് ഈ ഗുഹകൾ.

ചൈനയിൽ ഈ സീസണിലുണ്ടാകുന്ന മണൽക്കാറ്റുകൾ കിഴക്കൻ തീരദേശ നഗരമായ ഷാഡോങ് വരെയൊക്കെ എത്താറുണ്ടെന്നു കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ആധിക്യം ഈയിടെയായി വർധിച്ചുവരികയാണ്. ഇതു ഗുരുതരമായ ഒരു പരിസ്ഥിതി പ്രശ്‌നത്തിലേക്കും വിരൽചൂണ്ടുന്നുണ്ടെന്നു വിദഗ്ധർ പറയുന്നു. ഗോബി മരുഭൂമിയുടെ വ്യാപ്തി കാലാവസ്ഥാ വ്യതിയാനം മൂലം നാൾക്കു നാൾ വർധിച്ചുവരികയാണ്.

ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും ഇടയ്ക്കിടെ മംഗോളിയയിൽ നിന്നു വീശിയടിക്കുന്ന ശക്തമായ മണൽക്കാറ്റു മൂലം ആക്രമണങ്ങളുണ്ടാകാറുണ്ട്. അടുത്തിടെ ഇതു മൂലം നഗരത്തിന്റെ വായു നിലവാര സൂചിക പരമാവധി മോശം അവസ്ഥയായ 500 ൽ എത്തിയിരുന്നു. മാർച്ചിൽ ചൈനയിൽ ഒരു ദശാബ്ദത്തിൽ അടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ മണൽക്കാറ്റ് ഇവിടെ അടിക്കുകയും ചെയ്തു.

ചൈനയുടെ ഭാഗത്തു നിന്ന് മണൽക്കാറ്റുകളെ ചെറുക്കാനായി നിരവധി ശ്രമങ്ങളുമുണ്ടാകുന്നുണ്ട്. ഇതിലൊന്നാണ് ഗ്രേറ്റ് ഗ്രീൻ വാൾ. മുൻപ് വനങ്ങൾ നിന്നിരുന്ന, എന്നാൽ ഇപ്പോൾ നശിച്ച മേഖലകളിൽ ശക്തമായ രീതിയിൽ മരങ്ങൾ വച്ചുപിടിപ്പിക്കലാണ് ഇത്.മരങ്ങളുടെയും വനങ്ങളുടെയും എണ്ണം കൂടുന്നത് മണൽക്കാറ്റുകളെ പ്രതിരോധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ള ഈ നടപടി.

English Summary: Sandstorm engulfs city in northwestern China, dramatic videos go viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com