ADVERTISEMENT

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ ഉടലെടുത്ത ശക്തമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്കു കടന്നു ചെല്ലാൻ കഴിയാത്തത് മേഖലയിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരം കാബുളിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കാംദേഷ് ജില്ലയിൽ പെയ്ത പെരുമഴയാണ് പ്രളയത്തിനു വഴിവച്ചത്. വിദൂരമേഖലയാണ് ഇത്. ജില്ലയിലെ മിയാർദിഷ് എന്ന ഗ്രാമം പൂർണമായും ഒഴുകിപ്പോയി.

170 വീടുകളോളം പൂർണമായി തകർന്നു. മുന്നൂറോളം കുടുംബങ്ങൾ വഴിയാധാരമായി. കിലോമീറ്ററുകളോളം റോഡ് തകർച്ചയുണ്ടായി. 34 പേർക്ക് പരുക്കുകൾ പറ്റിയിട്ടുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. മേഖലയെ ബന്ധിപ്പിക്കുന്ന 7 പാലങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണമായി തകർന്നിട്ടുണ്ട്. 360 ഹെക്ടറോളം കൃഷിഭൂമിയും 3200 ഫലവൃക്ഷങ്ങളും നശിച്ചു. കാംദേഷിൽ ആദ്യമായാണ് ഇത്ര തീവ്രതയിൽ ഒരു മിന്നൽപ്രളയം ഉടലെടുക്കുന്നത്.

താലിബാൻ ഭീഷണിയുള്ളതിനാൽ മേഖലയിലേക്ക് പോകാൻ സാധിച്ചിട്ടില്ലെന്ന് അഫ്ഗാൻ ദുരിതാശ്വാസ സേനാ വക്താവ് അറിയിച്ചിട്ടുണ്ട്. സർക്കാർ അധികൃതർ തങ്ങളുടെ മേഖലയിലേക്കു പ്രവേശിക്കുന്നതിൽ താലിബാനും അനുകൂല നിലപാടല്ല ഉള്ളത്.അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധപ്രവർത്തകർ മേഖല സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയും നൂറിസ്ഥാനിലേക്കു ഭക്ഷണവും ശുദ്ധജലവുമെത്തിക്കാൻ ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മേയിൽ യുഎസ് സേന പിൻവാങ്ങൽ നടപടികൾ ത്വരിതഗതിയിലാക്കിയതോടെയാണു മേഖലയിൽ താലിബാന്റെ അധിനിവേശം തുടങ്ങിയത്.

Dozens killed by flash flooding in Taliban-held area of Afghanistan
Image Credit: AFP

പൊതുവെ വരണ്ട ഭൂമിയാണെങ്കിലും അഫ്ഗാനിസ്ഥാനിൽ മിന്നൽപ്രളയങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. രാജ്യാന്തര മീറ്റീയൊറോളജിക്കൽ ഓർഗനൈസേഷൻ, ജലസംബന്ധമായ പ്രകൃതിദുരന്തങ്ങൾക്കു വലിയ സാധ്യതയുള്ള മേഖലയായാണ് അഫ്ഗാനിസ്ഥാനെ കണക്കിലാക്കുന്നത്.കഴിഞ്ഞമാസം ഹെറാത് പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 12 ആളുകൾ കൊല്ലപ്പെട്ടു. 2020ൽ രാജ്യത്തെ 13 പ്രവിശ്യകളിൽ ഉടലെടുത്ത മിന്നൽ പ്രളയം കാരണം 150 പേർ മരിച്ചിരുന്നു. ഓരോ വർഷവും വിവിധ പ്രകൃതിദുരന്തങ്ങൾ രണ്ടു ലക്ഷത്തോളം അഫ്ഗാൻ ജനങ്ങളെ ബാധിക്കാറുണ്ട്.

1980 മുതൽ 2015 വരെയുള്ള 35 വർഷക്കാലയളവിൽ 15000 പേർ ജലസംബന്ധമായ പ്രകൃതിദുരന്തങ്ങൾ മൂലം അഫ്ഗാനിൽ മരിച്ചിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. മണ്ണിടിച്ചിലും ഇതിന്റെ ഭാഗമായി വലിയ വിനാശം രാജ്യത്തു വിതയ്ക്കാറുണ്ട്. ദീർഘനാളുകളാൽ തുടരുന്ന സംഘർഷങ്ങളും ഭരണ അസ്ഥിരതയും ദുരിതാശ്വാസ മേഖല വികസിപ്പിക്കുന്നതിലെ പരാജയവും കാരണം പരിസ്ഥിതി ദുരന്തങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ വലിയ ആഘാതമുണ്ടാക്കാൻ കഴിയുമെന്നാണു യുഎൻ വിലയിരുത്തൽ.

English Summary: Dozens killed by flash flooding in Taliban-held area of Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com