ADVERTISEMENT

വയനാട്ടിലെ കടുവകളുടെ കണക്കെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. വയനാട് വന്യജീവി സങ്കേതം, നോര്‍ത്ത് വയനാട് ഡിവിഷന്‍, സൗത്ത് വയനാട് ഡിവിഷന്‍ എന്നിവിടങ്ങളിലായി നടത്തുന്ന കണക്കെടുപ്പിനായി 620 ക്യാമറകളാണ് ഉപയോഗിക്കുന്നത്. ക്യാമറ സ്ഥാപിക്കല്‍ (ക്യാമറ ട്രാപ്പ്) ചൊവ്വാഴ്ചയോടെ പൂർത്തിയാക്കി. വയനാട് വന്യജീവി സങ്കേതത്തിലെ നാല് റെയ്ഞ്ചുകളിലായി 201 കേന്ദ്രങ്ങളിലും നോര്‍ത്ത് വയനാട് ഡിവിഷനിലെ മൂന്ന് റെയ്ഞ്ചുകളിലായി 57 കേന്ദ്രങ്ങളിലും സൗത്ത് വയനാട് ഡിവിഷനിലെ നാല് റെയ്ഞ്ചുകളിലായി 52 കേന്ദ്രങ്ങളിലുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ഓരോ കേന്ദ്രങ്ങളിലും ഒരുജോടി ക്യാമറയാണ് സ്ഥാപിക്കുക. സഞ്ചാരപാതകളില്‍ ഇരുവശത്തുമായി സ്ഥാപിക്കുന്ന പ്രത്യേക ക്യാമറകളുടെ മുന്നിലൂടെ മൃഗങ്ങള്‍ കടന്നുപോകുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ച് ചിത്രമെടുക്കും. 32 ജിബി മെമ്മറിയും 20 മെഗാപിക്‌സല്‍ ക്ലാരിറ്റിയുമുള്ള ഈ ക്യാമറകള്‍ക്ക് മൂന്നുമാസംവരെ ഉപയോഗശേഷിയുള്ള ബാറ്ററിയുമുണ്ട്. ക്യാമറ സ്ഥാപിച്ച് ഒരു മാസത്തിന് ശേഷം അവ തിരിച്ചെടുത്ത്, അതിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് കടുവകളുടെ എണ്ണം കണക്കാക്കുക. കടുവകളുടെ ചിത്രം കംപ്യൂട്ടറിന്റെ സഹായത്തോടെയും മറ്റും വിശകലനം ചെയ്യും. ശരീരത്തിലെ വരകള്‍, വലുപ്പം, നിറവ്യത്യാസം തുടങ്ങിയവ പരിശോധിച്ചാണ് എണ്ണം നിജപ്പെടുത്തുന്നത്.

വനത്തിനുള്ളില്‍ സ്ഥാപിച്ച ക്യാമറകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലും മഴയത്ത് തകരാറിലാവാന്‍ സാധ്യതയുള്ളതിനാലും കൃത്യമായ ഇടവേളകളിലെത്തി ജീവനക്കാര്‍ പരിശോധിക്കും. ദേശീയ കടുവ സംരക്ഷണ അതോറിറ്റി നാല് വര്‍ഷം കൂടുമ്പോള്‍ രാജ്യമൊട്ടാകെ നടത്തുന്ന സെന്‍സസിന്റെ ഭാഗമായാണ് വയനാട്ടിലും കടുവകളുടെ കണക്കെടുക്കുന്നത്. 2022-ലെ സെന്‍സസിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ടൈഗര്‍ മോണിറ്ററിങ് സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കടുവാ സെന്‍സസ്.  ജില്ലയില്‍ വനംവകുപ്പിന്റെ പക്കല്‍ ക്യാമറകള്‍ കുറവായതിനാല്‍ ക്യാമറാ ട്രാപ്പിനായി പറമ്പിക്കുളത്തുനിന്നാണ് കൂടുതല്‍ ക്യാമറകള്‍ എത്തിച്ചത്. ക്യാമറ ട്രാപ്പുകള്‍ സ്ഥാപിക്കുന്നതിനും അവയുടെ പരിപാലനവുമടക്കമുള്ള കാര്യങ്ങളെക്കുറിച്ചും പറമ്പിക്കുളം ടൈഗര്‍ മോണിറ്ററിങ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

2018ലായിരുന്നു ഇതിന് മുമ്പ് സെന്‍സസ് നടത്തിയത്. അന്ന് വയനാട് വന്യജീവി സങ്കേതത്തില്‍ 120 കടുവകളുണ്ടെന്നാണ് കണ്ടെത്തിയത്. 2014-ല്‍ വന്യജീവി സങ്കേത്തില്‍ 82 കടുവകളെയാണ് കണ്ടെത്തിയത്. ഇത്തവണയും കടുവകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് കാല്‍പ്പാടുകളും കാഷ്ടങ്ങളും ഉള്‍പ്പെടെയുള്ളവ പരിശോധിച്ചായിരുന്നു കണക്കെടുപ്പ്. 

രാജ്യത്തെ മറ്റു കടുവാ സംരക്ഷണകേന്ദ്രങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കടുവകളും കടുവാ സാന്ദ്രതയും വയനാട്ടിലുണ്ടെന്ന് 2018-ലെ സെന്‍സസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രാജ്യത്ത് കടുവകളുടെ ഏറ്റവും നല്ല ആവാസവ്യവസ്ഥയില്‍പ്പെട്ട നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമാണ് വയനാട് വന്യജീവി സങ്കേതം. കേരളത്തിലെ കടുവാ സങ്കേതങ്ങളായ പറമ്പിക്കുളത്ത് 27 കടുവകളും പെരിയാറില്‍ 26 കടുവകളുമുണ്ടെന്നാണ് കഴിഞ്ഞ സെന്‍സസില്‍ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com