കാട്ടാനയെ തുരത്താൻ 'ഒഡിഷ മോഡൽ'; കൃഷിയിടങ്ങൾക്ക് ചുറ്റും സോളാർ ലൈറ്റുമായി കർഷകർ
Mail This Article
കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ഒഡിഷ മോഡലുമായി വയനാട് ബത്തേരി വടക്കനാട്ടിലെ കർഷകർ. കൃഷിയിടങ്ങൾക്കും ചുറ്റും സ്ഥാപിക്കുന്ന സോളർ ലൈറ്റ് ഉപയോഗിച്ച് രാത്രി ആനകളെ അകറ്റുകയാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയിൽ 28 ലൈറ്റുകളാണ് തുടക്കത്തില്‍ സ്ഥാപിച്ചത്.
വയനാട് ജില്ലയില്‍ അതിരൂക്ഷമായ വന്യമൃഗ ശല്യത്താല്‍ പൊറുതി മുട്ടുന്ന പ്രദേശമാണ് നൂൽപുഴ പഞ്ചായത്തിലെ വടക്കനാട്. പതിനെട്ടാമത്തെ അടവെന്നോണമാണ് ഒഡീഷയിൽ വിജയകരമായി നടപ്പാക്കിയ പീക്ക് രക്ഷാപദ്ധതി പ്രദേശത്തെ കൃഷിയിടങ്ങളിലും പരീക്ഷിക്കുന്നത്. എട്ടടി ഉയരത്തിയിൽ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ എൽഇഡി ബൾബുകൾ രാത്രി പ്രകാശിക്കും. 40 മീറ്റർ ദൂരത്തിൽ 28 ലെറ്റുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. സൗരോര്‍ജ ലൈറ്റില്‍നിന്നുള്ള വെളിച്ചം രാത്രിയിൽ ആനകളുടെ കണ്ണില്‍ നേരിട്ട് അടിക്കുന്നതിനാൽ ആനകള്‍ തരികെ കാട്ടിലേക്ക് മടങ്ങുമെന്ന് പദ്ധതി നടത്തിപ്പുകാര്‍.
നബാർഡിന്റെ ധനസഹയത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാട്ടാനയെ തുരത്തുന്ന പദ്ധതി വിജയിച്ചാല്‍ കൃഷി കൂടുതലായി നശിപ്പിക്കുന്ന കാട്ടുപന്നി, മാന്‍, മയില്‍ എന്നിവയുടെ ഉയരത്തിലും ലൈറ്റ് സ്ഥാപിക്കും. സൗരോര്‍ജ പ്രതിരോധ പദ്ധതിയുടെ ഫലപ്രാപ്തി അനുസരിച്ച് കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
English summary: Low cost lighting system to keep elephants at bay