ADVERTISEMENT

ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയിൽ പാർപ്പിച്ചിരുന്ന ഒട്ടകപക്ഷികൾ കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ചത്തതിനെ തുടർന്ന് ആശങ്ക. അഞ്ച് ഒട്ടകപക്ഷികളാണ് ഒറ്റ ദിവസം കൊണ്ട് ചത്തത്. രോഗലക്ഷണങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഒട്ടകപ്പക്ഷികളുടെ മരണത്തെത്തുടർന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരിക്കുകയാണ് അധികൃതർ. 

സംഭവത്തെ തുടർന്ന് മറ്റ് ഒട്ടകപ്പക്ഷികളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക നിരീക്ഷണമാണ് മൃഗശാല അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. മൃഗശാലയിലെ വിദഗ്ധർക്ക് പുറമെ തമിഴ്നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിലെ മൃഗരോഗ വിദഗ്ധരും സ്ഥലത്തെത്തി ഒട്ടകപ്പക്ഷികളുടെ പോസ്റ്റുമോർട്ടം നടത്തി. മറ്റുള്ളവയെ പരിശോധിക്കുകയും ചെയ്തു. ചത്ത ഒട്ടകപ്പക്ഷികളുടെ രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും  സാംപിളുകൾ ശേഖരിച്ച് ബാക്ടീരിയോളജി, വൈറോളജി, ടോക്സിക്കോളജി പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. എന്നാൽ പക്ഷികളിൽ ഉണ്ടാകുന്ന കോളറയുടെ സാധ്യത വിദഗ്ധർ തള്ളിക്കളഞ്ഞു. 

ബാക്കിയുള്ള ഒട്ടകപക്ഷികൾക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ എന്നറിയാൻ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതായി മൃഗശാല വ്യക്തമാക്കി. മൃഗശാലയിൽ പാർപ്പിച്ചിരുന്ന 19 വയസുകാരിയായ കവിത എന്ന പെൺസിംഹം ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചത്തിരുന്നു. എന്നാൽ ഇത് പ്രയാധിക്യത്തെ തുടർന്നാണെന്നാണ് നിഗമനം. 

180 വിഭാഗത്തിലുള്ള 2400 മൃഗങ്ങളെയാണ് വണ്ടലൂര്‍ മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്നത്. ഈ വർഷം ജൂണിൽ ഒൻപത് വയസ്സുള്ള നീല എന്ന പെൺസിംഹവും 12 വയസുള്ള പത്മനാഭൻ എന്ന ആൺസിംഹവും കൊറോണ വൈറസ് ബാധയെ തുടർന്ന് ചത്തിരുന്നു. അതിനുശേഷം കൃത്യമായ നിരീക്ഷണങ്ങളും ചികിത്സയും  നൽകിയതിനാൽ  മറ്റ് സിംഹങ്ങളെ രക്ഷിക്കാൻ സാധിച്ചു. സമാനമായ രീതിയിൽ ശേഷിക്കുന്ന ഒട്ടകപ്പക്ഷികളെയും രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മൃഗശാലാ അധികൃതർ.

 

English Summary: 5 ostriches and a lioness die in Chennai's Vandalur zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com