ചെന്നൈയിൽ ലഭിച്ചത് 1000 മില്ലിമീറ്റർ മഴ; നൂറ്റാണ്ടിലെ റെക്കോർഡ് മഴയെന്ന് വെതർമാൻ
Mail This Article
കഴിഞ്ഞ ദിവസങ്ങളിലായി തമിഴ്നാട്ടിലെ പല മേഖലകളും പുതുച്ചേരിയും കനത്ത മഴക്കെടുതികൾ നേരിടുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നനൽകിയിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ റെക്കോർഡ് മഴയാണ് ഈ മാസം ചെന്നൈയിൽ ലഭിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ്നാട് വെതർമാൻ.
1918 മുതൽ ഇങ്ങോട്ടുള്ള മഴ കണക്കുകൾ പരിശോധിച്ചാൽ ആയിരം മില്ലിമീറ്ററിന് മുകളിൽ ഇതുവരെ ചെന്നൈയിൽ മഴ ലഭിച്ചത് ആകെ നാല് തവണയാണ്. 1918 നവംബറിൽ 1088 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. പിന്നീട് 87 വർഷങ്ങൾക്കു ശേഷം 2005 ഒക്ടോബറിലാണ് 1000 മില്ലിമീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തിയത്.1078 മില്ലിമീറ്റർ മഴയാണ് ആ വർഷം ഒക്ടോബറിൽ ചെന്നൈക്ക് ലഭിച്ചത്. 2015 നവംബറിലും 1049 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. ഈ വർഷം നവംബർ ഒന്നു മുതൽ 27 വരെയുള്ള കണക്കുകളനുസരിച്ച് 1003 മില്ലിമീറ്റർ മഴ ചെന്നൈക്ക് ലഭിച്ചിട്ടുണ്ട് എന്ന് തമിഴ്നാട് വെതർമാൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മഴ എത്രത്തോളം ശക്തമാണെന്ന് വെളിവാക്കുന്നതാണ് ഈ കണക്കുകൾ. ചെന്നൈ, തെങ്കാശി , തേനി, ദിണ്ഡിഗൽ, നാഗപട്ടണം, വിരുദുനഗർ, തിരുനൽവേലി, തൂത്തുക്കുടി തുടങ്ങിയ പ്രധാന പ്രദേശങ്ങളെല്ലാം മഴക്കെടുതികൾ നേരിടുകയാണ്. പുതുച്ചേരിയിൽ ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ വെള്ളപ്പൊക്കം നേരിടുന്ന മേഖലകളിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞദിവസം സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
English Summary: Chennai may set a new record for November rainfall