ADVERTISEMENT

കാലവർഷം കരുത്തു കാട്ടാതെ മാറി നിന്നപ്പോൾ 2021ൽ സംസ്ഥാനത്ത് പെയ്തു നിറഞ്ഞത് തുലാവർഷമായിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ വടക്കു–പടിഞ്ഞാറൻ മൺസൂണിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയാണു ലഭിച്ചത്. സാധാരണ ലഭിച്ചിരുന്നതിന്റെ ഇരട്ടിയിലേറെ, കൃത്യമായി പറഞ്ഞാൽ 109 % അധിക മഴയാണു തുലാവർഷത്തിൽ ലഭിച്ചത്. 

491.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 1026.3  മില്ലിമീറ്റർ. തുലാവർഷം 1000 മില്ലിമീറ്റർ പിന്നിടുന്നത് ആദ്യമായാണ്. 1901 മുതലുള്ള കണക്കുകളാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പക്കലുള്ളത്. 121 വർഷത്തിനിടെ വാർഷിക മഴയുടെ കണക്കെടുത്താൽ ആറാം സ്ഥാനമാണ് 2021ന്. 

തുലാമഴയുടെ മുൻ റെക്കോർഡായ 2010ൽ ലഭിച്ച (829.4 മില്ലിമീറ്റർ) മഴയെക്കാൾ 197 മില്ലിമീറ്റർ കൂടുതലാണ് ഇത്തവണ ലഭിച്ചതെന്ന് കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറഞ്ഞു. 2020ൽ 26 % കുറവ് മഴ ലഭിച്ചപ്പോൾ 2019ൽ 27 % കൂടുതൽ ലഭിച്ചു. അതെ സമയം 2016 ൽ ലഭിച്ചത് 185.3 മില്ലിമീറ്റർ മഴ മാത്രം ( 61 % കുറവ് ). കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാനദണ്ഡ പ്രകാരം ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിനെയാണ് തുലാവർഷ സീസണായി കണക്കാക്കുന്നത്.

∙ കൂടുതൽ മഴ പത്തനംതിട്ടയിൽ, കുറവ് വയനാട്ടിൽ

പത്തനംതിട്ട ജില്ലയിൽ 1695.4 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ 181% കൂടുതലാണിത്. ഏറ്റവും കുറവ് മഴ വയനാട് ജില്ലയിലാണ്, 569.7 മില്ലിമീറ്റർ. അതുപോലും അവിടുത്തെ ശരാശരി മഴ ലഭ്യതയേക്കാൾ 70% കൂടുതലാണ്. ഇത്തവണ എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 70% മുതൽ 181 % വരെ കൂടുതൽ ലഭിച്ചു. സാധാരണയായി തുലാവർഷം തെക്കൻ ജില്ലകളിൽ ആണ് വടക്കൻ ജില്ലകളെ അപേക്ഷിച്ചു കൂടുതൽ ലഭിക്കാറുള്ളത്  എന്നാൽ ഇത്തവണ എല്ലാ വടക്കൻ ജില്ലകളിലും നല്ല മഴ ലഭിച്ചു.

∙ ചരിത്രം തിരുത്തി ഒക്ടോബർ, നവംബർ

ഇത്തവണ ഒക്ടോബറിൽ 602 .1 മില്ലിമീറ്റർ മഴയും, നവംബറിൽ 589 .9 മില്ലിമീറ്റർ മഴയും ലഭിച്ചു. ഇത് കഴിഞ്ഞ 121 വർഷത്തിനിടയിലെ സർവകാല റെക്കോർഡാണ് തുലാവർഷ സീസണിൽ 10 ന്യൂന മർദ്ദങ്ങൾ രൂപപ്പെട്ടു. അതിൽ 2 രണ്ടെണ്ണം ചുഴലിക്കാറ്റായി ( ഷഹീൻ, ജവാദ് ) ശക്തി പ്രാപിച്ചു. അറബികടലിൽ രൂപപ്പെട്ടു കേരള തീരത്തേക്ക് നീങ്ങിയ ന്യുന മർദ്ദം ഒക്ടോബറൽ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായി.

∙ വാർഷിക മഴപ്പെയ്ത്ത് 2021 ആറാം സ്ഥാനത്ത്

ഇത്തവണ വാർിക മഴയുടെ അളവ് 3610.1 മില്ലിമീറ്റർ. സമീപകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 3521.3 മില്ലിമീറ്റർ മഴ ലഭിച്ച 2007ലാണ്, പ്രളയ വർഷമായ 2018 ൽ ലഭിച്ചത് 3519 മില്ലിമീറ്റർ. എന്നാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ വർഷം 1961 ആണ്. 4257.8 മില്ലിമീറ്ററാണ് അന്നു രേഖപ്പെടുത്തിയത്. 1924ലും 4000 മില്ലിമീറ്ററിലേറെ മഴ ലഭിച്ചു. 

∙ ഈ വർ‍ഷം മഴ ഇങ്ങനെ

ജനുവരി– ഏപ്രിൽ :  114.1 മില്ലിമീറ്റർ

മാർച്ച് – മേയ് : 750.9 മില്ലിമീറ്റർ

ജൂൺ–സെപ്റ്റംബർ(കാലവർഷം) : 1718.8 മില്ലിമീറ്റർ

ഒക്ടോബർ – ഡിസംബർ(തുലാവർഷം) : 1026.3 മില്ലിമീറ്റർ

English Summary:  Kerala records highest August rain in 60 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com