ADVERTISEMENT

പുതുവൽസര ദിനത്തിൽ യുഎസിലെ പെൻസിൽവേനിയയിലുള്ള പിറ്റ്‌സ്ബർഗ് നഗരത്തിനു മുകളിൽ വലിയ വിചിത്രശബ്ദമുണ്ടായത് ഉൽക്ക പൊട്ടിത്തെറിച്ചതുകൊണ്ടാണെന്നു ശാസ്ത്രജ്ഞർ. നാസയുടെ മീറ്റിയർ വാച്ച് എന്ന ഉൽക്കകളെ നിരീക്ഷിക്കുന്ന ഫെയ്‌സ്ബുക് സൈറ്റാണു വിവരങ്ങൾ പുറത്തുവിട്ടത്. 27,216 കിലോഗ്രാം ടിഎൻടി സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുന്ന ഊർജം സ്‌ഫോടനത്തിൽ പുറന്തള്ളപ്പെട്ടെന്നും നാസ പറയുന്നു.

 

മണിക്കൂറിൽ 72,240 കിലോമീറ്റർ എന്ന വൻവേഗത്തിലാണു ഒരുമീറ്ററോളം വ്യാസമുള്ള ഉൽക്ക എത്തിയത്. 454 കിലോഭാരമുള്ള വസ്തു, മേഘങ്ങൾ നിറഞ്ഞ മാനമായതിനാലാണു പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടാതിരുന്നതെന്നും നാസ പറയുന്നു. അല്ലെങ്കിൽ ചന്ദ്രനെ കാണുന്നതിന്‌റെ 100 മടങ്ങു മിഴിവോടെ ഈ ഉൽക്ക കാണാൻ സാധിച്ചേനെ. കഴിഞ്ഞ വർഷം സെപ്റ്റംബർ 17നു യുഎസിലെ വെസ്റ്റ് വെർജീനിയയിലുള്ള ഹാർഡി കൺട്രി എന്ന സ്ഥലത്തും ഇതുപോലെ വലിയ ശബ്ദം കേട്ടിരുന്നു.

 

പുതുവൽസരദിനത്തിൽ വലിയ അളവിൽ വിചിത്ര ശബ്ദം കേട്ടത് പിറ്റ്‌സ്ബർഗ് നിവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. പലരും സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുകയും സംഭവം വൻ ചർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു. അന്യഗ്രഹ ജീവികളുടെ ആഗമനം, യുഎസിനോടു ശത്രുതയുള്ള രാജ്യങ്ങളുടെ ആക്രണമണം, വിവാദമായ ഹവാന സിൻഡ്രോം തുടങ്ങി ഒട്ടേറെ സാധ്യതകൾ ശബ്ദത്തിനുള്ള കാരണങ്ങളായി പറയപ്പെട്ടു. വീടുകൾ വിറച്ചെന്നും ജനാലച്ചിലുകളിൽ ഈർച്ചവാളിനുരച്ചപോലെയുള്ള ശബ്ദങ്ങൾ കേട്ടെന്നും ദൃക്‌സാക്ഷി വിവരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

 

ഇതെത്തുടർന്ന് സംഭവം വിവാദമായ സമയത്താണ് നാഷനൽ വെതർ സർവീസ് അതിന്റെ ഉപഗ്രഹങ്ങളിൽ പിറ്റ്‌സ്ബർഗിനു മുകളിൽ തീവ്രമായ സ്‌ഫോടനത്തെ അടയാളപ്പെടുത്തുന്ന രീതിയിൽ ഒരു പ്രകാശവലയം ദർശിച്ചത്. ഇടിമിന്നലാകാം ഇതെന്നായിരുന്നു ആദ്യ അനുമാനം. എന്നാൽ പുതുവൽസരദിനത്തിൽ ഈ മേഖലയിലെങ്ങും ഇടിമിന്നൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. തുടർന്നാണ് ഇതു ഉൽക്കപൊട്ടിത്തെറിച്ചതാകാമെന്ന നിഗമനത്തിൽ എത്തിയത്. തുടർന്ന് ഇന്ന് യുഎസ് മിറ്റീരിയോളജി വിദഗ്ധരും നാസയും സംഭവം ഉൽക്കതന്നെയാണെന്നു സ്ഥിരീകരിക്കുകയുണ്ടായി. നാസയുടെ ഇൻഫ്രാറെഡ് സ്റ്റേഷൻ ഈ സ്‌ഫോടനത്തെ തുടർന്നുണ്ടായ തരംഗങ്ങൾ (ബ്ലാസ്റ്റ് വേവ് ) പിടിച്ചെടുക്കുകയുമുണ്ടായി.

 

English Summary: Equivalent to '30 tons of TNT': Meteor explodes in Pennsylvania on New Year's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com