ADVERTISEMENT

രണ്ടു കൊല്ലം കൊണ്ട് ഇന്ത്യയിലെ വനമേഖല 2,261 ചതുരശ്ര കിലോമീറ്റർ വർധിച്ചു. കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് ഇന്നലെ പ്രകാശനം ചെയ്ത ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐഎസ്എഫ്ആർ) 2021 ലാണു പുതിയ വനവിവരങ്ങളുള്ളത്. 647 ചതുരശ്ര കിലോമീറ്റർ വനമേഖല കൂടി സൃഷ്ടിച്ച്, ആന്ധ്രപ്രദേശാണു വനവൽക്കരണത്തിലും സംരക്ഷണത്തിലും മുന്നിലുള്ള സംസ്ഥാനം. 

 

ആന്ധ്ര കഴിഞ്ഞാൽ വനവൽക്കരണത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ: തെലങ്കാന (632 ചതുരശ്ര കി.മീ.), ഒഡീഷ (537 ചതുരശ്ര കി.മീ.), കർണാടക (155 ചതുരശ്ര കി.മീ.), ജാ‍ർഖണ്ഡ് (110 ചതുരശ്ര കി.മീ.) ആകെ 8,09,537 ചതുരശ്ര കിലോമീറ്റർ വനമേഖലയാണ് രാജ്യത്തുള്ളത്. ഇത് ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ 24.62% വരും. വടക്കുകിഴക്കൻ മേഖലയിൽ വനം നശിച്ചതായും ഐഎസ്എഫ്ആർ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ അരുണാചൽ പ്രദേശിലാണ് – 257 ചതുരശ്ര കി.മീ. കുറഞ്ഞു. വന മേഖല നഷ്ടപ്പെട്ട മറ്റു സംസ്ഥാനങ്ങൾ: മണിപ്പുർ (249 ചതുരശ്ര കി.മീ), നാഗാലാൻഡ് (235 ചതുരശ്ര കി.മീ), മിസോറം (186 ചതുരശ്ര കി.മീ), മേഘാലയ (73 ചതുരശ്ര കി.മീ) . 2019 ലെ ഐഎസ്എഫ്ആറുമായി താരതമ്യം ചെയ്യുമ്പോൾ, രാജ്യത്തെ 140 മലയോരജില്ലകളിലായി 902 ചതുരശ്ര കി.മീ വനം കുറഞ്ഞു. 2019 ലെ റിപ്പോർട്ടിൽ 544 ചതുരശ്ര കി.മീ. വനവർധനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആകെ വിസ്തീർണത്തിന്റെ 33 ശതമാനത്തിലേറെ വനമുള്ള കേരളം ഉൾപ്പെടെ 17 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുണ്ട്. 

 

പച്ചപിടിച്ച് കേരളവും

കേരളത്തിന്റെ വനമേഖലയിൽ നേരിയ വർധനയെന്നു കേന്ദ്ര സർക്കാരിന്റെ വനസർവേ വ്യക്തമാക്കുന്നു. 2019 ലെ സർവേയിൽ 21,144.29 ചതുരശ്ര കിലോമീറ്റർ വനപ്രദേശം കേരളത്തിനുണ്ടെന്നായിരുന്നു കണ്ടെത്തൽ (ആകെ വിസ്തീർണത്തിന്റെ 54.42%). എന്നാൽ, പുതിയ സർവേയിൽ ഇത് 21,253.49 ചതുരശ്ര കിലോമീറ്ററായി വർധിച്ചു (54.7%). വയനാടാണ് ഏറ്റവും കൂടുതൽ വനമേഖലയുള്ളത്– 74.2% (1580.51 ചതുരശ്ര കിലോമീറ്റർ വിസ്തീർണം). ഏറ്റവും കുറവ് ആലപ്പുഴയ്ക്കാണ്– 5.69% മാത്രം (80.54 ചതുരശ്ര കിലോമീറ്റർ). അതേസമയം, വനമേഖലയ്ക്കു പുറത്തുള്ള വനാവരണത്തിന്റെ (ട്രീ കവർ) കാര്യത്തിൽ കേരളം പിന്നോട്ടാണ്. 2019 ലെ സർവേയിൽ 2936 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് മരങ്ങളുണ്ടായിരുന്നെങ്കിൽ പുതിയ സർവേയിൽ ഇത് 2820 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു.

 

English Summary: Forest, tree cover in India up by 2,261 sq km in two years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com