ADVERTISEMENT

ആഫ്രിക്കയുടെ സങ്കടക്കണ്ണീരാണ് മഡഗാസ്കർ എന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാജ്യം.കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ കടുത്ത വരൾച്ച മൂലം കൊടുംപട്ടിണിയിലായിരുന്നു ആറുമാസം മുൻപ് രാജ്യത്തെ ജനങ്ങൾ. കഴിഞ്ഞ ദിവസം സമുദ്രത്തിൽ നിന്നു വീശിയടിച്ച ബറ്റ്സിറായ്ചുഴലിക്കാറ്റ് രാജ്യത്തെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉദ്ഭവിച്ച് മഡഗാസ്കറിൽ വീശിയടിച്ച രണ്ടാമത്തെ ചുഴലിക്കാറ്റാണു ബറ്റ്സിറായ്. കനത്ത മഴയും മണിക്കൂറിൽ 165 കിലോമീറ്റർ വേഗമുള്ള കാറ്റും ഇതുമൂലം ഉടലെടുത്തു.  

മഡഗാസ്കറിലെ നോസി വരിക എന്ന പട്ടണത്തിൽ കാറ്റ് വ്യാപക നാശം വരുത്തി. പട്ടണത്തിന്റെ 95 ശതമാനവും തകർന്ന നിലയിലാണ്. അരലക്ഷത്തോളം ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വന്നു. രണ്ടാം ലോകയുദ്ധസമയത്ത് ബോംബാക്രമണങ്ങളിൽ തകർന്ന യൂറോപ്യൻ പട്ടണങ്ങളുടെ സമാനദൃശ്യമാണ് ബറ്റ്സിറായ് മൂലം നോസി വരികയിൽ കാണുവാനാകുക എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തു പേരോളം ചുഴലിക്കാറ്റ് ആക്രമണത്തിൽ പെട്ട് മരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ഇവിടെ വീശിയടിച്ച അന എന്ന മറ്റൊരു ചുഴലിക്കാറ്റിൽ 55 പേർ മരിച്ചിരുന്നു. ഒന്നരലക്ഷത്തോളം ആളുകൾക്ക് ഇതുമൂലം വീടുനഷ്ടപ്പെട്ട് മറ്റ് അഭയസ്ഥാനങ്ങൾ തേടേണ്ടി വന്നു. ചുഴലിക്കാറ്റുകൾ മൂലം മഡഗാസ്കറിൽ വ്യാപക കൃഷി നാശവും വനനാശവും സംഭവിച്ചിട്ടുണ്ട്. മറിഞ്ഞുകിടക്കുന്ന മരങ്ങൾ ഒരു സ്ഥിരം കാഴ്ചയാണ്.

Humanitarian crisis feared in Madagascar following Cyclone Batsirai
Image Credit: Reuters

ചുഴലിക്കാറ്റുകൾ ഹൃദയഭേദകമായ രംഗങ്ങൾക്കും ഇവിടെ ഇടവരുത്തി. ശവക്കല്ലറകൾ പലതും ഇതിന്റെ ആഘാതം മൂലം തുറന്നതും അടക്കിയ മൃതശരീരങ്ങൾ പുറത്തുവന്നതും ആളുകളിൽ വൈകാരികപ്രശ്നങ്ങളുണ്ടാക്കി. മാസങ്ങൾക്ക് മുൻ മുൻപ് കടുത്ത വരൾച്ചയുടെ പിടിയിലായിരുന്നു മഡഗാസ്കർ. നാലുലക്ഷം പേർ മുഴുപ്പട്ടിണിയിലും 11 ലക്ഷം പേർ അർധപട്ടിണിയിലുമായിരുന്നു രാജ്യത്ത്. വലിയ മനുഷ്യദുരന്തം ഇവിടെ സംഭവിച്ചേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം നേരത്തെ താക്കീതു ചെയ്തിരുന്നു. ചെളിമണ്ണും കള്ളിമുൾച്ചെടിയുടെ പൂവുകളും പച്ചിലകളും ചത്തുവീഴുന്ന വെട്ടുക്കിളികളുമൊക്കെ വരൾച്ചാ കാലഘട്ടത്തിൽ മഡഗാസ്കറിലെ ജനത ഭക്ഷണമാക്കിയെന്ന വാർത്തകൾ ലോകമനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു.

ലോകത്തിനു മുഴുവൻ ഉത്തരവാദിത്വമുള്ള കാലാവസ്ഥാവ്യതിയാനമെന്ന പ്രതിസന്ധിയുടെ ഏറ്റവും തീവ്രമായ ശിക്ഷ  അക്കാലത്ത് അനുഭവിച്ചത് ഈ ദ്വീപിലെ ജനങ്ങളായിരുന്നു.ബെകിലി, അംപാനി, ബെറ്റിയോകി എന്നീ ജില്ലകളിൽ വരൾച്ച കടുത്തതായിരുന്നു. ഇപ്പോൾ ചുഴലിക്കാറ്റുകളും പ്രളയുമുണ്ടാകുന്നു, എന്നാൽ സാധാരണ രീതിയിലുള്ള മഴപ്പെയ്ത്ത് ദ്വീപിൽ അന്യമാകുകയാണ്. വരൾച്ച മൂലമുള്ള പ്രശ്നങ്ങളും പട്ടിണിയും ഭാവിയിലും ദ്വീപിനെ വേട്ടയാടിയേക്കാമെന്നാണു കരുതപ്പെടുന്നത്. ഭക്ഷ്യവിളകളെ പാടെ നശിപ്പിക്കുന്ന വെട്ടുക്കിളി ആക്രമണവും ദ്വീപിൽ ഭക്ഷണദൗർലഭ്യത്തിനിടയാക്കുന്ന സംഗതിയാണ്. അപൂർവങ്ങളിൽ അത്യപൂർവങ്ങളായ സസ്യ-ജീവി വർഗങ്ങളും സീലക്കാന്ത് തുടങ്ങിയ ലിവിങ് ഫോസിൽ ഗണത്തിലെ അപൂർവ മത്സ്യങ്ങളും അധിവസിക്കുന്ന മഡഗാസ്‌കർ ലോകപരിസ്ഥിതി ഭൂപടത്തിന്റെ തിലകമാണ്. ജൈവവൈവിധ്യം മൂലം എട്ടാമത്തെ ഭൂഖണ്ഡമെന്നുപോലും പ്രതീകാത്മകമായി ദ്വീപ് വിശേഷിപ്പിക്കപ്പെടാറുണ്ട്.

English Summary: Humanitarian crisis feared in Madagascar following Cyclone Batsirai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com