ADVERTISEMENT

ചരിത്രാതീത കാലത്ത് ഭൂമിയിൽ വസിച്ചിരുന്ന ആദിമ നീരാളിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പേരിട്ട് ഗവേഷകർ. ഇന്നത്തെ കാലത്തെ നീരാളികളും വാംപയർ സ്ക്വിഡ് എന്നയിനം കണവകളും ഉൾപ്പെടുന്ന വംപയറോപോഡ് എന്ന കുടുംബത്തിൽ ഉൾപ്പെട്ടതാണ് ഈ ജീവി. നീരാളികളുടെയും വാംപയർ സ്ക്വിഡുകളുടെയും പൊതു പൂർവികൻ എന്ന് ഇതിനെ വിശേഷിപ്പിക്കാമെന്ന് ശാസ്ത്രജ്ഞ​ർ പറയുന്നു.

 

32.8 കോടി വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നെന്നു കണക്കുകൂട്ടപ്പെടുന്ന ഈ ജീവിക്ക് സിലിപ്സിമോപോടി ബൈഡനി എന്നാണു പേര് നൽകിയിരിക്കുന്നത്. പത്തു കൈകളും ഇരകളെ പിടിക്കാനുള്ള സക്കർ എന്ന ഘടനയും ഇവയുടെ ശരീരത്തിലുണ്ട്. ഇന്നത്തെ കാലത്തെ നീരാളികൾക്ക് എട്ടു കൈകളാണുള്ളത്. ഒരു കാലത്ത് ഇത്തരം ജീവികൾക്കെല്ലാം പത്തു കൈകളുണ്ടായിരുന്നെന്ന് ബൈഡാനി തെളിവു നൽകുന്നു.

 

നീരാളികൾ കൂടാതെ ഈ ജീവികളുടെ ഇന്നത്തെ കാലത്തെ പിൻഗാമികളിലൊന്നായ വാംപയർ സ്ക്വിഡുകൾ പേരുകൊണ്ട് ഭീകരൻമാരെന്നു തോന്നാമെങ്കിലും ആളു പാവങ്ങളാണ്. ആരെങ്കിലും ആക്രമിക്കാനെത്തിയാൽ ശരീരം പ്രത്യേകരീതിയിലാക്കി ഉള്ളതിലും കൂടുതൽ ശരീരവലുപ്പം പ്രദർശിപ്പിച്ച് വേട്ടക്കാരെ ഭയപ്പെടുത്താൻ ഇവ തുനിയും. വാംപയർ എന്നു പേരുണ്ടെങ്കിലും രക്തം കുടിക്കുകയോ വേട്ടയാടുകയോ ചെയ്യില്ല. കടലിന്റെ അടിത്തട്ടിലുള്ള സസ്യങ്ങളും മറ്റു ജീവികളുടെ ചത്ത ശരീരങ്ങളുമൊക്കെയാണ് ഇവ തിന്നുന്നത്. ശത്രു ആക്രമിക്കാൻ എത്തിയാൽ വേറെ രക്ഷയില്ലെങ്കിൽ ഇവ ഒരു രാസവസ്തു പുറപ്പെടുവിക്കും. തിളങ്ങുന്ന പ്രകാശം പുറപ്പെടുവിക്കുന്ന ഈ രാസവസ്തു വേട്ടയാടാൻ വരുന്ന ജീവിയുടെ ശ്രദ്ധതിരിക്കുകയും സ്ക്വിഡ് രക്ഷപ്പെടുകയും ചെയ്യും.

 

യേൽ സർവകലാശാല, അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്‍ഞരാണ് ഈ ജീവിയുടെ കണ്ടെത്തലിനു പിന്നിൽ. ഇതെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനഫലം പുറത്തുവന്നത് ജോ ബൈഡൻ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്. പേരു നൽകാൻ ഇതൊരു കാരണമായി. ശാസ്ത്ര ജ്ഞാനത്തിനും ഗവേഷണത്തിനും ജോ ബൈഡൻ കൊടുക്കുന്ന പ്രാധാന്യവും പേരിനു മറ്റൊരു കാരണമാണെന്ന് ഗവേഷകർ പറയുന്നു.

 

ഇന്നത്തെ കാലത്തെ വാംപയർ സ്ക്വിഡ് എന്നറിയപ്പെടുന്ന ജീവികളുമായി വലിയ സാമ്യമുള്ളതാണ് ഈ ആദിമജീവികളെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ ജീവിയുടെ ഫോസിലുകൾ എൺപതുകളിൽ തന്നെ മോണ്ടാനയിൽ നിന്നു കണ്ടെടുക്കുകയും  ഇവയെ കാനഡയിലെ ഗ്രേറ്റ് ഓൺടാരിയോ മ്യൂസിയത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴാണ് ഇവയെ അടിസ്ഥാനപ്പെടുത്തിയുള്ള സമഗ്രമായ പഠനങ്ങൾ നടക്കുന്നത്. യുഎസ് പ്രസിഡന്റുമാരുടെ പേരിൽ നേരത്തെയും ജീവികൾ നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേകതരം പുഴവിനെയും ശലഭത്തെയും ഡോണൾഡ് ട്രംപിന്റെ പേരിലും ചില മീനുകളുൾപ്പെടെ ഒൻപതോളം സ്പീഷീസുകളെ ബറാക്ക് ഒബാമയുടെ പേരിലും നേരത്തെ നാമകരണം ചെയ്തിരുന്നു.

 

English Summary: New Species of Extinct Vampire-Squid-Like Cephalopod With 10 Arms Named After Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com