ADVERTISEMENT

ആഫ്രിക്കയിലെ സഹാറാ മരുഭൂമിയിൽ ഉടലെടുത്ത ശക്തമായ പൊടിക്കാറ്റ് മൂലം ദുരിതത്തിലായത്  യൂറോപ്പിന്റെ പല ഭാഗങ്ങളിലുമുള്ള ജനങ്ങളാണ്. മെഡിറ്ററേനിയൻ സമുദ്രത്തിനു മുകളിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി പൊടിപടലങ്ങൾ സ്പെയിനിലും പോർച്ചുഗലിലും ഫ്രാൻസിലുമെല്ലാമെത്തി. പൊടിപടലങ്ങളുടെ പ്രഭാവം മൂലം ചാരനിറത്തിലും ഓറഞ്ച് നിറത്തിലുമാണ് പലയിടങ്ങളിലും ആകാശം കാണപ്പെട്ടത്. 

 

വാഹനങ്ങളിലും കെട്ടിടങ്ങളിലും വന്നുവീഴുന്ന പൊടിപടലങ്ങൾ നീക്കം ചെയ്യുന്നതിനായി ശുചീകരണ തൊഴിലാളികളോട് അധിക ജോലി ചെയ്യാൻ ആവശ്യപ്പെടുകയാണ് പലരും. പൊടിക്കാറ്റ് വീശിയടിച്ച ഭാഗങ്ങളിൽ വായുവിന്റെ ഗുണനിലവാരം നന്നേ താഴ്ന്ന നിലയിലാണ്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഒന്നോ രണ്ടോ തവണ പല യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം ഒരു സാഹചര്യം ഉണ്ടാകുന്നത് പതിവാണെന്ന് അന്തരീക്ഷത്തിലെ പൊടിപടലങ്ങളെക്കുറിച്ച്  ഗവേഷണം നടത്തുന്ന കാർലോസ് പെരസ് പറയുന്നു. എന്നാൽ ഇത്തവണ പൊടിക്കാറ്റ് അല്പം കൂടി ശക്തമായെന്ന് മാത്രം. 

 

അൾജീരിയ, ടുണീഷ്യ എന്നീ മേഖലകളിലെ ന്യൂനമർദ്ദമാണ് പൊടിക്കാറ്റിനെ യൂറോപ്പിലേയ്ക്ക് എത്തിക്കുന്നത്.ചില അവസരങ്ങളിൽ ഐസ്‌ലൻഡ് വരെ  പൊടിക്കാറ്റെത്തും. ഏതാനും ദിവസങ്ങൾ ബുദ്ധിമുട്ടനുഭവപ്പെടുമെങ്കിലും പതിയെ പൊടിപടലങ്ങൾ നീങ്ങുന്നത് അനുസരിച്ച് അന്തരീക്ഷം തെളിയുകയും ചെയ്യും. 

 

പൊടിക്കാറ്റ് വീശിയടിച്ച മേഖലകളുടെ വിഡിയോകളും ചിത്രങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. മഞ്ഞുമൂടിയ പിറനീസ് പർവത നിരകളിൽ പൊടിപടലങ്ങൾ വന്നടിഞ്ഞ് ചുവന്ന നിറത്തിൽ കാണപ്പെടുന്നതിന്റെ ചിത്രങ്ങളാണ് അവയിലേറെയും.  സ്നോബോർഡുകൾ തെന്നിനീങ്ങുന്ന വഴിത്താരകൾ മാത്രം വെള്ള നിറത്തിലും കാണപ്പെട്ടിരുന്നു. ഈ വിചിത്ര കാഴ്ച കാണാൻ പർവത മേഖലയിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്.

 

English Summary:  Sand From The Sahara Desert Deposits On Snowy Pyrenees Mountains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com