പന്നയിൽ കർഷകന് കിട്ടിയത് 50 ലക്ഷം രൂപയുടെ വജ്രം; വജ്രങ്ങൾ വിളയുന്ന മാസ്മരഭൂമി
Mail This Article
വജ്രഖനികൾക്ക് പ്രശസ്തമായ മധ്യപ്രദേശിലെ പന്ന ജില്ലയിൽ വീണ്ടും കർഷകനെ ഭാഗ്യം കടാക്ഷിച്ചു. പ്രതാപ് സിങ് യാദവ് എന്നു പേരുള്ള കർഷകനാണ് പന്ന ജില്ലയിലെ പാറ്റി മേഖലയിൽ നിന്ന് 11.88 കാരറ്റ് മൂല്യമുള്ള വജ്രം ലഭിച്ചത്. വിപണിയിൽ 50 ലക്ഷം രൂപയ്ക്കടുത്ത് വില വരുന്ന വജ്രമാണ് ഇത്. സർക്കാർ മാനദണ്ഡപ്രകാരം വജ്രം താമസിയാതെ വിൽപനയ്ക്ക് വയ്ക്കും. വളരെ ചെറിയ ഒരു കൃഷിസ്ഥലം മാത്രം സ്വന്തമായുള്ളയാളാണ് താനെന്നും കൃഷി ചെയ്താണു ജീവിച്ചിരുന്നതെന്നും പ്രതാപ് സിങ് യാദവ് പറഞ്ഞു. മൂന്നു മാസമായി ഖനിയിൽ കഠിനമായി പണിയെടുത്തുകൊണ്ടിരുന്ന പ്രതാപ് സിങ് യാദവ് വജ്രം ലഭിച്ചപ്പോൾ തന്നെ ഡയമണ്ട് ഓഫിസിൽ അതു നിക്ഷേപിക്കുകയായിരുന്നു.
വജ്രവിൽപനയ്ക്ക് ശേഷം ലഭിക്കുന്ന പണത്തിൽ സർക്കാരിന്റെ റോയൽറ്റിയും കരവും പിടിച്ചശേഷമുള്ള തുക പ്രതാപ് സിങ് യാദവിനു നൽകുമെന്ന് അധികൃതർ പറഞ്ഞു. ഈ പണം കച്ചവടസ്ഥാപനം തുടങ്ങാനും തന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി ചെലവഴിക്കുമെന്ന് പ്രതാപ് സിങ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ പന്ന ജില്ലയിൽ നിന്ന് 8.22 കാരറ്റ് മൂല്യമുള്ള വജ്രം 4 പേർ ചേർന്നു കുഴിച്ചെടുത്തത് വാർത്തയായിരുന്നു. ജില്ലയിലെ ഹീരാപുർ തപാരിയാൻ മേഖലയിൽ നിന്നാണ് ഇതു കണ്ടെത്തിയത്.
മധ്യപ്രദേശിലെ സാഗർ ഡിവിഷനിൽ ഉൾപ്പെട്ട പന്ന ജില്ല വജ്രനിക്ഷേപത്തിനു പേരുകേട്ടതാണ്. ഏകദേശം 12 ലക്ഷം കാരറ്റ് മൂല്യമുള്ള വജ്രനിക്ഷേപം ഇവിടെയുണ്ടെന്നാണു കണക്ക്. പന്നയെന്നു തന്നെ പേരുള്ള പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപാലിൽ നിന്ന് 380 കിലോമീറ്റർ അകലെയായാണു പന്ന ജില്ല സ്ഥിതി ചെയ്യുന്നത്. കെൻനദി, പാണ്ഡവ്, ഗാഥ എന്നീ വെള്ളച്ചാട്ടങ്ങളുമുള്ള പന്നയിലെ ദേശീയോദ്യാനം ജൈവവൈവിധ്യത്തിനു പേരുകേട്ടതാണ്.
വജ്രഖനികളുണ്ടെങ്കിലും മധ്യപ്രദേശിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നും കൂടിയാണു പന്ന. മനുഷ്യവികസന സൂചികയിൽ സംസ്ഥാനത്ത് 45 ജില്ലകളുള്ളതിൽ 41ാം സ്ഥാനത്താണു പന്ന. പന്ന പട്ടണമുൾപ്പെടെ 80 കിലോമീറ്റളോളം വീതിയുള്ള ഒരു ബെൽറ്റിലാണു വജ്രനിക്ഷേപങ്ങളുള്ളത്. പണ്ട് മേഖലയിലെ സുകാരിയുഹ് ഗ്രാമത്തിലായിരുന്നു പന്നയിലെ പ്രധാന ഖനി. ഇന്ന് ഈ സ്ഥാനം മജാഗാവ് എന്ന ഖനിക്കാണ്. ഏഷ്യയിലെ ഏറ്റവും സജീവമായ വജ്രഖനി കൂടിയാണു മജാഗാവ്.
English Summary: Madhya Pradesh Farmer Mines 11.88 Carat Diamond Worth Rs 50 Lakh in Panna