സ്റ്റോൺഹെൻജിനു ചുറ്റും കണ്ടെത്തിയത് ആയിരക്കണക്കിന് ദുരൂഹ കുഴികൾ; അമ്പരന്ന് ഗവേഷകർ
Mail This Article
ബ്രിട്ടനിലെ പ്രശസ്തമായ സ്റ്റോൺഹെൻജിനു ചുറ്റും ആയിരക്കണക്കിന് ദുരൂഹമായ കുഴികൾ കണ്ടെത്തി. പതിനായിരക്കണക്കിനു വർഷം പഴക്കമുള്ള കുഴികളാണ് ഇവ. അക്കാലത്ത് ജീവിച്ചിരുന്ന വേട്ടക്കാർ മൃഗങ്ങളെ വീഴ്ത്താനായി കുഴിച്ച കുഴികളാണിതെന്നാണ് ഗവേഷകർ പറയുന്നത്. സ്റ്റോൺഹെൻജിനു ചുറ്റം പര്യവേക്ഷണം നടത്തിയാണു ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്. ഇതിന്റെ ഫലങ്ങൾ ജേണൽ ഓഫ് ആർക്കയോളജിക്കൽ സയൻസസ് എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു. അത്യാധുനിക ഉപകരണങ്ങളുമായി ഇലക്ട്രോമാഗ്‌നറ്റിക് ഇൻഡക്‌ഷൻ ഫീൽഡ് സർവേ എന്ന പര്യവേക്ഷണമാണ് നടത്തിയത്. കാലപ്പഴക്കത്താൽ ഭൂമിക്കുള്ളിൽ മറഞ്ഞനിലയിലാണ് ഈ കുഴികളിൽ പലതും. പുറമേ നിന്നു നോക്കിയാൽ കാണാനാകില്ല.
8 അടിയിൽ കൂടുതൽ വ്യാസമുള്ള 415 വലിയ കുഴികളും അതിൽ കുറഞ്ഞ വ്യാസമുള്ള മൂവായിരത്തിലേറെ ചെറിയ കുഴികളും സ്റ്റോൺഹെൻജ് പരിസരത്തു നിന്നു കണ്ടെത്തി. ഇതിലെ ഒരു വലിയ കുഴിയിൽ പതിനായിരം വർഷം പഴക്കമുള്ള കുറേ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. മാനുകൾ, കാട്ടുപന്നികൾ, വംശനാശം വന്നു ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ ഓറോക്ക് എന്നയിനം കന്നുകാലികൾ എന്നിവയെ വീഴ്ത്താനായിരുന്നത്രേ ഈ കുഴികൾ കുഴിച്ചിട്ടത്.
ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള ഘടനകളിലൊന്നാണ് സ്റ്റോൺഹെൻജ്. കുറേക്കല്ലുകൾ പ്രത്യേകമായ ഒരു ഘടനയിൽ വച്ചാണ് ഇതുണ്ടാക്കിയത്.സ്റ്റോൺഹെൻജ് എന്താണെന്നും എന്തിനാണെന്നുമുള്ള കാര്യങ്ങളിൽ ഇന്നും ഗവേഷകർക്ക് തീർച്ച വരുത്താനായിട്ടില്ല. ഇതിനു പരിസരത്തു നിന്ന് ഒട്ടേറെ അസ്ഥികൂടങ്ങളും മറ്റും കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ ഇത് പഴയകാലത്തെ ഒരു ശവപ്പറമ്പാണെന്ന് വാദമുണ്ട്.
വളരെ ദൂരെയെവിടെ നിന്നോ കൊണ്ടുവന്ന കല്ലുകൾ ഉപയോഗിച്ചാണ് സ്റ്റോൺഹെൻജ് പണിതതെന്ന് കരുതുന്നു. ഈ കല്ലുകളിൽ എന്തെങ്കിലും കൊണ്ട് അടിച്ചാൽ വളരെ ഉയർന്ന ശബ്ദത്തിലാകും മുഴക്കം കേൾക്കുക.
English Summary: Thousands of prehistoric pits discovered around Stonehenge