ADVERTISEMENT

വീടിനോടു ചേർന്നു പത്തു മീറ്റർ പോലും അകലത്തിലല്ലാതെ ഒരു പടുകൂറ്റൻ തമ്പകമരം വളർന്നുനിൽക്കുന്നതു കണ്ട് പലരും കാഞ്ഞിരപ്പള്ളിയിലെ കരിപ്പാപറമ്പിൽ വീട്ടിൽ ബാബുച്ചായനോടു പറയും, എത്ര പ്രിയപ്പെട്ട മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് വളർന്നാൽ വെട്ടണമെന്ന്! എന്നാൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, ഈ പഴഞ്ചൊല്ലിലൊന്നും ബാബുച്ചായൻ വീഴില്ല. വീടിനോടു ചേർന്നു ഉരുക്കു പോലെ തലയുയർത്തി നിൽക്കുന്ന തമ്പകമരത്തിന്റെ കാരിരുൾ നിറമുള്ള തടയിൽ കൈ ചേർത്ത് അദ്ദേഹം പറയും, ഈ മരം കടപുഴകുന്ന കാറ്റ് വരികയാണെങ്കിൽ കാഞ്ഞിരപ്പള്ളിയിലെ ഒരു തൊടിയിലും ഒരു മരം പോലും കാണില്ല. അങ്ങനെയൊരു കാറ്റ് വരികയാണെങ്കിലല്ലേ... അപ്പോൾ നോക്കാം! 

 

ആത്മവിശ്വാസത്തിന്റെ പുറത്ത് വെറുതെ പറയുന്നതില്ല ബാബുച്ചായൻ. വർഷം 94 ആയി ഈ കൂറ്റൻ തമ്പകമരം വീട്ടുമുറ്റത്ത് വീടിനോടു ചേർന്നു നിൽക്കുന്നു. ഇതുവരെ ഒരു മരച്ചില്ല പോലും മേൽക്കൂരയിലേക്ക് വീണ് പണി തന്നിട്ടില്ല. എന്നിട്ടും വിശ്വാസം വരാത്തവരെ ബാബുച്ചായൻ വീട്ടുമുറ്റത്ത് പ്രത്യേകം കെട്ടിപ്പൊക്കിയ തറയ്ക്കു മുകളിൽ ഒരു ചക്രവർത്തിയെപ്പോലെ വിരാജിക്കുന്ന തമ്പകമരത്തിന്റെ ചുവട്ടിലേക്കു കൊണ്ടു പോകും. ആ സംരക്ഷണത്തറയുടെ പുറത്ത്, കല്ലു പോലെ ഇരിക്കുന്ന വസ്തുവിൽ ഒന്നു ചവുട്ടി നോക്കാൻ പറയും. ചവിട്ടുമ്പോൾ അറിയാം, അതു കല്ലല്ല... തമ്പകമരത്തിന്റെ കൂറ്റൻ വേരാണെന്ന്! അത്രമാത്രം ഉറപ്പോടെയാണ് മണ്ണിൽ വേരാഴ്ത്തി, ആകാശങ്ങളിലേക്ക് ശിഖിരങ്ങളുയർത്തി, ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവിൽ തമ്പകമരം നിൽക്കുന്നത്. കേരളത്തിൽ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലുള്ള ഏറ്റവും പ്രായം ചെന്ന തമ്പകമരമാണ് ഇതെന്ന് വൃക്ഷവൈദ്യൻ ബിനു മാഷ് പറയുന്നു. 

oldest-iron-wood-of-malabar-in-a-private-property-in-kanjirappally2

 

നിലമ്പൂർ നിന്ന് കോട്ടയത്തേക്ക്

 Oldest Iron wood of Malabar in a private property in Kerala is situated in Kajirappally

ബാബുച്ചായന്റെ മുത്തച്ഛൻ ഡൊമിനിക് തൊമ്മനാണ് ഈ തമ്പകമരം നിലമ്പൂർ നിന്ന് കോട്ടയത്തെത്തിച്ച് വീട്ടുമുറ്റത്ത് നട്ടത്. രണ്ടു മരത്തൈകളാണ് അന്ന് കൊണ്ടു വന്നത്. അവ രണ്ടും കാഞ്ഞിരപ്പള്ളിയിലെ തറവാടു വീടിന്റെ മുറ്റത്തിന്റെ രണ്ടു ഭാഗങ്ങളിലായി നട്ടു പിടിപ്പിച്ചു. രണ്ടു ഭാര്യമാരിൽ 22 മക്കളായിരുന്നു അദ്ദേഹത്തിന്. ആ മക്കളിലൊരാളെപ്പോലെയാണ് ഡൊമിനിക് തൊമ്മൻ ഈ മരങ്ങളെയും പരിപാലിച്ചത്. ഈ മരം ഇത്ര വലുതാകുമെന്ന് അറിയാവുന്നതുകൊണ്ട് അതിനായി പ്രത്യേകം സംരക്ഷണത്തറയൊരുക്കി. മരം നട്ട വർഷവും തിയതിയും ഉൾപ്പടെ രേഖപ്പെടുത്തിയ ഒരു ഫലകവും സംരക്ഷണത്തറയിൽ സ്ഥാപിച്ചു. കൊല്ലവർഷം 1103 പത്താംമാസം ഏഴാം തിയതിയാണ് തമ്പകമരത്തൈ നട്ടത്. ഡൊമിനിക് തൊമ്മന്റെ കൊച്ചുമകൻ ബാബുച്ചായന്റെ കുടുംബമാണ് ഇപ്പോൾ തമ്പകമരത്തെ സംരക്ഷിക്കുന്നത്. ബാബുച്ചായനും സ്വന്തം മക്കളെപ്പോലെയാണ് ഈ തമ്പകമരവും! 

 

oldest-iron-wood-of-malabar-in-a-private-property-in-kanjirappally1

കൊച്ചുവെളുപ്പാൻ കാലത്തെത്തിയ ഫോൺ വിളി

അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് തറവാടിന്റെ ഭാഗമായ തമ്പകമരത്തോട് വല്ലാത്തൊരു ഇഴയടുപ്പമുണ്ട് ബാബുച്ചായന്. മരമല്ലേ, അതു തന്നെ വളർന്നോളും എന്നു പറഞ്ഞൊഴിയാൻ അദ്ദേഹത്തിന് കഴിയാറില്ല. കുടുംബാവശ്യങ്ങൾക്കും ബിസിനസാവശ്യങ്ങൾക്കും വേണ്ടി യാത്രകൾ ഒരുപാട് വേണ്ടി വരാറുണ്ടെങ്കിലും അവയ്ക്കിടയിൽ കൃത്യമായി മരത്തെക്കുറിച്ചും അന്വേഷിക്കും. ഒരിക്കൽ ബാബുച്ചായൻ കാഞ്ഞിരപ്പള്ളിയിലെ വീട്ടിലുള്ളപ്പോഴാണ് തമ്പകമരത്തിന് മിന്നലേൽക്കുന്നത്. അതൊരു വെളുപ്പാൻകാലത്തായിരുന്നു. മിന്നലേറ്റു നിൽക്കുന്ന തമ്പകമരത്തിന്റെ രൂപം ബാബുച്ചായനെ സങ്കടത്തിലാക്കി. നേരം പുലരാൻ കാത്തുനിൽക്കാതെ അദ്ദേഹം അപ്പോൾ തന്നെ വൃക്ഷവൈദ്യൻ ബിനു മാഷിന്റെ നമ്പർ തേടിപ്പിടിച്ച് വിളിച്ചു. സൂര്യൻ ഉദിക്കുന്നതിനു മുമ്പെ തന്നെ വിളിച്ചുണർത്തിയ ആ വൃക്ഷപ്രേമിയുടെ ആവശ്യം കേട്ടപ്പോൾ ബിനു മാഷിനും കൗതുകം. എത്ര വിഷമം പിടിച്ച ചികിത്സ ചെയ്തിട്ടാണെങ്കിലും തമ്പകമരത്തെ പൂർവാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കൂടെയുണ്ടാകുമെന്ന് ബിനു മാഷ് ഉറപ്പു നൽകിയപ്പോഴാണ് ബാബുച്ചായന് ആശ്വാസമായത്. അന്നേ ദിവസം തന്നെ ബിനു മാഷ് ബാബുച്ചായന്റെ വീട്ടിലെത്തി മരത്തിനു വേണ്ട ചികിത്സകൾ നിർദേശിച്ചു. അതിനിടയിലാണ് കോവിഡും ലോക്ഡൗണും വന്നതും എല്ലാവരും വീടകങ്ങളിലേക്ക് ചുരുങ്ങിയതും. ആ ഇടവേളയിൽ തമ്പകം സ്വയം ആരോഗ്യം വീണ്ടെടുത്തു. ഇപ്പോൾ, മിന്നലേറ്റതിന്റെ ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ പച്ചപ്പിൽ മുങ്ങിനിൽക്കുകയാണ് കരിപ്പാപറമ്പിൽ വീട്ടിലെ ഈ കരുത്തൻ!

 

തേക്കിനേക്കാൾ ഈട്, ഉരുക്കിന്റെ ബലം

നിത്യഹരിതവനങ്ങളിലാണ് സ്വാഭാവികമായും തമ്പകമരം വളരുന്നത്. Hopea parviflora എന്നാണ് ശാസ്ത്രീയനാമം. അയേൺ വുഡ് ഓഫ് മലബാർ എന്നാണ് ഇംഗ്ലിഷിൽ ഈ മരം അറിയപ്പെടുന്നത്. ചിതലരിക്കാത്ത ഈ മരത്തിന്റെ തടിയാണ് ആദ്യകാലങ്ങളിൽ റയിൽപ്പാളത്തിൽ ഉപയോഗിച്ചിരുന്നത്. പാലം പണിയാനും അക്കാലങ്ങളിൽ തമ്പകമരത്തിന്റെ തടിയാണ് ഉപയോഗിക്കാറുള്ളത്. ഈ മരത്തിന്റെ കച്ചവട സാധ്യതയും ഉപയോഗവും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ‍ നിലമ്പൂരിൽ തമ്പകമരത്തിന്റെ പ്ലാന്റേഷൻ തന്നെ ഒരുക്കിയിരുന്നു. റയിൽവേപ്പാള നിർമാണത്തിനായിരുന്നു അന്ന് വ്യാപകമായി ഈ തടി ഉപയോഗിച്ചിരുന്നത്. വൻതോതിൽ ഇവ വെട്ടിനശിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട മൺറോ സായിപ്പ് തമ്പകമരത്തെയും റോയൽ ട്രീയായി പ്രഖ്യാപിച്ച് ഇവയുടെ സംരക്ഷണത്തിന് പ്രത്യേക നിയമം ഏർപ്പെടുത്തി. 

 

ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവിൽ

നൂറിന്റെ നിറവിലേക്ക് തയാറെടുത്തുകൊണ്ടിരിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ഈ കൂറ്റൻ തമ്പകമരങ്ങൾ. ഈ മരങ്ങളിൽ നിന്നു തന്നെ വിത്തുകൾ സമീപത്തെ പറമ്പുകളിലേക്ക് പറന്നു വീണ് അവിടെയെല്ലാം തമ്പകമരങ്ങൾ ഉണ്ടായി വരുന്നതായി ബാബുച്ചായൻ പറയുന്നു. ഈ മരത്തിന് കാണുന്ന അകലത്തിൽ തന്നെ ഒട്ടേറെ ചെറു തമ്പകമരങ്ങളുണ്ട്. പമ്പരം പോലെ കറങ്ങിയാണ് ഇതിന്റെ വിത്തുകൾ പറന്നിറങ്ങുക. വേനൽക്കാലത്ത് ഒരു കാറ്റു വീശിയാൽ മുറ്റം നിറയെ പമ്പരം പോലെ കറങ്ങി വീഴുന്ന വിത്തുകൾ കൊണ്ടു നിറയും. അതൊരു രസികൻ കാഴ്ചയാണെന്ന് ബാബുച്ചായന്റെ സാക്ഷ്യം. തമ്പകമരത്തിന്റെ തൈകൾ തേടി വരുന്നവർക്ക് സൗജന്യമായി ബാബുച്ചായൻ അവ നൽകാറുമുണ്ട്. വീട്ടിലെ മരത്തിന്റെ അടുത്ത തലമുറ പലയിടങ്ങളിലായി പച്ച വിരിച്ച് വളരട്ടെയെന്നു പറയുമ്പോൾ ആ മുഖത്ത് ഒരായിരം പൂർണചന്ദ്രന്റെ തിളക്കമുള്ള ചിരി.  

 

 

English Summary: Oldest Iron wood of Malabar in a private property in Kerala is situated in Kajirappally. Karippaparabil family in Kanjirappally preserves the tree in their ancestral house 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com