ADVERTISEMENT

ഭൂമിയിലെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ പാളിയിൽ വമ്പൻ ദ്വാരം നിലനിൽക്കുന്നുണ്ടെന്ന പഠനത്തിനെതിരെ വലിയ വിമർശനം ഉയർത്തി ശാസ്ത്രജ്ഞർ. കാനഡയിലെ ഒന്റാരിയോയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂവിലെ ശാസ്ത്രജ്ഞനായ ക്വിങ് ബിൻ ലുവാണ് പുതിയ പഠനവുമായി രംഗത്തെത്തിയത്. 1980 മുതൽ തന്നെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ ദ്വാരം നിലനിൽക്കുന്നതായി പറഞ്ഞുള്ള ലേഖനം എഐപി അഡ്വാൻസസ് എന്ന ജേണലിലാണു പ്രസിദ്ധീകരിച്ചത്.

 

എന്നാൽ ലേഖനത്തെ മുൻനിര ഗവേഷകരും കാലാവസ്ഥാ ശാസ്ത്രജ്ഞരും തള്ളി. കൃത്യമായ പഠനമില്ലാതെ ഇത്തരത്തിലൊരു പഠനം പ്രസിദ്ധീകരിച്ചത് സഹതാപാർഹമാണെന്ന് ബ്രിട്ടനിലെ ലീഡ്‌സ് സർവകലാശാലയിലെ ശാസ്ത്രജ്ഞനായ മാർട്ടിൻ ചിപ്പർഫീൽഡ് പറഞ്ഞു. മറ്റു പഠനങ്ങളിലൊന്നും ഇത്തരമൊരു ദ്വാരം കണ്ടെത്തിയിട്ടില്ലെന്നും ഒരു പഠനത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നിഗമനങ്ങളിലെത്തുന്നത് ശാസ്ത്രത്തിന്റെ രീതിയല്ലെന്നും മാർട്ടിൻ ചിപ്പർഫീൽഡ് അഭിപ്രായപ്പെട്ടു. മൂന്ന് ഓക്‌സിജൻ ആറ്റമുകളുടെ സംയുക്തമായ ഓക്‌സിജൻ സ്ട്രാറ്റോസ്ഫിയർ എന്ന ഉന്നത അന്തരീക്ഷ മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 10 മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഓസോൺ പാളി നമ്മെ രക്ഷിക്കുന്നു.

1980ൽ ക്ലോറോഫ്‌ളൂറോ കാർബണുകൾ എന്ന മലിനീകരണ രാസവസ്തുക്കൾ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ക്ലോറിനും ബ്രോമിനുമായി മാറുന്നെന്നും ഇവ ഓസോൺ പാളിയുടെ നേർപ്പിക്കലിനു കാരണമാകുന്നെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ആഗോള പരിസ്ഥിതി രംഗത്തെ മാറ്റിമറിച്ച ഒരു കണ്ടെത്തലായിരുന്നു ഇത്. പ്രശസ്തമായ 1987ലെ മോൺട്രിയൽ പ്രോട്ടോക്കോളിന്‌റെ പിറവിക്ക് ഇതു കാരണമായി. ഓസോണിന്റെ തീവ്രത 220 ഡോബ്‌സൺ യൂണിറ്റുകൾക്ക് താഴെപ്പോകുന്ന മേഖലകളെയാണ് ദ്വാരം എന്നു വിളിക്കുന്നത്. 

അന്തരീക്ഷത്തിൽ എത്രത്തോളം ഓസോൺ തന്മാത്രകളുണ്ടെന്നതിന്‌റെ അളവാണു ഡോബ്‌സൺ യൂണിറ്റ്. അന്‌റാർട്ടിക്കയ്ക്കു മുകളിൽ ഉണ്ടായിരുന്ന ഓസോൺ ദ്വാരമായിരുന്നു ഏറ്റവും പ്രശസ്തം. ഇതിന്റെ ഏഴുമടങ്ങ് വിസ്തീർണമുള്ള ദ്വാരമാണ് ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിൽ ഉണ്ടായിരുന്നതെന്നായിരുന്നു ക്വിങ് ബിൻ ലുവിന്റെ പഠനം. സ്വന്തമായി സൃഷ്ടിച്ച ചില മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ലു ഈ നിഗമനത്തിലെത്തിയത്. എന്നാൽ ഇതൊന്നും ശാസ്ത്രീയമല്ലെന്ന് ലുവിനെ വിമർശിക്കുന്ന വിദഗ്ധർ പറയുന്നു.

 

English Summary: Claims of new 'tropical ozone hole' raise controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com