ADVERTISEMENT

ഇന്ന് രാജ്യാന്തര ആന ദിനം. ഈ ദിനത്തിൽ ചൈനയിൽ നിന്ന് കൗതുകകരമായ ഒരു വാർത്തയാണ് വന്നിരിക്കുന്നത്. ചൈനയിൽ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ ആനക്കൂട്ടം സഹായിച്ചിരിക്കുന്നു എന്നാണ് അത്. ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള സിഷ്വാങ്ബന്നയിലാണ് സംഭവം നടന്നിരിക്കുന്നത്. ഏഷ്യൻ ആനകൾ ഉള്ള മേഖലയായ ഇവിടെ ആനകളെ നിരീക്ഷിക്കാറുണ്ട് അധികൃതർ. ഒരു കൂട്ടം ആനകൾ ഹൈവേയിലൂടെ നടക്കുന്നതായി ഇതിനിടെ അധികൃതരുടെ ശ്രദ്ധയിൽപെട്ടു. ചൈനയുടെ അയൽരാജ്യമായ ലാവോസുമായി അതിർത്തിപങ്കിടുന്ന മേഖലയാണ് സിഷ്വാങ്ബന്ന. ആനകളുടെ വിചിത്രമായ സഞ്ചാരം കണ്ട് അധികൃതർ ഉടനടി സ്ഥലത്തെത്തുകയും റോഡും അതിർത്തിയും ബ്ലോക്കു ചെയ്യുകയും ചെയ്തു.

 

ആനകളുടെ ശരീര താപനില ഉപയോഗിച്ചു അവയെ അധികൃതർ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ സംശയകരമായ സാഹചര്യത്തിൽ 5 ആളുകൾ കാട്ടിൽ ഉള്ളതായും അധികൃതർക്ക് തെർമൽ ഇമേജിങ് വഴി വിവരം ലഭിച്ചു. അധികൃതർ ഇവർക്ക് അടുത്തേക്ക് എത്തിയപ്പോഴേക്കും ഇവർ കാട്ടിൽ നിന്നു കടന്നു കളഞ്ഞു. ഇതിനിടെ അധികൃതരെ കൗതുകത്തിലാഴ്ത്തിക്കൊണ്ട് ആനക്കൂട്ടവും ഇവരെ പിന്തുടരാൻ തുടങ്ങി. ഇവരെ പിടികൂടാനായി ആനകളെ പിന്തുടരുകയാണ് അധികൃതർ ചെയ്തത്. ഒടുവിൽ ലാവോസ് അതിർത്തിക്കു സമീപം വച്ച് ഇവരിൽ 3 പേർ അധികൃതരുടെ പിടിയിലായി. ശേഷിച്ച രണ്ടു പേരെ മണിക്കൂറുകൾക്കകം അധികൃതർ പിടിച്ചു.

 

ലാവോസിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനായിരുന്നു തങ്ങളുടെ ശ്രമമെന്ന് പിടിയിലായവർ വെളിപ്പെടുത്തി. ആനകളുടെ ബുദ്ധിശക്തി അടയാളപ്പെടുത്തുന്ന സംഭവമാണ് ഇതെന്നാണ് ഇതു സംബന്ധിച്ച് വിദഗ്ധർ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ സിഷ്വങ്ബന്നയിലെ ആനകൾ പ്രശസ്തരാണ്. സിഷ്വങ്ബന്നയിലെ തങ്ങളുടെ ആവാസകേന്ദ്രമായ കാട്ടിൽ നിന്ന് ഒരു ഡസനിലധികം ആനകൾ 500 കിലോമീറ്ററോളം ദൂരം കാൽനടയായി നടന്നതും യുനാൻ പ്രവിശ്യാതലസ്ഥാനമായ കുൻമിങ് വരെ പോയ ശേഷം തിരിച്ചെത്തിയതും രാജ്യാന്തര പ്രശസ്തി നേടിയ സംഭവമായിരുന്നു. ഈ യാത്രയിൽ ഒട്ടേറെ കൃഷിഭൂമികളും മറ്റും നശിപ്പിച്ച ആനക്കൂട്ടം കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തു. ലോകത്ത് പലയിടങ്ങളിലുമുള്ള ആനപ്രേമികൾ സിഷ്വാങ്ബന്നയിലെ ഈ ആനകളുടെ വിചിത്രമായ യാത്ര തത്സമയം നിരീക്ഷിച്ചിരുന്നു.

 

ഏഷ്യയിലെ വമ്പൻ രാജ്യമാണെങ്കിലും ആനകളുടെ എണ്ണം ചൈനയിൽ വളരെ കുറവാണ്. ആദിമകാലത്ത് ചൈനീസ് ആനകൾ എന്ന് അറിയപ്പെട്ടിരുന്ന തദ്ദേശീയ ആനവിഭാഗം ചൈനയിലുണ്ടായിരുന്നെങ്കിലും ഇവ പിൽക്കാലത്ത് വംശനാശം വന്നു നശിച്ചുപോയെന്ന് ഗവേഷകർ പറയുന്നു. ഇന്ന് 200-250 കാട്ടാനകൾ മാത്രമാണ് ചൈനയിലുള്ളത്. ഇവ ഇന്ത്യൻ ആന വിഭാഗത്തിൽപെടുന്നവയാണ്. യുനാനിലെ സിഷ്വാങ്ബന്നയിലും നാൻഗുനെയിലുമാണ് ഇവയുടെ ആവാസം. ചൈനയിൽ ആനകളെ സംരക്ഷിക്കാനായി ഒട്ടേറെ നിയമങ്ങളുണ്ട്. ഇവയെ വേട്ടയാടുന്നത് ഗുരുതരമായ കുറ്റവുമാണ്.ഇത്തരം നിയമപരിരക്ഷ ഉള്ളതിനാൽ ചൈനയിലെ ആനകളുടെ എണ്ണം കൂടിവരികയാണെന്ന് അധികൃതർ പറയുന്നു. എങ്കിലും സിഷ്വാങ്ബന്നയിൽ ആവശ്യത്തിനു ഭക്ഷണലഭ്യത ഇല്ലാത്തത് ആനകൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

 

English Summary: ‘Secret squad’ of Asian elephants in China help police track and capture 5 people trying to cross border to Laos illegally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com