ADVERTISEMENT

മഴക്കാലമായാൽ മിന്നൽ സാധാരണയാണ്. സാധാരണഗതിയിൽ മിന്നലുകൾ മേഘങ്ങളിൽ നിന്ന് ഭൂമിയിലേക്കു സഞ്ചരിച്ച് ഇടിമുഴക്കത്തോടെ പതിക്കുകയോ അല്ലെങ്കിൽ വശങ്ങളിലേക്കു സഞ്ചരിച്ച് മേഘങ്ങൾക്കിടയിൽ കാണുകയോ ആണു ചെയ്യുന്നത്. എന്നാൽ ചിലപ്പോൾ മേഘത്തിന്റെ മുകളിൽ നിന്നു ആകാശത്തേക്കു മിന്നലുകൾ അപൂർവമായി ഉണ്ടാകാറുണ്ട്. ജൈജാന്റിക് ജെറ്റുകൾ എന്നാണ് ഇത്തരം മിന്നലുകൾ അറിയപ്പെടുന്നത്. സാധാരണ മിന്നലിന്റെ 50 മടങ്ങു ശക്തിയുള്ളവയാണ് ജൈജാന്റിക് ജെറ്റുകൾ.

ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും തീവ്രമായ ജൈജാന്റിക് ജെറ്റ് 2018ൽ യുഎസിലെ ഒക്ലഹോമയിൽ സംഭവിച്ചതാണെന്ന് പുതിയ ഗവേഷണം. അവിടെ ഒരു മേഘത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട മിന്നൽ ഏകദേശം 80 കിലോമീറ്റർ പൊക്കത്തിൽ ബഹിരാകാശത്തിന്റെ അതിർത്തി വരെ സഞ്ചരിച്ചെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. സയൻസ് അഡ്വാൻസസ് എന്ന ശാസ്ത്രജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. ഒക്ലഹോമയിൽ 2018ൽ സൃഷ്ടിക്കപ്പെട്ട മിന്നലിൽ നിന്ന് പുറപ്പെട്ട റേഡിയോ തരംഗങ്ങളുടെ ഉപഗ്രഹ, റഡാർ വിവരങ്ങൾ പരിഗണിച്ചാണു ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്. 

മേഘത്തിൽ നിന്ന് 300 കൂളംബ് ഊർജം ഈ മിന്നൽവഴി ലോവർ അയണോസ്ഫിയർ എന്ന മേഖലയിലെത്തിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സാധാരണഗതിയിൽ ഭൂമിയിലേക്കു പതിക്കുന്ന മിന്നലുകൾ 5 കൂളംബ് ഊർജമാണ് വഹിക്കുന്നത്. അത്തരം മിന്നലുകളുടെ 60 മടങ്ങാണ് ഈ മിന്നൽ വഹിച്ചത്. ഭൂമിയുടെ ഉപരി അന്തരീക്ഷവും ബഹിരാകാശവും തമ്മിലുള്ള അതിർത്തിമേഖലയിലാണ് അയണോസ്ഫിയർ സ്ഥിതി ചെയ്യുന്നത്. 2018ൽ സംഭവിച്ച ഈ വമ്പൻ മിന്നലിന്റെ ചിത്രങ്ങൾ ഒരു അമച്വർ വാനനിരീക്ഷകൻ എടുത്തിരുന്നു. 

ലാർജ് ലൈറ്റ്‌നിങ് മാപ്പിങ് അരേ എന്ന വമ്പൻ റേഡിയോ ആന്റിന ശൃംഖലയുടെ സമീപത്തായാണു മിന്നൽ സംഭവിച്ചതെന്നതും വിവരങ്ങൾ ലഭിക്കുന്നതിനു കാരണമായി. എന്തുകൊണ്ടാകാം മിന്നൽ താഴേക്കു പോകാതെ മുകളിലേക്കു പോയത്. മേഘത്തിൽ നിന്ന് താഴേക്ക് ചാർജുള്ള കണങ്ങൾ പ്രവഹിക്കുന്നതിനു തടസ്സമുണ്ടായതാകാം കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജൈജാന്റിക് ജെറ്റുകൾ വർഷം തോറും ആയിരത്തോളം തവണ സംഭവിക്കാറുണ്ടെന്നും ഗവേഷകർ പറയുന്നു.

English Summary: 'Gigantic jet' that shot into space may be the most powerful lightning bolt ever detected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com