ADVERTISEMENT

ചിലന്തികൾ സ്വപ്നം കാണാറുണ്ടോ? ഉണ്ടാകുമെന്നാണു സാധ്യതയെന്ന് ഗവേഷകർ പറയുന്നു. ചെറുചിലന്തികളായ ജംപിങ് സ്പൈഡറുകളിൽ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ചെറുചിലന്തികളാണെങ്കിലും ഒട്ടേറെ പ്രത്യേകതകളുള്ള ജീവികളാണ് ജംപിങ് സ്പൈഡർ. വലിയ കണ്ണുകളും നിറങ്ങൾ നിറഞ്ഞ ദേഹവുമൊക്കെ ഇവയ്ക്കുണ്ട്. ശരീരവലുപ്പത്തിന്റെ പലമടങ്ങ് ദൂരം ഇരപിടിക്കാനായി സഞ്ചരിക്കാൻ ഇവയ്ക്കു കഴിവുണ്ട്.

 

ഇത്തരം ചിലന്തികൾ ഉറങ്ങുമ്പോൾ അവയുടെ ഉറക്കരീതികൾ കൃത്യമായി നിരീക്ഷിച്ചാണ് ഇവ സ്വപ്നം കാണാറുണ്ടെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്. മനുഷ്യരിലെ ആർഇഎം നിദ്രാരീതിയോട് സാമ്യമുള്ള നിദ്ര ഈ ചിലന്തികൾ കാണിച്ചത്രേ. തലച്ചോറിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്ന നിദ്രയാണ് ആർഇഎം. എന്നാൽ ഈ സമയം മനുഷ്യരുടെ ശരീരങ്ങൾ നിഷ്ക്രിയമായി സ്ഥിതി ചെയ്യും. വളരെ വൈവിധ്യപൂർണമായ സ്വപ്നങ്ങൾ ഈ സമയത്ത് നമുക്ക് കാണാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജംപിങ് സ്പൈഡർ ചിലന്തികൾ ആർഇഎം നിദ്രയുടെ സമയത്ത് തങ്ങളുടെ കാലുകൾ ശരീരത്തിലേക്ക് അടുപ്പിക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു. ചിലന്തിവിഭാഗത്തിനുള്ളിൽ തന്നെയുള്ള സാൽട്ടിസിഡെ എന്ന പ്രത്യേക കുടുംബത്തിൽ പെട്ട ചിലന്തികളാണ് ജംപിങ് സ്പൈഡറുകൾ. ലോകത്ത് ആകെയുള്ള എല്ലാ ചിലന്തികളുടെയും എണ്ണത്തിന്റെ 13 ശതമാനം ഇവയാണെന്നാണു കരുതപ്പെടുന്നത്.

 

എന്നാൽ ഇവ പൂർണ അർഥത്തിൽ നിദ്രയിലാണോയെന്നും സ്വപ്നം കാണുമോയെന്നും ഉറപ്പിക്കാൻ നിലവിൽ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. ഇതു സ്ഥിരീകരിക്കാനായി കൂടുതൽ പരീക്ഷണങ്ങൾ വേണമെന്ന അഭിപ്രായത്തിലാണു ശാസ്ത്രജ്​ഞർ. ഒട്ടേറെ മൃഗങ്ങളും സ്വപ്നം കാണാറുണ്ടെന്ന് നേരത്തെ മുതൽ ശാസ്ത്രജ്ഞർ വാദിക്കുന്നുണ്ട്. എലികളിലും മറ്റും നടത്തിയ പരീക്ഷണങ്ങളിൽ ഇക്കാര്യം തെളിഞ്ഞിട്ടുമുണ്ട്. മനുഷ്യരെപ്പോലെ തന്നെ വൈവിധ്യപൂർണമായ സ്വപ്നങ്ങൾ ചിമ്പൻസികളെയും ഡോൾഫിനുകളെപ്പോലെയുമുള്ള ബുദ്ധികൂ‍ർമതയുള്ള മൃഗങ്ങൾ കാണാറുണ്ടെന്നും ശാസ്ത്രജ്ഞർക്കിടയിൽ വാദമുണ്ട്.

ചിലയിനം പഴയീച്ചകളും പക്ഷികളും നീരാളികളുമൊക്കെ ആഴത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ടെന്ന് ഇതിനിടയ്ക്ക് പഠനത്തിൽ തെളിഞ്ഞിരുന്നു.കഴിഞ്ഞ മാർച്ചിൽ ബ്രസീലിൽ നടന്ന ഒരു ഗവേഷണത്തിൽ നീരാളികൾ ഗാഢനിദ്രയിലേക്കും സ്വപ്നങ്ങളിലേക്കുമൊക്കെ കടക്കാറുണ്ടെന്ന് തെളിഞ്ഞിരുന്നു.

 

English Summary: Perchance to dream? Study suggests spiders experience dreams while asleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com