ADVERTISEMENT

ഏഴു പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ മണ്ണിൽ ആദ്യമായി ചീറ്റകൾ എത്തിയതിന്റെ സന്തോഷത്തിലാണ് വനം വകുപ്പ് അധികൃതർ. എട്ട് ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കഴിഞ്ഞ ശനിയാഴ്ച എത്തിച്ചത്. ഇപ്പോഴിതാ ചീറ്റകളെല്ലാം ആരോഗ്യത്തോടെയിരിക്കുന്നുവെന്നും സാഹചര്യങ്ങളുമായി ഇണങ്ങിത്തുടങ്ങിയെന്നുമുള്ള വിവരമാണ് അധികൃതർ പങ്കുവയ്ക്കുന്നത്. ഇന്ത്യയിൽ എത്തിയശേഷം അവ ആദ്യമായി ആഹാരം കഴിച്ചതായും ദേശീയ ഉദ്യാനത്തിലെ ഉദ്യോഗസ്ഥർ അറിയിക്കുന്നു.

 

അഞ്ച് പെൺ ചീറ്റകളയും മൂന്ന് ആൺ ചീറ്റകളെയുമാണ് ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. സവന്ന, സാഷ, ആശ, ഒബാൻ,സിബിലി, സൈസ, ഫ്രെഡി, ആൽട്ടൻ എന്നിങ്ങനെയാണ്  ചീറ്റപ്പുലികളുടെ പേര്. നമീബിയിൽ വച്ച് ഇവയ്ക്ക് നൽകിയ പേരുകൾ മാറ്റാൻ ഇതുവരെ അധികൃതർ തീരുമാനമെടുത്തിട്ടില്ല. ഇവയിൽ ആശ എന്ന പേര് ഇന്ത്യൻ നാമം ആയതിനാൽ ആഫ്രിക്കയിൽ നിന്നും കൊണ്ടുവരുന്ന സമയത്ത് ഏതെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥനാവും കൂടിന് വെളിയിൽ പേരെഴുതിയതെന്നാണ് കരുതുന്നതെന്ന്  ഉദ്യോഗസ്ഥർ പറയുന്നു. എല്ലാ ചീറ്റപ്പുലികളും ഉന്മേഷത്തിലാണ്. ഞായറാഴ്ച വൈകുന്നേരമാണ് ഇവയ്ക്ക് ആദ്യമായി ആഹാരം കൊടുത്തത്.

 

ഓരോ ചീറ്റയ്ക്കും രണ്ട് കിലോ മാംസമാണ് ഭക്ഷണമായി നൽകിയത്. യാതൊരു സങ്കോചവുമില്ലാതെ അവ ഭക്ഷണം കഴിച്ചു. ഒരു ചീറ്റ മാത്രം പൂർണമായി കഴിച്ചില്ലെന്നും എന്നാൽ അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. രണ്ടര വയസ്സിനും അഞ്ചര വയസ്സിനും ഇടയിൽ പ്രായമുള്ള ചീറ്റപ്പുലികളെയാണ് ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. നിലവിൽ ഇവയെ ക്വാറന്റീനിൽ പാർപ്പിച്ചിരിക്കുകയാണ്. മൂന്നു ദിവസത്തിലൊരിക്കലാണ് ചീറ്റപ്പുലികൾക്ക് ഭക്ഷണം നൽകുന്നത്.

 

സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഒരു മാസം സമയമാവും ഇവയ്ക്ക് ക്വാറന്റീൻ നൽകുന്നത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ അവ ദേശീയോദ്യാനത്തിലെ സാഹചര്യങ്ങളുമായി ഇണങ്ങിക്കഴിഞ്ഞു എന്നും അധികൃതർ അറിയിക്കുന്നു. ഇവയ്ക്ക് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആസ്വാഭാവികമായ ഒരു പെരുമാറ്റവും അവയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ സ്ഥലങ്ങൾ കൗതുകത്തോടെ കണ്ടും മനസ്സിലാക്കിയും അവ കൂടിനുള്ളിൽ നടക്കുകയും യഥാസമയം വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്.

 

1952ൽ വംശനാശം വന്നതായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഇത് ആദ്യമായിയാണ് ചീറ്റപ്പുലികൾ ഇന്ത്യൻ മണ്ണിൽ എത്തുന്നത്.  8000 കിലോമീറ്റർ താണ്ടി എത്തിയ ചീറ്റപ്പുലികളെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ദേശീയോദ്യാനത്തിലേക്ക് തുറന്നു വിട്ടത്. പുതിയ വാസസ്ഥലവുമായി ചീറ്റകൾക്ക് ഇണങ്ങാൻ സമയം വേണ്ടിവരുമെന്നും അതിനുശേഷം മാത്രമേ അവയെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കൂ എന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. 750 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദേശീയ ഉദ്യാനം വിന്ധ്യാചൽ മലനിരകളുടെ വടക്കുഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

 

English Summary: Cheetahs Brought From Africa Savour First Meal In India, Appear Playful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com