348 കോടി വർഷം പഴക്കം, ചരിത്രാതീത സൂക്ഷ്മാണു സൃഷ്ടിച്ച പാറ; ചൊവ്വയിലെ ജീവനിലേക്കുള്ള താക്കോൽ
Mail This Article
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ഒരിനം പാറക്കെട്ടുകൾ ചൊവ്വയിലെ ജീവനെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്താനുള്ള ശ്രമത്തിൽ നിർണായകമായേക്കാമെന്ന് പഠനം. ഓസ്‌ട്രേലിയയിലെ പിൽബാര ക്രേറ്റൺ മേഖലയിലുള്ള സ്‌ട്രോമാറ്റോലൈറ്റ് പാറകളാണ് ഭൂമിയിലെ ആദിമ കാല സൂക്ഷ്മജീവികളുടെ വിസർജനം വഴിയുണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. സസ്യങ്ങളിലേതു പോലെ പ്രകാശസംശ്ലേഷണത്തിനു ശേഷിയുള്ള സൂക്ഷ്മജീവികളാണ് ഇവ. 348 കോടി വർഷങ്ങളെങ്കിലും പഴക്കമുള്ളതാണ് ഈ പാറകളെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.
ചൊവ്വയിലും സമാനമായ പാറക്കെട്ടുകളുള്ളതായി വിവിധ ഉപഗ്രഹ, റോവർ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ചൊവ്വയിലെ ആദിമകാലത്തെ സൂക്ഷ്മാണു ജീവനെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഓസ്‌ട്രേലിയയിലെ സ്‌ട്രോമലൈറ്റ് പാറകൾക്ക് കഴിയുമെന്നാണു ശാസ്ത്രജ്ഞരുടെ വിശ്വാസം. ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം മൈക്രോബിയൽ മാറ്റ്‌സ് എന്ന ഘടനകൾ ഒന്നിനു മുകളിൽ ഒന്നെന്ന രീതിയിൽ അടുക്കിവയ്ക്കപ്പെട്ട നിലയിലാണു സ്‌ട്രോമറ്റോലൈറ്റ് പാറകൾ ഉണ്ടായിരിക്കുന്നത്. സൂക്ഷ്മാണുക്കൾ തമ്മിൽ തമ്മിൽ അടുക്കാനായി പുറപ്പെടുവിക്കുന്ന പശിമയുള്ള ഒരു വസ്തു ഘനീഭവിച്ചാണ് ഈ മൈക്രോബിയൽ പാളികൾ ഉടലെടുത്തതെന്ന് ബ്രിട്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഈ മ്യൂസിയത്തിലെ ഡോ. കെയ്‌റോൺ ഹിക്മാൻ ല്യൂയിസ് എന്ന ശാസ്ത്രജ്ഞൻ പഠനത്തിന്‌റെ ഭാഗമായിരുന്നു. ജിയോളജി എന്നു പേരുള്ള ശാസ്ത്രജേണലിൽ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നാസ വിക്ഷേപിച്ച പെഴ്‌സിവീയറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയിരുന്നു. ചൊവ്വയിലെ ജസീറോ ക്രേറ്റർ എന്ന വൻഗർത്ത മേഖലയിലാണു പെഴ്‌സിവീയറൻസിന്‌റെ പര്യവേക്ഷണം. ആദിമകാലത്ത് ഒരു തടാകം സ്ഥിതി ചെയ്തിരുന്ന മേഖലയാണു ജസീറോ. ഇവിടെ നിന്നുള്ള പാറ സാംപിളുകൾ 2030ൽ ഭൂമിയിലെത്തിക്കുമെന്നാണു നാസയുടെ പ്രതീക്ഷ. ഈ സാംപിളുകൾ പരിശോധിച്ച് വിലയിരുത്തി, ചൊവ്വയിലെ ആദിമകാല ജീവനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാമെന്ന് ഏജൻസി കണക്കുകൂട്ടുന്നു.
English Summary: Life on Mars? Australian rocks may hold clues for Nasa rover