ADVERTISEMENT

ആനമയക്കി... ഒരു കാലത്ത് മലയാളി മദ്യപരുടെ ജീവൻ നിലനിർത്തിയിരുന്ന തനിനാടൻ ബ്രാൻഡ്. തീപ്പൊരിയെന്നൊക്കെ മദ്യപർ വിശേഷിപ്പിക്കുന്ന സംഗതി. എന്നാൽ സർക്കാർ നിർമിത വിദേശമദ്യങ്ങൾ ഒഴുകിനടക്കാന്‍ തുടങ്ങിയതോടെ ആനമയക്കി പതിയെപ്പതിയെ വിസ്മൃതിയിലേക്ക് പോവുകയായിരുന്നു. സുകൃതക്ഷയമെന്നല്ലാതെ എന്തുപറയാൻ. അപ്പോഴതാ, അങ്ങ് ഒഡീഷയിൽനിന്ന് ഓർമപ്പെടുത്തൽപോലെ ഒരുവാർത്ത പറന്നുവരുന്നു. ഒഡീഷയിലെ ക്യൊഞ്ചാർ ജില്ലയിലെ ശിലിപട കാടിനു സമീപത്തു താമസിക്കുന്ന ഗ്രാമീണരാണ് കഴിഞ്ഞയാഴ്ച ആ കാഴ്ച കണ്ടു ഞെട്ടിയത്. വാറ്റാനായി അവർ കലക്കിവച്ചിരുന്ന മഹുവ എടുത്തുകുടിച്ച് 24 ആനകൾ ബോധം കെട്ട് ഉറങ്ങുന്നു! ഒഡീഷയിലെ നക്സൽബാധിത പ്രദേശങ്ങളിൽപ്പെട്ട കാടിനോടു ചേർന്ന ഗ്രാമങ്ങളിൽ, മഹുവ എന്ന മരത്തിന്റെ ഇലയും പൂവുമിട്ടു വാറ്റിയുണ്ടാക്കുന്ന മഹുവ മദ്യം ഏറെ പ്രസിദ്ധമാണ്. സ്ത്രീകളും കുട്ടികളും വരെ ഈ വാറ്റ് കഴിക്കുന്നവരാണ്. ഗ്രാമച്ചന്തകളിൽ വാങ്ങാനും കിട്ടും. കാട്ടിനുള്ളിൽ മഹുവ മരങ്ങളുണ്ട്. വാറ്റുന്നതിനായി മരത്തിന്റെ ഇലകൾ വലിയ മൺപാത്രങ്ങളിൽ കലക്കി നിറച്ചുവച്ചിരുന്നു. ഇതാണ് ആനകൾ മൂക്കറ്റം വലിച്ചുകയറ്റി അടിച്ചുകോൺതെറ്റി മറിഞ്ഞുകിടന്നുറങ്ങിയത്. 

മഹുവ മദ്യം കഴിച്ച് കിറുങ്ങി വീണ ആനകൾ ചിത്രം: PTI
മഹുവ മദ്യം കഴിച്ച് കിറുങ്ങി വീണ ആനകൾ ചിത്രം: PTI

 

A Indian woman of the Gothikoya or Muria Gond tribe from Maoist insurgency-hit Chhattisgarh state prepares homebrewed liquor known as 'Ippa Saara' from mahua seeds at her temporary abode inside the forest terrain of Khammam district, about 450 km from Hyderabad, on July 2, 2009. Andhra Pradesh state shares 150 km continuous forest border with Chaattisgarh, origin of a 30,000 exodus of Gothikoya tribals fleeing clashes, which began in late 2005, between Maoist Naxalites and the Chhattisgarh government. The authorities says these settlements are illegal and have allegedly forcibly evicted hundreds of displaced persons by repeatedly burning down their hamlets.  AFP PHOTO/Noah SEELAM (Photo by NOAH SEELAM / AFP)
ഛത്തിസ്ഗഡിലെ മുരിയ ഗോണ്ട് വിഭാഗക്കാർ മഹുവ മദ്യം നിർമിക്കുന്നു. ഇവരുടെ ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമായി മദ്യം നിർമിക്കാൻ അനുവാദമുണ്ട്. ഫയൽ ചിത്രം: NOAH SEELAM / AFP

രാവിലെ ആറുമണിക്ക് മഹുവ കലക്കാൻ കാട്ടിൽ‌പ്പോയപ്പോഴാണ് ഗ്രാമീണർ തങ്ങളുടെ മൺകലങ്ങളെല്ലാം തകർന്നുകിടക്കുന്നതു കണ്ടത്. തൊട്ടടുത്ത് 24 ആനകളും കിടന്നുറങ്ങുന്നു.  ഗ്രാമീണർ ആനകളെ ഉന്തിയും തള്ളിയും കുലുക്കി വിളിച്ചെങ്കിലും അനക്കമില്ല. അവസാനം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവർ പെരുമ്പറ കൊട്ടി. മണിക്കൂറുകൾ നീണ്ട ഉറക്കത്തിൽനിന്ന് കഷ്ടിച്ച് എഴുന്നേറ്റ ആനക്കൂട്ടം കാട്ടിനകത്തേക്ക് നടന്നുകയറിപ്പോവുകയും ചെയ്തു. നമ്മൾ മലയാളത്തിൽ ആനമയക്കിയെന്നു വിളിക്കുന്ന രണ്ടുമൂന്നു ചെടികളുണ്ട്. അതിലൊന്നാണ് മഹുവ. അവയിൽ ഒന്നാണെന്നേ പറയാൻ കഴിയൂ. കാരണം പശ്ചിമഘട്ടത്തിൽ ആനമയക്കിയെന്ന മറ്റൊരു ചെടികൂടിയുണ്ട്. പ്രാദേശികമായി ആദിവാസികൾ ആനമയക്കിയെന്നുവിളിക്കുന്ന ചെടിയാണിത്. ആന കടന്നുപോവുന്ന വഴിയുടെ വശങ്ങളിൽ ഈ ചെടിയുണ്ടാവു. തുമ്പിക്കൈ അബദ്ധത്തിൽ തൊട്ടുപോയാൽ ആന ചൊറിഞ്ഞുചൊറിഞ്ഞു ഒരു വഴിക്കാവും. ഈ ആനമയക്കിയല്ല ഓഡീഷയിലെ ആനമയക്കി.

 

∙ എങ്കിലുമെന്റെ മഹുവേ..!

മഹുലി എന്ന പേരിൽ വിളിക്കപ്പെടുന്ന മഹുവ മദ്യം ജാർഖണ്ഡിലെയും ഒഡീഷയിലെയും ഗ്രാമീണരും ആദിവാസികളും കുടിക്കുന്ന വാറ്റുമദ്യമാണ്. ഏകദേശം ഒരാഴ്ചയോളമെടുക്കും പല തലത്തിലൂടെ കടന്ന് ഇതൊന്നു വാറ്റിയെടുക്കാൻ. ബസ്തറിലെ ആദിവാസിവിഭാഗങ്ങൾ, ജാർഖണ്ഡിലെ സന്താൾ വിഭാഗങ്ങൾ തുടങ്ങിയവരൊക്കെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി മഹുവ കുടിക്കുന്നു. മഹുവ മരത്തിന്റെ ഇലകളും പൂവും വാറ്റിയാണ് മദ്യമുണ്ടാക്കുക. 25 മുതൽ 45 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യമാണിത്. കേരളത്തിലെ വാറ്റുചാരായം പോലെ സുതാര്യമായ മദ്യം (സാധാരണ ബീയറിൽ 10 ശതമാനത്തില്‍ താഴെയാണ് ആൽക്കഹോൾ ശതമാനം!) ഛായാഗ്രാഹകന്‍ ‍വേണു നടത്തിയ ‘ഏകാന്തയാത്രകൾ’ എന്ന പുസ്തകത്തിൽ മഹുവ മദ്യത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. മഹുവ ചെടി പശ്ചിമഘട്ടത്തിലും കണ്ടുവരുന്ന ചെടിയാണ്. ഇനി നേരിട്ടുകണ്ടേ മതിയാവൂ എന്നാണെങ്കിൽ തൃശൂർ കൗസ്തുഭം റോഡ് വരെ ഒന്നു ചെന്നുനോക്കൂ. നല്ല കിടുക്കാച്ചിയൊരു മഹുവ മരം അവിടെ ‘കിറുങ്ങിത്തലയാട്ടി’ നിൽപ്പുണ്ട്. 

മഹുവ പൂക്കൾക്കൊപ്പം ശർക്കരയും ധാന്യങ്ങളും ഉൾപ്പെെടയിട്ട് വാറ്റാനായി വച്ചിരിക്കുന്നു. ചിത്രം: Thomson Reuters Foundation/Saraswati Soren
മഹുവ പൂക്കൾക്കൊപ്പം ശർക്കരയും ധാന്യങ്ങളും ഉൾപ്പെെടയിട്ട് വാറ്റാനായി വച്ചിരിക്കുന്നു. ചിത്രം: Thomson Reuters Foundation/Saraswati Soren

 

തലയ്‌ക്ക് അടി കിട്ടുന്നത്ര വീര്യമുള്ള ‘ബ്രാൻഡ്’ കൊട്ടുവടി എന്നാണ് അറിയപ്പെട്ടത്.എട്ടടിവീരൻ അടിച്ചാൽ എട്ടടി നടക്കുംമുൻപേ മയങ്ങിവീഴുമത്രേ. എറണാകുളത്തു വള്ളങ്ങളിൽ വിതരണത്തിനെത്താറുണ്ടായിരുന്നതായിരുന്നു ‘കാലാപാനി’.

∙ പൂക്കളിൽനിന്ന് ലഹരിയുടെ പൂന്തോട്ടത്തിലേക്ക്...

Madhuca longifolia എന്നാണ് മഹുവ മരത്തിന്റെ ശാസ്ത്ര നാമം. ഇന്ത്യയുടെ പ‍ടിഞ്ഞാറൻ–മധ്യ–കിഴക്കൻ മേഖലകളിലെ കാടുകളിലെല്ലാം മഹുവ മരങ്ങൾ വ്യാപകമായി കാണാം. സന്താൾ, ഗോണ്ട്, മുണ്ട പോലുള്ള ആദിവാസി വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം ഇത് ‘ജീവൻ തരുന്ന മര’മാണ്. അതിന് അവർക്ക് കൃത്യമായ ന്യായീകരണവുമുണ്ട്. മഹുവ മരത്തിന്റെ പൂക്കളും ശാഖകളും ഇലകളും പഴവുമെല്ലാം കന്നുകാലികൾക്ക് തീറ്റയായി നൽകാം. മാത്രവുമല്ല ഇവ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുമാണ്. ബാർട്ടർ സമ്പ്രദായത്തിൽ കൊടുക്കൽ വാങ്ങൽ നടത്തുമ്പോള്‍ പലരും മഹുവ മരത്തിന്റെ ഇലകളും പൂക്കളും പഴങ്ങളുമെല്ലാം എത്തിക്കാറുണ്ട്. ഉണക്കി സൂക്ഷിക്കുന്ന പൂക്കൾ വിദേശത്തേക്കു വരെ കയറ്റി അയയ്ക്കുന്ന പതിവുണ്ട്. എന്നാൽ ഇതൊന്നുമല്ല മഹുവയെ മഹത്തരമാക്കുന്നത്. അതു മഹുവയുടെ പൂക്കളും കായ്കളുമെല്ലാം ഇട്ടു വാറ്റുന്ന മദ്യമാണ്. ആനയെ വരെ മയക്കുന്ന സൊയമ്പൻ സാധനം. ആദിവാസികൾക്കിടയിലെ ഈ തനതു മദ്യത്തിന്റെ സാധ്യത മനസ്സിലാക്കി പലരും ഇതിനെ വിപണിയിലേക്കിറക്കണമെന്നു പറ‍ഞ്ഞിട്ടും ഇതുവരെ നടന്നിട്ടില്ല. 

 

എട്ടു ദിവസത്തോളമെടുത്താണ് മഹുവ മദ്യത്തിന്റെ വാറ്റൽ. നാടൻ വാറ്റിന്റെ രീതി തന്നെയാണ് ഇതിനും. പണ്ടുകാലം മുതൽക്കേ ആദിവാസി വിഭാഗക്കാർക്ക് വാറ്റലിന് ഒരു തടസ്സവും നേരിട്ടിരുന്നില്ല. എന്നാൽ 1800കളിൽ ബ്രിട്ടിഷ് സർക്കാർ നാടൻ വാറ്റുചാരായം പോലുള്ള മദ്യങ്ങൾക്കെതിരെ നിയമം കൊണ്ടു വന്നു. 1878ലെ ബോംബെ അബ്കാരി ആക്ട് അത്തരത്തിലൊന്നായിരുന്നു. അതുപ്രകാരം വാറ്റുന്നതിനു മാത്രമല്ല, മഹുവ പൂക്കൾ ശേഖരിക്കുന്നതിനു പോലും ആദിവാസികൾക്കു വിലക്കു വന്നു. ബ്രിട്ടനിൽനിന്നും ജർമനിയിൽനിന്നും ഇറക്കുമതി ചെയ്യുന്ന മദ്യം ഇന്ത്യയിൽ വിൽക്കേണ്ടത് ബ്രിട്ടിഷുകാരുടെ ആവശ്യവുമായിരുന്നു. അതിൽനിന്നു വേണം ഇന്ത്യയിലെ സൈനിക നീക്കങ്ങൾക്ക് ഉൾപ്പെടെ പണം കണ്ടെത്തേണ്ടത്. ജനം വ്യാപകമായി പ്രാദേശിക മദ്യത്തെ ആശ്രയിക്കാൻ തുടങ്ങിയതോടെ അപകടം മണത്ത ബ്രിട്ടിഷ് ഭരണാധികാരികൾ മഹുവ ഉള്‍പ്പെടെയുള്ള മദ്യത്തിനു തടയിടുകയായിരുന്നു. മാത്രവുമല്ല, മദ്യത്തിനു വീര്യം കൂട്ടാൻ ചില രാസവസ്തുക്കൾ ചേർക്കുന്നത് പലയിടത്തും മരണങ്ങൾക്കുമിടയാക്കി. ഇതും നാടൻ മദ്യനിരോധനത്തിന് ആക്കം കൂട്ടാൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിച്ചു.

 

സ്വാതന്ത്ര്യത്തിനു ശേഷവും ഈ നിയന്ത്രണം തുടർന്നു. ഇപ്പോഴും ആദിവാസികൾക്ക് മഹുവ മദ്യം വാറ്റി വിൽക്കാനാകില്ല. അവരുടെ ആചാരത്തിന്റെയോ ഉത്സവത്തിന്റെയോ ഭാഗമായി വാറ്റാമെന്നു മാത്രം. അതും കർശന നിയന്ത്രണങ്ങളോടെ. എന്നാൽ കർണാടകയിലും ഗോവയിലുമുള്ള ചില ഡിസ്റ്റിലറികൾ സർക്കാർ അനുവാദത്തോടെ ‘ഇന്ത്യൻ മെയ്ഡ് ലിക്കറായി’ മഹുവ വാറ്റിയെടുക്കുന്നുണ്ട്. എന്നാൽ ഇവ ആ സംസ്ഥാനങ്ങളിൽ മാത്രമേ വിൽക്കാനാവുകയുള്ളൂ. മധ്യപ്രദേശാകട്ടെ 2021ൽ മഹുവയെ ‘ഹെറിറ്റേജ് ലിക്കറാ’യി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ നിലവിലുണ്ടായിരുന്ന അബ്കാരി ആക്ടിലും മഹുവയ്ക്കു വേണ്ടി മാറ്റം വരുത്തി. അതു പ്രകാരം ആദിവാസികൾക്ക് മഹുവ മരത്തിന്റെ പൂക്കളും ഇലകളുമെല്ലാം ശേഖരിക്കാം. ഇന്ത്യയുടെ അഗ്രികൾചറൽ ആൻഡ് പ്രൊസസ്സ്ഡ് ഫൂഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി ഒരു ഘട്ടത്തിൽ മഹുവയുടെ പൂക്കൾ ഉണക്കി ഫ്രാന്‍സിലേക്കു കയറ്റി അയച്ചിട്ടുണ്ട്. ഛത്തിസ്ഗഡിലെ ആദിവാസി വിഭാഗക്കാരിൽനിന്നു ശേഖരിച്ചിട്ടായിരുന്നു ഇത്. 

 

ചില കമ്പനികളെങ്കിലും മഹുവ മദ്യം ഇന്ത്യയൊട്ടാകെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനും കയറ്റുമതി ചെയ്യാനുമുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. 2023ഓടെ യുകെയിലേക്ക് മദ്യം കയറ്റി അയയ്ക്കാനാണ് ‘മഹുവ ടു ദ് വേൾഡ്’ എന്ന പ്രോജക്ടിലൂടെ ഒരു കൂട്ടർ ലക്ഷ്യമിടുന്നത്. കോവിഡ്‌കാലത്ത് സാനിറ്റൈസർ നിർമിക്കാനും മഹുവ വാറ്റ് ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും മഹുവ വാറ്റ് നിയമം വഴി തടഞ്ഞിരിക്കുകയാണ്. അവിടെ ആദിവാസികൾക്കും പറ്റില്ല വാറ്റാൻ.

 

∙ ആനമയക്കി: മലയാളി കുടിയന്റെ നൊസ്റ്റാൾജിയ

കേരളത്തിൽ അങ്ങോളമിങ്ങോളം കള്ളുഷാപ്പുകൾക്കുപുറമെ ചാരായഷാപ്പുകളും പൂത്തുലഞ്ഞുനിന്നൊരു കാലമുണ്ടായിരുന്നു. ‘അറാക്ക്’, ‘ടോഡി ഷോപ്പ്’ എന്നൊക്കെ എഴുതിയ ബോർഡുകൾ, നാൽപതുവാട്ടിന്റെ പനിവെളിച്ചം പകരുന്ന ബൾബിനുതാഴെ തൂങ്ങിക്കിടന്നിരുന്ന ഷാപ്പുകൾ. വീര്യം കൂട്ടാനായി രാസവസ്തുക്കൾ കലക്കുന്ന പതിവ് പലയിടത്തുമുണ്ടായിരുന്നു. വൈപ്പിൻ മുതൽ കല്ലുവാതുക്കൽ വരെ പല സംഭവങ്ങളും, നിയമവിരുദ്ധമായി ചേർക്കുന്ന ഈ രാസവസ്തുക്കളുടെ അപായകരമായ ഉപയോഗംകൊണ്ടു സംഭവിച്ചതാണ്. ക്ലോറാൽ ഹൈഡ്രേറ്റ് കലക്കിച്ചേർത്ത മദ്യമാണ് പൊതുവെ മലയാളികൾ ആനമയക്കിയെന്നു വിളിച്ചിരുന്നത്. ഡയസെപാം പോലുള്ള രാസവസ്തുക്കളും ആനമയക്കിയുടെ പിന്നിലുണ്ടായിരുന്നു. സ്‌പിരിറ്റും മാരക രാസവസ്‌തുക്കളും പ്രത്യേക അനുപാതത്തിൽ കലക്കി വിഷക്കള്ള് ഉൽപാദിപ്പിക്കുന്ന കള്ളു ഗോഡൗണുകൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു. സിലിക്കൻ പേസ്‌റ്റ് എന്ന ശ്രീലങ്കൻ പേസ്‌റ്റ്, ഡയസെപാം, അമോണിയം ക്ലോറൈഡ്, ക്ലോറാൽ ഹൈഡ്രേറ്റ്, നെട്രാസെറ്റ്, നെട്രാവെറ്റ്, സ്‌റ്റാർച്ച്, പഞ്ചസാര, കുമ്പളങ്ങനീര്, സാക്കറിൻ, സ്‌പിരിറ്റ് എന്നിവയാണു കള്ളിൽ അധികലഹരിക്കു വേണ്ടി ചേർത്തിരുന്നതെന്ന് എക്സൈസ് റിപ്പോർട്ടുകളിൽ പറയുന്നു.

 

ഡയസെപാം പൊടിയും പഞ്ചസാരയും പഴങ്കള്ളിന്റെ മട്ടും ചേർത്താണു മുൻപു വ്യാജക്കള്ളുണ്ടാക്കിയിരുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ സ്‌പിരിറ്റും പഞ്ചസാരയും വെള്ളവുമായിരുന്നു കള്ളിലെ ആദ്യകാല മായങ്ങൾ. പിന്നീടാണ് സ്‌പിരിറ്റിനു പകരം ഡയസെപാം, ക്ലോറാൽ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ് എന്നിവ വന്നത്. കള്ളു വിൽക്കുന്ന പ്രദേശത്തെ കസ്‌റ്റമർമാരുടെ വീര്യത്തിനനുസരിച്ചു ലഹരി കൂട്ടുകയും കുറയ്‌ക്കുകയുമാവാം. പഞ്ചസാരയ്‌ക്കു പകരം സാക്കറിനും സ്‌പിരിറ്റിനു പകരം യീസ്‌റ്റും ചേർക്കാറുണ്ട്. ഡയസെപാമിനു പുറമേ ചിലയിടങ്ങളിൽ അമോണിയം ക്ലോറൈഡും ചേർക്കുമായിരുന്നു. ഒരൽപംകൂടി വീര്യം കൂട്ടാനും കള്ളില്ലാതെ കള്ളുണ്ടാക്കാനും  മദ്യരാജാക്കൻമാർ വിദ്യ കണ്ടെത്തിയിരുന്നു. നാലു ലീറ്റർ വെള്ളം തിളപ്പിച്ച് ആറാൻ വയ്ക്കും. അതിനു ശേഷം കുമ്പളങ്ങ മിക്‌സിയിൽ അടിച്ചത് വെള്ളത്തിലേക്കു ചേർക്കും. സ്‌പിരിറ്റ് ഇതിലേക്ക് ഒഴിച്ചശേഷം ഡയസെപാം പൊടിയും പാരസെറ്റമോൾ ഗുളികയും പൊടിച്ച് കലക്കും. കുറച്ചുനേരം അടച്ചുവച്ചാൽ ചെത്തുകള്ളിനെ തോൽപിക്കുന്ന കള്ളു തയാറാവുമത്രേ. വെറുതെ വാറ്റാൻ നോക്കരുത്. ജീവൻ പോവും. ചിലപ്പോൾ കണ്ണടിച്ചുപോവും. ഇതു പരീക്ഷിക്കുന്നതിലുംഭേദം പരശുറാം എക്സ്പ്രസിനു തലവയ്ക്കുന്നതാണ് !

 

∙ പേരിടലിന്റെ തലതൊട്ടപ്പൻമാർ... മലയാളിയോടാ കളി !

പണ്ടൊരിക്കൽ ആങ്ങാമൂഴിയിൽ കാട്ടിൽ വാറ്റിവച്ച ചാരായം കുടിച്ച ആനകൾ നാട്ടിലിറങ്ങിയെന്നൊരു കഥയുണ്ട്. ഇതോടെയാണത്രേ ആനമയക്കിയെന്ന പേര് പ്രചാരം നേടിയത്. ആവശ്യക്കാർക്കു മാത്രം മനസ്സിലാകത്തക്കവണ്ണം ചാരായത്തിന് ഓമനപ്പേരു നൽകിയ രസികൻമാരെ നമിച്ചുപോവും. ചാരായം നിരോധിച്ചശേഷമാണ് ഇത്രയേറെ കോഡുകൾ കേരളത്തിൽ സുലഭമായത്. വ്യാജൻ പായ്‌ക്കറ്റിലായതിനാൽ ‘മൂലവെട്ടി’യിൽ തുടങ്ങിയതാണ് ഈ തിരിച്ചറിയൽ പരീക്ഷണം. മദ്യത്തിന്റെ പേര് ബി ഗ്രേഡ് സിനിമകളിലെ സിനിമാനടിയുടെ പേരിലും ‘മതികെട്ടാൻ’ മലയിലുമൊക്കെ എത്തിനിൽക്കുന്നുണ്ട്. ‘മതികെട്ടാൻ’ സേവിച്ചാൽ കാണുന്നതെന്തും വെട്ടിപ്പിടിക്കും. ഉടുതുണിയോടു താൽപ്പര്യം കുറയ്‌ക്കുന്നതിനാലാണ് മറ്റൊരു ബ്രാൻഡിനു സിനിമാനടിയുടെ പേരു വീണത്. 

 

തലയ്‌ക്ക് അടി കിട്ടുന്നത്ര വീര്യമുള്ള ‘ബ്രാൻഡ്’  കൊട്ടുവടി എന്നാണ് അറിയപ്പെട്ടത്. ‘എട്ടടിവീരൻ’ അടിച്ചാൽ എട്ടടി നടക്കുംമുൻപേ മയങ്ങിവീഴുമത്രേ. എറണാകുളത്തു വള്ളങ്ങളിൽ വിതരണത്തിനെത്താറുണ്ടായിരുന്നതായിരുന്നു ‘കാലാപാനി’. കട്ടിയുള്ള തുണിയിൽ അറകൾ തുന്നിയുണ്ടാക്കിയ അരപ്പട്ടയിൽ കുപ്പികളൊളിപ്പിച്ച് അതിർത്തികടന്നെത്തിയ ധീരവനിതകൾ കൊണ്ടുവന്ന മദ്യത്തിനാണത്രേ ഉണ്ണിയാർച്ചയെന്ന പേരുവീണത്. ചാരായം നിരോധിച്ചതോടെ മണ്ണിൽ കുഴിച്ചിടാൻ തുടങ്ങി. രാത്രികാലങ്ങളിൽ മണ്ണിനടിയിൽനിന്നു മാന്തിയെടുക്കുന്നതിനെ ‘മണ്ണുമാന്തി’ എന്നുവിളിച്ചു, അകത്തു ചെന്നാൽ അതിവേഗം ലഹരിയുണർത്തുന്നതിനെ ‘സൂപ്പർഫാസ്‌റ്റ്’ എന്നുംവിളിച്ചു. മിസൈലിന്റെ കഥ പറയുകയേ വേണ്ട! ചാരായവും വെള്ളവും അച്ചാറും ഒരേ പായ്‌ക്കറ്റിന്റെ മൂന്ന് അറകളിൽ ലഭിക്കുന്ന ത്രീ-ഇൻ-വൺ സംവിധാനം കർണാടക തമിഴ്നാട് ബോർഡറിലുണ്ടായിരുന്നു. 

 

∙ സിനിമയും ആനമയക്കിയും

ആനമയക്കി മലയാളി സിനമാപ്രേക്ഷകർക്കും സുപരിചിതമാണ്. പെണ്ണുകാണാൻ വീട്ടിലേക്കുവരുന്ന വാസ്കോയെ ‘ഗ്ലാസ്മേറ്റു’ കൂടിയായ പെണ്ണിന്റച്ഛൻ പാമ്പാശൻ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. പിന്നെ മോളെ കാണിച്ച് ഒരു ഡയലോഗാണ്...‘‘ഹിതാണെന്റെ മോള് ആനമയക്കി ! അല്ലല്ല... ഇതെന്റെ മോള് ലത... പറക്കുംലതയെന്നു കേട്ടാൽ ഇന്നാട്ടിലെ എല്ലാ ചെത്തുപയ്യൻമാർക്കുമറിയാം.’’ ഛോട്ടാംമുംബൈയിൽ ലാലേട്ടനോട് രാജൻ.പി.ദേവ് വീശിയ ആ ആനമയക്കി ഡയലോഗ് അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. ആന മദ്യപിച്ചുണ്ടാക്കിയ പ്രശ്നങ്ങൾ കാണിച്ച മറ്റൊരു സിനിമയുണ്ട്. ജയറാം നായകനായ പട്ടാഭിഷേകം. സർക്കസിൽനിന്നു വാങ്ങിയ ലക്ഷ്മിക്കുട്ടിയെന്ന ആന അൽപം മദ്യം കുടിച്ച ശേഷം നാട്ടിൽ കാട്ടിക്കൂട്ടിയത് അത്രയും അലമ്പാണ്. ഏറ്റവുമൊടുവിൽ സമാനമായ പ്രശ്നം വിവരിച്ച സിനിമയാണ് ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവർ. മലമുകളിൽ കലക്കിവച്ച വാറ്റ് കുടിച്ചാണ് ചിത്രത്തിലെ ഗർഭിണിപ്പശു തലകറങ്ങി വീഴുന്നത്.

 

English Summary: Mahua Liquor makes even Elephants Sleep for Hours- Origin and Characteristics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com