ADVERTISEMENT

ഉള്ള സ്ഥലത്തു സ്വന്തമായൊരു വനം നട്ടു പിടിപ്പിക്കുക. അതു വളരുമ്പോൾ അതിലും ഉയരത്തിലേക്കു വളരുന്ന സന്തോഷം ആസ്വദിക്കുക. ആദ്യം കേൾക്കുമ്പോൾ ചിരിക്കാ‍ൻ തോന്നുമെങ്കിലും വനം കണ്ടാൽ നട്ടു വളർത്തിയയാളോടു സ്നേഹം തോന്നും. വ്യവസായിയായ കെ.ടി. അഗസ്റ്റിനാണ് തൃശൂർ പറപ്പൂർ ചാലയ്ക്കലിൽ 16 സെന്റിൽ വനം വളർത്തിയത്. മിയാവാക്കി വനം ശൈലിയിൽ വച്ചുപിടിപ്പിച്ച കാടു നന്നായി വളർന്നു കഴിഞ്ഞു. കുറെ മരങ്ങൾ ഒരുമിച്ചു നടുമ്പോൾ അവ മത്സരിച്ചു കൂടുതൽ ശക്തിയോടെ വളരുമെന്നതാണു മിയാവാക്കിയുടെ രഹസ്യം. മരങ്ങൾ ഇടതിങ്ങി തഴച്ചുവളർന്ന കാട്ടിൽ കിളികളും അണ്ണാന്മാരും ശലഭങ്ങളും ചിലന്തികളും നിറഞ്ഞിരിക്കുന്നു. കാടിനകത്തേക്കു കടക്കാൻ പോലും പ്രയാസമാണ്. ഇലകൾ വീണടിഞ്ഞു സ്പോഞ്ച് പോലെയാണു കാടിനകം.

miyawaki-forest-ain-thrissur1
മിയാവാക്കിയൊര‍ു മായക്കാട്

 

അഗസ്റ്റിനൊരുക്കിയ മിയാവാക്കി വനം
മിയാവാക്കിയൊര‍ു മായക്കാട്

അതിഥികൾക്കു താമസിക്കാനായി തയാറാക്കിയ സിൽവർ ക്ലൗഡ് എന്ന ഹോം സ്റ്റേയോടു ചേർന്നുള്ള സ്ഥലത്താണ് അഗസ്റ്റിൻ കാടു വളർത്തിയത്. മുന്നിൽ കണ്ണെത്താ ദൂരത്തോളം കോൾപാടം. ഇവിടെ എത്തിവയരിൽ പലരും അന്തരീക്ഷം ഇഷ്ടപെട്ടെന്നു പറഞ്ഞതോടയാണു കാടുണ്ടാക്കാൻ അഗസ്റ്റിൻ തീരുമാനിച്ചത്. പീച്ചി വനഗവേഷണ കേന്ദ്രത്തിൽ നിന്നു 2250 മരങ്ങൾ കൊണ്ടുവന്നു നിലമൊരുക്കി വച്ചു പിടിപ്പിച്ചു. 150 തരം മരങ്ങളാണിവ. ചില മരങ്ങൾ പെട്ടെന്നു വളർന്നു മറ്റു മരങ്ങൾക്കു വളരാൻ തടസ്സം നിന്നതോടെ അവയുടെ കൊമ്പുകൾ വെട്ടിമാറ്റി. വച്ചു പിടിപ്പിച്ചില്ലെങ്കിലും ഇവിടെ സ്വാഭാവിക വള്ളികളും നിറഞ്ഞു തുടങ്ങിയിട്ടുണ്ട്. നാലോ അഞ്ചോ വർഷം കഴിയുമ്പോഴേക്കും ഇതൊരു സ്വാഭാവിക വനം പോലെയാകുമെന്നു പ്രകൃതി നിരീക്ഷകർ പറയുന്നു. കോൾപാടത്തു വരുന്ന ചില പക്ഷിക്കൂട്ടങ്ങളും ഈ കാടു തണലാകുന്നുണ്ട്.

 

കാടു വളർന്നതോടെ പരിസരമാകെ മാറിയെന്നു അഗസ്റ്റിൻ പറയുന്നു. മണ്ണിന്റെ സ്വഭാവം തന്നെ മാറി. പ്രദേശത്തു തണുപ്പു കൂടി. പരിസരത്തെ മരങ്ങളും കൂടുതൽ നന്നായി വളരാൻ തുടങ്ങി. നാലു സെന്റ് സ്ഥലത്തിനു ചുറ്റും കാടെന്ന രീതിയിലാണിതു വച്ചു പിടിപ്പിച്ചത്. ടൂറിസം വകുപ്പിന്റെ അംഗീകൃത താമസ കേന്ദ്രങ്ങളിലൊന്നാണ് സിൽവർ ക്ലൗഡ്. നിലമൊരുക്കലിനും മരങ്ങളുടെ തിരഞ്ഞെടുപ്പിനും വിവിധ കേന്ദ്രങ്ങളുടെ സഹായം തേടിയിരുന്നു. ഇപ്പോൾ അനുഭവത്തിന്റെ വെളിച്ചത്തിൽ അഗസ്റ്റിൻ തന്നെയാണു കാടു നോക്കുന്നത്. വളങ്ങളോ രാസവസ്തുക്കളോ പരിസരത്ത് ഉപയോഗിക്കാറില്ല. സ്വാഭാവികമായി കാടിനകത്തുണ്ടാകുന്ന ജൈവ വളം തന്നെയാണു കാടിനെ വളർത്തുന്നത്. കാടുവച്ചതിനു കളിയാക്കിയ പലരും ഈ കാടിനെ സ്നേഹിച്ചു തുടങ്ങിയെന്നു അഗസ്റ്റിൻ പറയുന്നു. രണ്ടോ മൂന്നോ സെന്റിലായാൽപ്പോലും സൗകര്യമുള്ളവർ ഇത്തരമൊരു കാടിനെക്കുറിച്ച് ആലോചിക്കണമെന്നാണ് അഗസ്റ്റിന്റെ പക്ഷം.

 

English Summary: Miyawaki Forests in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com