ADVERTISEMENT

ലോകപരിസ്ഥിതി രംഗം ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന സൈബീരിയയിലെ പെർമഫ്രോസ്റ്റ് സംബന്ധിച്ച് ഒരേ സമയം കൗതുകകരവും എന്നാൽ ആശങ്കാജനകവുമായ ഒരു വാർത്ത. ഈ മഞ്ഞിൽ അരലക്ഷം വർഷങ്ങളോളം സുഖ സുഷുപ്തിയിലായിരുന്നു ഒരു സോംബി വൈറസിനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ ശാസ്ത്രജ്ഞർക്കു സാധിച്ചത്രേ. പൻഡോറ വൈറസ് യെഡോമയെന്ന് പേരുള്ള വൈറസാണു പുതുജീവൻ നേടിയത്. മനുഷ്യരുടെ ശരീരകോശങ്ങളെ ബാധിക്കാൻ തക്കവണ്ണം കരുത്തുള്ളതാണ് ഈ വൈറസെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞരാണ് ഇതിനു പിന്നിൽ.

 

പെർമഫ്രോസ്റ്റ് മേഖലയിൽ ഇപ്പോൾ വ്യാവസായികമായ പ്രവർത്തനങ്ങൾ കൂടുതലാണ്. എണ്ണ,പ്രകൃതി വാതകം,സ്വർണം മറ്റു പദാർഥങ്ങൾ എന്നിവയുടെ ഖനനം തിരക്കിട്ടു നടക്കുന്നു.ഗാസ്പ്രോം തുടങ്ങിയ റഷ്യൻ കുത്തക എണ്ണക്കമ്പനികൾ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ആഗോളതാപനത്തിനു പുറകേ ഇത്തരം പ്രവർത്തനങ്ങൾ കൂടി കടുക്കുന്നതോടെ ഉത്തരധ്രുവം അസന്തുലിതാവസ്ഥയിലെത്തുകയും മഞ്ഞുരുക്കം കൂടുകയും ചെയ്യും.ഫലം ചിലപ്പോൾ നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമുള്ള വിനാശമായിരിക്കുമെന്ന് ചില ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. മഞ്ഞിന്റെ പുതപ്പ് തെന്നിമാറുന്നതോടെ ചരിത്രാതീതകാലത്ത് സുഷുപ്തിയിലായ വൈറസുകളൊക്കെ പുറത്തുവന്നേക്കാം.

 

2016ൽ ധ്രുവപ്രദേശത്തിന്റെ ഭാഗമായുള്ള സൈബീരിയയിലെ യമാൽ പ്രദേശത്ത് വമ്പിച്ച ആന്ത്രാക്സ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ ആശുപത്രിയിലായത് ഇതിനു മികച്ച ഒരുദാഹരണമാണ്. വർഷങ്ങൾക്കു മുൻപ് മഞ്ഞിലാണ്ടു പോയ ആന്ത്രാക്സ് ബാധിച്ച ഒരു മാനിന്റെ ശരീരമാണ് വില്ലനായത്. മഞ്ഞുരുക്കത്തിൽ മറഞ്ഞിരുന്ന ഈ ശരീരം പുറത്തു വന്നു. അതിനുള്ളിൽ കാലങ്ങളായി ഉറക്കത്തിലായിരുന്ന ആന്ത്രാക്സ് പരത്തുന്ന സൂക്ഷ്മാണുക്കൾ ഉണർന്നെണീക്കുകയും വായുവിലും വെള്ളത്തിലും കലരുകയും ചെയ്തു. ഇതാണു ബാധയ്ക്കു വഴി വച്ചത്. പെർമഫ്രോസ്റ്റിലെ സൂക്ഷ്മാണുക്കളെപ്പറ്റി ലോകം ആഴത്തിൽ ചിന്തിക്കാൻ ഇടവരുത്തിയ സംഭവമായിരുന്നു ഇത്. പെർമഫ്രോസ്റ്റിനുള്ളിൽ അകപ്പെടുന്ന ജീവികളുടെ ശരീരം അഴുകി നശിക്കില്ല. ഇന്നും ധ്രുവപ്രദേശങ്ങളിൽ നിന്ന് മാമത്ത് പോലെ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ജീവികളുടെ ശവശരീരങ്ങൾ ലഭിക്കാറുണ്ട്. പറയത്തക്ക യാതൊരു നാശവും ഇവയ്ക്ക് സംഭവിച്ചിട്ടുണ്ടാകില്ല. ഇതു പോലെ തന്നെ സൂക്ഷ്മകോശജീവികളെയും പെർമഫ്രോസ്റ്റ് സംരക്ഷിക്കും.

 

2005ൽ നാസാ ഗവേഷകർ 32000 വർഷം പഴക്കമുള്ള ചില സൂക്ഷ്മകോശജീവികളെ പെർമഫ്രോസ്റ്റിൽ നിന്നു കണ്ടെടുത്തു. മഞ്ഞിൽ നിന്നു മുക്തരായ നിമിഷം തന്നെ ഇവ സജീവമായി. 2014ൽ പിതോവൈറസ്, മോളിവൈറസ് തുടങ്ങിയ വലുപ്പമേറിയ വൈറസുകളെയും ശാസ്ത്രജ്ഞർ ഇതിൽ നിന്നു വേർതിരിച്ചു. ഇവയും സജീവമായി. പക്ഷേ ഇവ മനുഷ്യരെ ആക്രമിക്കുന്നവയല്ല. പക്ഷേ പെർമഫ്രോസ്റ്റിൽ ആദിമമനുഷ്യരായ നിയാണ്ടർത്താലുകൾ വരെ പുതഞ്ഞു കിടപ്പുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. പെർമഫ്രോസ്റ്റിൽ അകപ്പെട്ടിരിക്കുന്ന കാർബണിന്റെ അളവും കൂടുതലാണ്. ഐസ് ഉരുകിമാറുന്നത് കാർബണിനെ അന്തരീക്ഷത്തിലേക്കു വിടാനുള്ള മാർഗമാകും. ഇത് ആഗോളതാപനവും മറ്റും കൂട്ടും.

 

English Summary: Scientists revive ‘Zombie Virus’ stuck under Siberian permafrost for 50,000 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com